കണ്ണൂര്‍: കണ്ണൂരില്‍ ബാങ്ക് ജീവനക്കാരിയായ യുവതി ഓഫീസില്‍ തൂങ്ങിമരിച്ച വാര്‍ത്ത അസ്വസ്ഥതയോടൊണ് കേരളം കേട്ടത്. ജോലി സമ്മര്‍ദം മൂലമാണ് കനറാ ബാങ്ക് ജീവനക്കാരിയായ സ്വപ്ന സ്വന്തം ഓഫീസ് കാബിനിനുള്ളില് ആത്മഹത്യ ചെയ്തത്.
ബാങ്കിംഗ് മേഖലയിലെ തൊഴില്‍ സമ്മര്‍ദം കൊണ്ട് ആത്മഹത്യ ചെയ്യുന്ന അവസാനത്തെ രക്തസാക്ഷിയാണ് സ്വപ്നയെന്നാണ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്എസ് അനിലിന്റെ വെളിപ്പെടുത്തല്‍. ലയനം അടക്കമുള്ള നടപടികള്‍ ബാങ്കിംഗ് മേഖലയിലെ തൊഴില്‍ സമ്മര്‍ദം വര്‍ധിപ്പിച്ചെന്നും പ്രഷര്‍കുക്കറില്‍ പെടുന്ന അവസ്ഥയാണ് ജീവനക്കാര്‍ക്കെന്നും അദ്ദേഹം പറഞ്ഞു.
എസ്എസ് അനിലിന്റെ വാക്കുകള്‍
‘സ്വപ്ന സിന്‍ഡിക്കേറ്റ് ബാങ്കിലാണ് ജോയിന്‍ ചെയ്യുന്നത്. എന്‍ജിനീയറിംഗ് ഗ്രാജ്വേറ്റായിരുന്നു. ഒന്നരവര്‍ഷം മുമ്പാണ് സ്വപ്നയുടെ ഭര്‍ത്താവ് ഹൃദയസ്തംഭനം മൂലം മരണപ്പെടുന്നത്. ആറ് മാസം മുമ്പാണ് സ്ഥലം മാറ്റം കിട്ടി കൂത്തുപറമ്പ് തൊക്കിലങ്ങാടി ശാഖയിലേക്ക് വരുന്നത്. വളരെ നല്ല ഇടപെടലായിരുന്നു. ഈ കൊവിഡ് കാലത്താണ് ബാങ്കുകളുടെ ലയനം. പത്ത് ബാങ്കുകളാണ് ഇത്തരത്തില്‍ ലയിപ്പിച്ചത്. അതില്‍പെട്ടതാണ് കനറാ ബാങ്കും സിന്‍ഡിക്കേറ്റ് ബാങ്കും. എല്ലാം ‘നവ’ എന്നതിയേക്ക് മാറി.
മുന്‍പ് നിക്ഷേപം സ്വീകരിക്കുക, വായ്പ നല്‍കുക എന്നിവയാണ് ബാങ്കിന്റെ പ്രവര്ത്തനമെങ്കില് ഇന്ന് അടിസ്ഥാന പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറി ലാഭത്തിലേക്ക് പോയി. ബാങ്കിംഗ് ഇതര ബിസിനസുകള്‍ ചെയ്യാന്‍ ജീവനക്കാര്‍ നിര്‍ബന്ധിതരാവുകയാണ്. ഇന്‍ഷൂറന്‍ പ്രൊഡക്ടുകള്‍ വില്‍ക്കണം, മ്യൂച്വല്‍ ഫണ്ട് വില്‍ക്കണം. ഇതിനാണ് പ്രാധാന്യം. മാനേജര്‍ക്ക് ഒരു ബാങ്കില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ 28 കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ആ ടാര്‍ഗറ്റ് എത്തിക്കുന്നത് വലിയ സമ്മര്‍ദമാണ്. തൊഴില്‍ സമ്മര്‍ദം കൂടുകയാണ് ബാങ്കില്‍.
പ്രഷര്കുക്കറിന് അകത്ത് പെട്ടത് പോലെയാണ് ജീവനക്കാര്‍ പണിയെടുക്കുന്നത്. തൊക്കിലങ്ങാടിയിലെ അവസാനത്തെ രക്തസാക്ഷിയാണെന്നാണ് ഞങ്ങള്‍ പറയുന്നത്. കേരളത്തില്‍ മാത്രമല്ല ബാങ്ക് ജീവനക്കാര്‍ മറ്റിടങ്ങളിലും ആത്മഹത്യ ചെയ്യുകയാണ്. പലരും കുറിപ്പുകള്‍ എഴുതിവെച്ചാണ് ആത്മഹത്യ ചെയ്തത്. ഭര്‍ത്താവിന്റെ മരണ ശേഷവും അവര്‍ വളരെ പക്വതയോടെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്തത്. ലോണ്‍ എടുത്ത് വീടുവെച്ചു, കാര്യങ്ങള്‍ സഹപ്രവര്‍ത്തകരുമായി പങ്കുവെക്കുമായിരുന്നു. അവര്‍ ഭര്‍ത്താവ് മരിച്ചതിന്റെ ആഘാതത്തില്‍ നിന്നും പുറത്ത് വന്നിരുന്നു.
കൂത്ത്പറമ്പ് ശാഖയില്‍ ലയിപ്പിക്കുകയാണ് തൊക്കിലങ്ങാടി ശാഖ. ഇത്തരത്തില്‍ ലയനം സംഭവിക്കുന്നതോടെ മുഴുവന്‍ ഇടപാടുകാരും കൂത്തുപറമ്പ് ശാഖയിലേക്ക് മാറണം. എന്നാല്‍ ജീവനക്കാര്‍ മാറുന്നില്ല. ഇതോടെ ജോലി ഭാരം കൂടുന്നു. രണ്ട് ബാങ്കുകള്‍ ഒന്നാകുമ്പോള്‍ അതിന്റെ ശാഖ ഒന്നായി ചുരുക്കുന്നു. രണ്ട് ബസില്‍ പോകേണ്ടവര്‍ ഒന്നില്‍ പോയാല്‍ എന്തായിരിക്കും അവസ്ഥ. പൊതുമേഖല സ്വകാര്യ മേഖല വ്യത്യാസമില്ലാതാക്കുന്നു. ഇതോടെ ഈ മേഖല സ്വകാര്യവല്‍ക്കരിക്കപ്പെടുന്നു. ജീവനക്കാരുടെ ആത്മവിശ്വാസം ഇല്ലാതാകുന്നു. ഞങ്ങള്‍ ഒരു ക്യാമ്പയിനുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ആത്മഹൂതി ഒന്നിനും പരിഹാരമല്ല. പ്രക്ഷോഭവുമായി മുന്നോട്ട് പോകാനാണ് തീരുമാനം.’