തിരൂർ: പെൺസുഹൃത്തിന് ഒപ്പമുള്ള ഫോട്ടോ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പറവണ്ണ കുട്ടാത്ത് നിസാറിനെ (27)യാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. വെട്ടം അരിക്കാഞ്ചിറയിൽ ഒരാഴ്ച മുൻപായിരുന്നു സംഭവം.
വനിതാ സുഹൃത്തിനെ കാണാനെത്തിയ യുവാവിനെ അഞ്ചംഗ സംഘം തടഞ്ഞു വച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭീഷണിയ്ക്ക് തുടക്കമായത്. തുടർന്ന് യുവാവിന്റെ മൊബൈൽ ഫോൺ തട്ടിയെടുത്തു. ഇതിലുണ്ടായിരുന്ന വനിതാ സുഹൃത്തിനൊപ്പമുള്ള ഫോട്ടോകൾ വീട്ടുകാരെ കാണിക്കുമെന്നും പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി 3 തവണയായി യുവാവിൽ നിന്ന് 1,18,500 രൂപ തട്ടിയെടുക്കുകയായിരുന്നു.
ആദ്യം ഭയന്ന് മിണ്ടാതിരുന്ന യുവാവ് പിന്നീട് ഇവരുടെ ഭീഷണി തുടർന്നതോടെയാണ് പോലീസിൽ അഭയം തേടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതിയായ നിസാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. ബാക്കി പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
തിരൂർ ഇൻസ്പെക്ടർ ടിപി ഫർഷാദ്, സിവിൽ പോലീസ് ഓഫിസർമാരായ സജി അലോഷ്യസ്, അഭിമന്യു, ഷറിൺ ജോൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.