കളമശ്ശേരി: കളമശേരിയില്‍ പതിനേഴുകാരനെ പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചതും പിന്നാലെ ഒരു കുട്ടി ആത്മഹത്യ ചെയ്തതും കേരളക്കരയെ ഞെട്ടിച്ച സംഭവമായിരുന്നു. ഇതിന് പിന്നാലെ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു പിടിയിലായ കുട്ടികള്‍ ഉന്നയിച്ചത്.
പോലീസും നാട്ടുകാരും ചേര്‍ന്ന് കുട്ടികളാണെന്ന പരിഗണന പോലും നല്‍കാതെ തല്ലിയെന്നും സ്റ്റേഷനില്‍ കൊണ്ട് പോയി വൈകുന്നേരം വരേയും ഭക്ഷണം നല്‍കിയില്ലെന്നതടക്കമുള്ള ആരോപണങ്ങളായിരുന്നു ഉയര്‍ത്തിയത്. ഈ പ്രതികരണം സംബന്ധിച്ച വാര്‍ത്ത വന്നതോടെ സ്റ്റേഷനില്‍ നിന്നും കുട്ടികള്‍ ഭക്ഷണം കഴിക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്.
എന്നാല്‍ ഇത് ആരാണ് പങ്കുവെച്ചതെന്ന് വ്യക്തമല്ല പ്രതികളിലൊരാള്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. പൊലീസില്‍ നിന്നേറ്റ ക്രൂരമര്ദനത്തിലെ മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.
എന്നാല്‍ ഇതിനെ നിഷേധിച്ച് കളമശേരി പൊലീസ് രംഗത്തെത്തിയിരുന്നു. ഇതിനിടെ പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്ന പൊലീസ് ആരോപണത്തില്‍ അന്വേഷണം നടത്തുമെന്ന് കൊച്ചി ഡിസിപി ഐശ്യര്യ ഡോങ്റെ അറിയിച്ചിട്ടുണ്ട്.
പോലീസിന്റെ പ്രതികരണം
‘അവര്‍ പറയുന്ന ഒരു കാര്യവും ശരിയല്ല, കുട്ടിയെ വീട്ടില്‍ വിട്ട ശേഷം വീട്ടില്‍ പോയി പ്രൊട്ടക്ഷന്‍ കൊടുക്കുകയാണ് ഞങ്ങള്‍ ചെയ്തത്. അവിടെ നേരം വെളുക്കുന്നത് വരെ പൊലീസ് നിന്നു. ആ വിധത്തില്‍ അവരുടെ സംരക്ഷണം ചെയ്യുക മാത്രമേ ചെയ്തിട്ടുള്ളൂ.
നാട്ടുകാര്‍ അവരെ ഉപദ്രവിക്കുന്ന കാരണത്താലും വീട്ടുകാരെ വിളിച്ചു വരുത്തേണ്ടതിനാലും കുട്ടികളെ കൊണ്ടു പോവുന്നതില്‍ താമസം ഉണ്ടായിരുന്നു. അതിനിടയ്ക്ക് അവര്‍ക്ക് ഫുഡും വാങ്ങിച്ചു കൊടുത്തു. ഇതാണ് ചെയ്തിരിക്കുന്നത്. അല്ലാതെ അവര്‍ പറയുന്ന കാര്യം ശരിയല്ല. ഒരാളുടെ രഹസ്യ സ്ഥലമൊന്നും അല്ലല്ലോ പൊലീസ് സ്റ്റേഷന്. പത്തും പതിനഞ്ചു പേര് ഉണ്ടാവുന്ന പൊലീസ് സ്റ്റേഷനാണ്,’ എന്നായിരുന്നു കളമശേരി പൊലീസ്സിലെ
സന്തോഷ് റിപ്പോര്‍ട്ടര്‍ ലൈവിനോട് പ്രതികരിച്ചത്.
സംഭവത്തില്‍ കുട്ടിയുടെ പ്രതികരണം ഇപ്രകാരമായിരുന്നു
‘നാട്ടുകാരും തല്ലി. പൊലീസുകാര്‍ ഇങ്ങനെ തല്ലുമെന്ന് വിചാരിച്ചില്ല. നന്നായി തല്ലി. ചെകിടത്തൊക്കെ അടിച്ചു. ഭക്ഷണമൊന്നും തന്നില്ല ഇവമ്മാര്. രാവിലെ 11 മണിക്ക് കൊണ്ടുപോയതാണ്. അവിടുന്ന് തുടങ്ങിയതാണ് തല്ല്. വൈകുന്നേരം ആയപ്പോഴും നിര്‍ത്തുന്നുണ്ടായിരുന്നില്ല ഇവമ്മാര്. അമ്മയും അച്ഛനും വന്നെന്ന് വൈകുന്നരം ആയപ്പോഴാണ് അറിഞ്ഞത്. അപ്പോഴാണ് വിട്ടത്. അതുവരെ തല്ലുകയായിരുന്നു. ഇപ്പോള്‍ ശരീരത്തിനൊക്കെ നല്ല വേദനയാണ്. ഇരിക്കാന്‍ പറ്റുന്നില്ല. ചാവാന്‍ തോന്നിപോയി.
