കൊച്ചി: എറണാകുളം ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കീഴിലുള്ള ‘സ്നേഹജ്യോതി’ ശിശുഭവനിലെ ഉണ്ണിമായ ഇനി മലയാറ്റൂരിലെ സൂര്യരാജിന്റെ കുടുംബത്തിന്റെ സ്നഹനിധിയാകും. ശിശുഭവനിലെ അന്തോവാസിയായിരുന്ന ഉണ്ണിമായയുടെയും മലയാറ്റൂർ സ്വദേശിയായ സൂര്യരാജ് രാജന്റെയും വിവാഹം ശനിയാഴ്ച ടിഡിഎം ഹാളിൽ നടന്നു. 2019 മുതൽ സ്നേഹജ്യോതിയിലെ സംരക്ഷണത്തിലായിരുന്നു ഉണ്ണിമായ.
വിവാഹത്തിന് താത്പര്യമറിയിച്ച് സൂര്യരാജും കുടുംബവും മുന്നോട്ടു വരികയായിരുന്നുവെന്ന് സിഡബ്ല്യൂസി ചെയർപേഴ്സൺ അഡ്വ. ബിറ്റി കെ ജോസഫ് പറഞ്ഞു. അന്വേഷണത്തിനു ശേഷം ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി വിവാഹത്തിന് മുൻകൈയെടുത്തു.
എറണാകുളം കരയോഗത്തിന്റെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി സൗജന്യമായി ഹാളും വിവാഹത്തിനാവശ്യമായ ഏർപ്പാടുകളും ഭക്ഷണവും ഒരുക്കിയതോടെ ചടങ്ങുകളും മംഗളകരമായി നടന്നു.
കരയോഗം ജനറൽ സെക്രട്ടറി പി രാമചന്ദ്രൻ വിവാഹകർമങ്ങൾക്ക് നേതൃത്വം നൽകി. ശ്രീവല്ലഭൻ നായർ, സജീവ് പാലാഴി, പ്രൊഫ. സി സുമംഗലാദേവി, അസി. കളക്ടർ രാഹുൽ കൃഷ്ണ, മുൻ ലോ കോളേജ് പ്രിൻസിപ്പൽ പോളിൻ റോസ് മത്തായി തുടങ്ങിയവർ പങ്കെടുത്തു.