കാഞ്ഞങ്ങാട്: താമസിക്കുന്ന മണ്ണിൽ അവകാശത്തിനായി പോരാടിയിരുന്ന കുടുംബങ്ങൾക്ക് ഒടുവിൽ തണലായി സർക്കാർ പട്ടയം എത്തി. ഹൊസ്ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലെ പട്ടയവിതരണച്ചടങ്ങ് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.
കൈവശഭൂമിയുടെ ഉടമസ്ഥാവകാശത്തിനായി റവന്യൂ വകുപ്പിന്റെ മിത്രം പോർട്ടലിൽ അപേക്ഷ നൽകിയ അർഹരായ മുഴുവൻപേരുടെയും കാര്യത്തിൽ 20നകം തീരുമാനമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ഹൊസ്ദുർഗ് താലൂക്കിലെ 41 പേർക്കും വെള്ളരിക്കുണ്ട് താലൂക്കിലെ 17 പേർക്കുമാണ് പട്ടയം നൽകിയത്. പുല്ലൂർ വില്ലേജിൽ എൻഡോസൾഫാൻ ദുരിതബാധിതർ താമസിക്കുന്ന സായിഗ്രാമത്തിലെ 22 പേർക്ക് പ്രത്യേകമായും പട്ടയം നൽകി.
അതേസമയം, ഇവർക്ക് നേരത്തേ സർക്കാർ ഭൂമി നൽകി സായി ട്രസ്റ്റ് വീട് നിർമ്മിച്ചുനൽകിയിരുന്നു.പക്ഷേ, സർക്കാർ നൽകിയ പട്ടയഭൂമിയിലല്ല വീട് വെച്ചത്. അതിനാൽ അവർക്ക് പട്ടയത്തിന്റെ ഗുണം ലഭിച്ചിരുന്നില്ല. അതിനാൽ ആ പട്ടയങ്ങളെല്ലാം റദ്ദാക്കി നിലവിൽ അവരുടെ വീട് സ്ഥിതിചെയ്യുന്ന ഭൂമിക്ക് പട്ടയം നൽകുകയാണ് ഇപ്പോൾ സർക്കാർ ചെയ്തത്.
ചടങ്ങിൽ കെ കുഞ്ഞിരാമൻ എംഎൽഎ അധ്യക്ഷനായിരുന്നു. കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെവി സുജാത, നീലേശ്വരം നഗരസഭാധ്യക്ഷ ടിവി ശാന്ത, കളക്ടർ ഡോ. ഡി സജിത് ബാബു, സബ്കളക്ടർ ഡിആർ മേഘശ്രീ എന്നിവർ സംസാരിച്ചു.