ആലപ്പുഴ: സോഷ്യൽമീഡിയയിൽ താരമാകാൻ വേണ്ടി മനഃപൂർവ്വം അപകടമുണ്ടാക്കിയ യുവാക്കൾക്ക് നേരെ നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. അബദ്ധം സംഭവിച്ചതെന്ന് കരുതി സോഷ്യൽമീഡിയയിൽ കൂട്ടച്ചിരി ഉയർത്തിയ വീഡിയോയാണ് യുവാക്കൾ കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്ന് വ്യക്തമായത്. ട്രോൾ വീഡിയോ ഹിറ്റാക്കാൻ ബൈക്ക് യാത്രികരെ മനഃപൂർവ്വം യുവാക്കൾ വാഹനമിടിപ്പിക്കുകയായിരുന്നു.
വാഹനം ഇടിപ്പിച്ചവർക്കും ഗൂഢാലോചന നടത്തിയവർക്കും എതിരെ മോട്ടോർ വാഹന വകുപ്പ് നടപടി എടുത്തു. വീഡിയോ നിർമ്മാണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതാണ് യുവാക്കളെ പൂട്ടിയത്. അപകടമുണ്ടാക്കിയ അഞ്ചുപേരുടെ ലൈസൻസും വാഹനത്തിന്റെ ആർസിയും മോട്ടോർ വാഹനവകുപ്പ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തു.
ആലപ്പുഴ തൃക്കുന്നപുഴയിലായിരുന്നു യുവാക്കൾ ഷൂട്ട് ചെയ്ത വൈറൽ ട്രോൾ വീഡിയോ പിറന്നത്. ഇതിവേഗത്തിൽ പാഞ്ഞെത്തുന്ന യുവാക്കളുടെ ബൈക്ക് പതിയെ തൊട്ടുമുന്നിലുള്ള ബൈക്കിൽ ഉരസുന്നതും ബൈക്ക് മുന്നോട്ട് നീങ്ങുന്നതുമായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്. ബാക്ക്ഗ്രൗണ്ടിൽ പ്രശസ്തമായ സിനിമാ ഡയലോഗും ഉൾപ്പെടുത്തിയാണ് വീഡിയോ പുറത്തെത്തിയതും. സംഭവം സോഷ്യൽമീഡിയയിൽ ഹിറ്റായതോടെ ആളുകൾ കണ്ടു ചിരിച്ചു. എന്നാൽ പിന്നീടാണ് ഈ അപകടം പ്ലാൻ ചെയ്ത് ഉണ്ടാക്കിയതാണെന്ന്.
മഹാദേവികാട് സ്വദേശികളായ ആകാശ്, ശിവദേവ് എന്നിവർ സഞ്ചരിച്ച ആഡംബര ബൈക്കാണ് വയോധികൻ പിന്നിലിരുന്നു സഞ്ചരിച്ച മറ്റൊരു ബൈക്കിൽ ഇടിച്ചത്. സുജീഷ്, അഖിൽ, ശരത് എന്നിവരടക്കം ബാക്കിയുള്ളവർ ആകാശിനേയും ശിവദേവിനേയും പിന്തുടർന്നിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മോട്ടോർ വാഹനവകുപ്പ് കായംകുളം സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ആസൂത്രണം പൊളിഞ്ഞത്. ഈ യുവാക്കളിൽ ചിലർ നേരത്തെയും അമിതവേഗതയിൽ ബൈക്ക് ഓടിച്ച് അപകടം ഉണ്ടാക്കിയിരുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.