തേഞ്ഞിപ്പലം: തേഞ്ഞിപ്പലത്തും സമീപപ്രദേശമായ ചേലേമ്പ്രയിലും നിരത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടങ്ങളുണ്ടാകുന്നത് പതിവായതോടെ ബോധവത്കരിക്കാൻ രംഗത്തിറങ്ങി സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ. ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു കുട്ടിപ്പോലീസ് നിരത്തിലിറങ്ങിയത്. നിയമംലംഘിച്ച് വാഹനങ്ങളുമായി എത്തിയവർക്ക് കുട്ടിപ്പോലീസ് സുരക്ഷാ ബോധവത്കരണം നൽകി.
മോട്ടോർവാഹന വകുപ്പിന്റെ നേതൃത്വത്തിലാണ് ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി പ്രത്യേക ബോധവത്കരണ പരിപാടി നടത്തിയത്. ദേശീയപാതയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കുസമീപം ആയിരുന്നു പരിപാടി നടത്തിയത്.
ഹെൽമെറ്റ് ഇല്ലാതെയും സീറ്റ്ബെൽറ്റ് ധരിക്കാതെയും എത്തിയവർക്ക് എസ്പിസി ഉപദേശം നൽകി. വാതിൽ തുറന്നിട്ടും കെട്ടിവെച്ചും സർവീസ് നടത്തിയ ബസിലെ ഡ്രൈവർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കുട്ടികൾ ബോധവത്കരണം നടത്തുകയും ചെയ്തു.
ചേലേമ്പ്ര എൻഎൻഎംഎച്ച്എസ്എസ് സ്കൂളിലെ കുട്ടിപ്പോലീസാണ് സുരക്ഷിതയാത്രയ്ക്കായി വാഹനമോടിക്കുന്നവർക്ക് പാഠങ്ങൾ പകർന്നത്. വരും ദിവസങ്ങളിലും ബോധവത്കരണവും പരിശോധനയും തുടരുമെന്ന് തിരൂരങ്ങാടി എഎംവിഐ കെ സന്തോഷ്കുമാർ പറഞ്ഞു.