നിലമ്പൂര്‍: ഗീതയും മക്കളായ നവനീതും നിവേദും പരസ്പരം കെട്ടിപ്പുണര്‍ന്ന് മണ്ണിനടിയില്‍ കിടന്ന ആ കാഴ്ച ഹൃദയഭേദകമായി. പാടെ തകര്‍ന്ന് മണ്ണിനടിയിലായ വീടിന്റെ അടുക്കള ഭാഗത്തോട് ചേര്‍ന്നായിരുന്നു മൂവരുടെയും മൃതദേഹം കിടന്നിരുന്നത്. മധ്യത്തില്‍ ഗീതയും ഇരുഭാഗങ്ങളിലായി കുട്ടികളും.
മുട്ടിനോളമുള്ള ചളിനിറഞ്ഞ മണ്ണില്‍ പുതഞ്ഞ് കിടന്നിരുന്ന ചേതനയറ്റ ശരീരങ്ങള്‍ രാവിലെ 8.30ഓടെയാണ് നാട്ടുകാര്‍ കണ്ടെടുത്തത്. 20 മീറ്ററോളം അകലത്തിലായിരുന്നു കുഞ്ഞിയുടെയും മിഥുന്റെയും മൃതദേഹങ്ങള്‍. ഉരുള്‍പൊട്ടല്‍ ശബ്ദം കേട്ട് സഹായത്തിനായി ഉറക്കെ കരഞ്ഞ ഇവരുടെ നിലവിളി കനത്ത മഴയില്‍ സമീപത്തെ വീട്ടില്‍നിന്ന് സുബ്രഹ്മണ്യന് കേട്ടിരിക്കാമെന്നാണ് കരുതുന്നത്.
രക്ഷകനായി ടോര്‍ച്ചുമായി ഓടിയെത്തുന്നതിനിടെയാണ് സുബ്രഹ്മണ്യനെയും മരണം തട്ടിയെടുത്തത്. രാത്രിയുടെ നിശബ്ദതയില്‍ ഉരുള്‍പൊട്ടല്‍ ശബ്ദം സമീപവാസികളും കേട്ടിരുന്നു. പക്ഷേ, ദുര്‍ഘടം പിടിച്ച വഴിയിലൂടെ ചെങ്കുത്തായ മലവാരത്തിലെ കോളനിയിലേക്ക് ഓടിയടുക്കുന്നത് കൂടുതല്‍ അപകടത്തിന് വഴിവെക്കുമെന്നതിനാല്‍ രക്ഷപ്രവര്‍ത്തനത്തിന് സാധ്യമാകാതെ വന്നു.
ഉരുള്‍പൊട്ടിയത് കോളനിക്ക് നേരെ കുന്നിന് മുകളില്‍
നിലമ്പൂര്‍: ചെട്ടിയംപാടത്ത് ഉരുള്‍പൊട്ടലുണ്ടായത് കോളനിക്ക് നേരെയുള്ള കുന്നിന് മുകളില്‍. ഒരു മാസം മുമ്പ് ഇവിടെ മണ്ണിടിച്ചിലുണ്ടായിരുന്നു. ഇതിന് ശേഷം കരുതലിലായിരുന്ന കോളനിവാസികള്‍ മലമുകളില്‍ നിന്ന് ശബ്ദം കേട്ടതോടെ ഓടിയകലുകയായിരുന്നു. മരിച്ച കുഞ്ഞിക്കും കുടുംബത്തിനും ഓടി രക്ഷപ്പെടാനായില്ല.
കോളനിയിലെ മൂന്ന് വീടുകള്‍ പൂര്‍ണമായും ആറ് വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഓടി രക്ഷപ്പെട്ട പെരകന്റെയും ചെമ്പന്റെയും വേലായുധന്റെയും വീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലായി. കോളനിയുടെ ഇരുഭാഗങ്ങളിലൂടെയാണ് മലവെളപ്പാച്ചിലുണ്ടായത്. 50 മീറ്റര്‍ വീതിയില്‍ മുക്കാല്‍ കിലോമീറ്ററോളം ദൂരത്തില്‍ മുട്ടോളം ആഴത്തില്‍ ചളിയും മണ്ണും കല്ലും നിറഞ്ഞ് കിടക്കുകയാണ്. ഉരുള്‍പൊട്ടലുണ്ടായ ഭാഗത്ത് രണ്ട് ചോലകള്‍ രൂപപ്പെട്ടിട്ടുണ്ട്.
പ്രദേശത്ത് തുടരുന്ന കനത്ത മഴയില്‍ വീണ്ടും ഉരുള്‍പൊട്ടലിന് സാധ്യതയുള്ളതിനാല്‍ സമീപത്തെ കുടുംബങ്ങളെ അധികൃതര്‍ മാറ്റിപ്പാര്‍പ്പിച്ചു. ചെങ്കുത്തായ കുന്നിന്മുകളിലെ പാറക്കെട്ടില്‍ മൂന്ന് മീറ്ററോളം കനത്തില്‍ മണ്ണുണ്ട്. 50 മീറ്റര്‍ വീതിയിലുള്ള ഭാഗത്ത് നിന്ന് ഈ മേല്‍മണ്ണാണ് കൂറ്റന്‍ പാറക്കല്ലുകള്‍ക്കൊപ്പം കോളനിയിലൂടെ താഴേക്ക് പതിച്ചത്.