അമ്മ വന്നില്ലെങ്കില്‍ ചത്തേനെ. ഇവന് ഞങ്ങളുടെ കൂട്ടുകാരന് തന്നെയാണ്. ക്രിസ്തുമസിന് മുമ്പാണ്ടായ സംഭവത്തിന് പുറത്താണ് ഇവനെ തല്ലിയത്. അവന് എന്റെ പെങ്ങളെ നോക്കുന്നുണ്ടായിരുന്നു. എന്റെ കൂടെ നിന്നിട്ടാണ് അവന് അത് ചെയ്തത്. അപ്പോള്‍ ഞാന്‍ അവന്റെ കമ്പനി വിട്ടു. പിന്നെ അവന് പെങ്ങളെ ഫോണില്‍ വിളിച്ചു. ഞാന്‍ അത് അച്ഛനെ അറിയിച്ചു. പിന്നെ ഞാന്‍ ഫോണില്‍ നിന്നും ബ്ലോക്ക് ചെയ്തു. എന്നാല്‍ അവന്റെ അച്ഛന് അവന് പുതിയ ഫോണും സിമ്മും വാങ്ങി കൊടുത്തു.
വേറെ നമ്പര്‍ കണ്ടപ്പോള്‍ ഇവനാണെന്ന് മനസിലായി. ഇത് ചോദിക്കാന്‍ ചെന്നപ്പോള്‍ സമ്മതിച്ച് തന്നില്ല. പിന്നാലെ തല്ലുകയായിരുന്നു. എന്നാല്‍ ഇങ്ങനെയൊന്നും ആവുന്ന് പ്രതീക്ഷിച്ചില്ല. എന്നാല്‍ അവന്റെ അച്ഛന് ഞങ്ങളെ കള്ളകേസില്‍ കുടുക്കുകയായിരുന്നു. ഞങ്ങള്‍ കഞ്ചാവാണെന്ന് പറഞ്ഞു. ശരിക്കും അവന്റെ അനിയനാണ് കഞ്ചാവ്. ഇവനാണ് ഞങ്ങള്‍ക്ക് കൊണ്ട തന്നത്. ഇപ്പോള്‍ ഞങ്ങള്‍ മാത്രമായി. ഇവനാണ് എനിക്ക് ആദ്യമായി വലിക്കാന്‍ തന്നത്. ഇവന്റെ അച്ഛന് വലിയ കൂതറയാണ്. അവന്റെ കസിനും അവിടെയുണ്ടായിരുന്നു.
അവര്‍ ഞങ്ങളെ തെറിവിളിച്ചു. അവരുടെ മോനെ കൊണ്ട് ഞങ്ങളെ തല്ലിച്ചു. എന്നാല്‍ ഇതൊന്നും പറഞ്ഞിട്ട് പൊലീസ് വിശ്വസിച്ചില്ല. വീണ്ടും തല്ലുകയായിരുന്നു. അവസാനം കേസെല്ലാം ഒതുക്കി, ഈ കഞ്ചാവ് കേസ് മാത്രമായി. ഇത്രയും ദിവസം വീട്ടില്‍ കിടക്കുകയായിരുന്നു. പേടിച്ചിട്ടാണ് പൊലീസിനെതിരെ പരാതി കൊടുക്കാതിരുന്നത്. ചൈല്‍ഡ് ലൈനില്‍ വിളിച്ചിട്ടും പ്രതികരണം ഉണ്ടായിരുന്നില്ല. ഒരാള്‍ മാത്രമെ 18 വയസ് കഴിഞ്ഞതുള്ളു. ഞങ്ങള്‍ പിള്ളേരാണെന്ന് പോലും നോക്കാതെ തല്ലി. കിടന്ന കഴിഞ്ഞാല്‍ ശ്വാസം കിട്ടില്ല.’ മര്‍ദിച്ച സംഘത്തിലെ കുട്ടി പറഞ്ഞു.