വളാഞ്ചേരി: ഓൺലൈൻ പഠനം മുടങ്ങുമെന്ന ഭീതിയിൽ ജീവനൊടുക്കിയ ഒമ്പതാംക്ലാസുകാരി ദേവികയുടെ കുടുംബത്തിന് വീടൊരുങ്ങുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാനസമിതിയാണ് വീട് നിർമ്മിച്ചു നൽകുന്നത്. ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് 13ാംവാർഡിലെ പുളിയപ്പറ്റക്കുഴി കോളനിയിലെ ബാലകൃഷ്ണൻ-ഷീബ ദമ്പതിമാരുടെ മകൾ ദേവികയുടെ സ്മരണയ്ക്കായാണ് സ്നേഹവീടൊരുക്കുന്നത്.
ദേവിക ഇരിമ്പിളിയം ഗവ. ഹൈസ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. 2020 ജൂൺ ഒന്നിനാണ് വീട്ടിൽ തീകൊളുത്തി ജീവനൊടുക്കിയത്. ഓൺലൈൻ പഠനം സംസ്ഥാനത്ത് ആരംഭിച്ചതോടെ ടിവിയില്ലാത്തതിനെ തുടർന്ന് പഠനം മുടങ്ങുമെന്ന ഭീതിയിലാണ് നിർധന കുടുംബാംഗമായ ദേവിക ജീവനൊടുക്കിയത്.
സംഭവത്തെത്തുടർന്ന് ദേവികയുടെ വീട് സന്ദർശിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ, വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി എന്നിവർ വീട് നിർമ്മിച്ചുനൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീട് നിർമ്മാണം ആരംഭിച്ചിരിക്കുന്നത്
ഒമ്പതുലക്ഷം രൂപ ചെലവിൽ എണ്ണൂറ്് ചതുരശ്രയടി വീടാണ് നിർമ്മിക്കുന്നത്. സ്നേഹഭവനത്തിന്റെ കട്ടിളവെപ്പ് വിടി ബൽറാം എംഎൽഎ നിർവ്വഹിച്ചു. റിയാസ് മുക്കോളി, ഷാജി പച്ചീരി, മുഹമ്മദ് പാറയിൽ, പിസിഎ നൂർ, നാസർ തെന്നല, കെടി മൊയ്തു, പി അബ്ദുറഹ്മാൻ, എപി നാരായണൻ, വിനു പുല്ലാനൂർ തുടങ്ങിയവർ പങ്കെടുത്തു.