മേലുകാവ്: റോഡരികിലെ വീട്ടിലേക്ക് ഇടിച്ചുകയറി ടോറസ് ലോറി വരുത്തിവെച്ച നാശനഷ്ടങ്ങൾ പരിഹരിക്കാൻ ചർച്ച നടക്കുന്നതിനിടെ ഇടഞ്ഞ ലോറി ഉടമകളെ ‘നിലയ്ക്ക്’ നിർത്തി മാണി സി കാപ്പൻ എംഎൽഎ. അതിക്രമത്തിന് ഉടമകൾ ശ്രമിച്ചതോടെയാണ് പൊതുവെ ശാന്തസ്വഭാവക്കാരനായ എംഎൽഎയും ഇടഞ്ഞത്. റോഡരികിലെ വീട് തകർത്തതിൽ പ്രതിഷേധിച്ച് ക്വാറിയിലേക്ക് പോവുകയായിരുന്നു ടോറസ് ലോറികൾ നാട്ടുകാർ തടഞ്ഞിട്ടിരുന്നു. തുടർന്നാണ് അനുനയ ചർച്ച നടന്നത്.
എന്നാൽ, ചർച്ചയ്ക്ക് സഹകരിക്കാതെ ഉടമകളുടെ ആളുകൾ ലോറി നീക്കാൻ ശ്രമിച്ചപ്പോഴാണ് എംഎൽഎ ഇടപെട്ടത്. ലോറിയിൽ കയറി കാപ്പൻ താക്കോലൂരിവാങ്ങി വാഹനം മാറ്റാനുള്ള ശ്രമം തടഞ്ഞു. മാണി സി കാപ്പന്റെ ഇടപെടൽ നാട്ടുകാർ സന്തോഷത്തോടെയാണ് വരവേറ്റത്.
കാഞ്ഞിരംകവലയിൽ ബുധനാഴ്ചയാണ് കരിങ്കല്ല് കയറ്റിവന്ന ടോറസ് ലോറി നിയന്ത്രണം വിട്ട് വീടിനുള്ളിലേക്ക് ഇടിച്ചുകയറിയത്. അപകടം ഉണ്ടാകുന്നതിന് പത്ത് മിനിറ്റ് മുമ്പ് കൊച്ചോലിമാക്കൽ മേഴ്സിയും മകൻ ജിജോയും ബന്ധുവീട്ടിലേക്ക് പോയതിനാൽ വലിയ അപകടമാണ് ഒഴിവായത്. അപകടമുണ്ടായ ശേഷം ഇതുവഴി ലോഡുമായി വന്ന പതിനഞ്ചോളം ടോറസ് ലോറികളും നാട്ടുകാർ തടഞ്ഞിട്ടിരുന്നു. വെള്ളിയാഴ്ച ചർച്ച നടക്കുന്നതിനിടയിൽ ടോറസ് ലോറികൾ കൊണ്ടുപോകാൻ തുടങ്ങിയത് നേരിയ സംഘർഷത്തിനിടയാക്കുകയായിരുന്നു.
തുടർന്ന് എംഎൽഎ ഇടപെട്ടതോടെയാണ് മേഴ്സി ജെയിംസിന്റെ വീടിന് ഉണ്ടായ നാശനഷ്ടം പരിഹരിക്കാൻ തീരുമാനമായത്. മേഴ്സിയുടെ ഭവനത്തിലും തുടർന്ന് മാണി സി കാപ്പൻ എംഎൽഎയുടെ നേതൃത്വത്തിൽ മേലുകാവ് പോലീസ് സ്റ്റേഷനിലും നടത്തിയ ചർച്ചയിലാണ് തീരുമാനം. തന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്കൊടുവിൽ ഉടമയ്ക്ക് നഷ്ടപരിഹാരം ഉറപ്പാക്കിയാണ് എംഎൽഎ മടങ്ങിയത്. നഷ്ടപരിഹാരം നല്കാമെന്ന തീരുമാനം ആയതിനെ തുടർന്നാണ് നാട്ടുകാർ ബുധനാഴ്ച തടഞ്ഞിട്ട ലോറികൾ വിട്ടത്.
ഇത് സംബന്ധിച്ച ഉടമ്പടി ശനിയാഴ്ച മേലുകാവ് പോലീസ് സ്റ്റേഷനിൽ നടക്കും. വീടിന് ഉണ്ടായ നാശനഷ്ടം മേലുകാവ് അസി. എക്സിക്യുട്ടീവ് എഞ്ചിനീയർ, ഇൻഷുറൻസ് കമ്പനി ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി വിലയിരുത്തും. 25 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടെന്ന് അനുമാനിക്കുന്നു. ഇൻഷുറൻസ് തുകയ്ക്ക് പുറമേ നഷ്ടമുണ്ടായതിന്റെ പൂർണ ഉത്തരവാദിത്വം പാറമട ഉടമ വഹിക്കും.
വീടിനൊപ്പം പൂർണ്ണമായി തകർന്ന രണ്ട് ബൈക്കുകളുടെയും ഭാഗികമായി തകർന്ന കാറിന്റെയും ഇൻഷുറൻസ് തുകയ്ക്ക് പുറമേയുള്ള തുക ടോറസ് ഉടമയും വഹിക്കും. വീട് പുനഃനിർമ്മിക്കുന്നതുവരെയുള്ള വാടക ഇനത്തിൽ 20,000 രൂപ നഷ്ടപരിഹാരമായി വീട്ടുടമയ്ക്ക് നൽകാനും തീരുമാനമായി. മേലുകാവ് പഞ്ചായത്ത് പ്രസിഡന്റ് ടിജെ ബെഞ്ചമിൻ എസ്എച്ച്ഒ ഷിബു പാപ്പച്ചൻ, പഞ്ചായത്തംഗം പ്രസന്നാ സോമൻ, എംഎസിഎസ് പ്രസിഡന്റ് ജോസഫ് ജേക്കബ് തുടങ്ങിയവർ ചർച്ചയ്ക്ക് നേതൃത്വം നല്കി