വളാഞ്ചേരി: നടനും എംപിയുമായ സുരേഷ് ഗോപി കുടുംബ സമേതം വളാഞ്ചേരി കുളമംഗലം മഞ്ചറ മഹാദേവക്ഷേത്രത്തിൽ എത്തി തൊഴുതുമടങ്ങി. സുരേഷ് ഗോപിയും ഭാര്യ രാധികയും മക്കളും ഉൾപ്പടെയുള്ളവർ വിശേഷാൽ വഴിപാടുകൾ നടത്തിയശേഷം മേൽശാന്തി എടയൂർ പുത്തൻമഠം പരമേശ്വരൻ എമ്പ്രാന്തിരിയിൽനിന്നും പ്രസാദം സ്വീകരിച്ചു.
ക്ഷേത്രത്തിൽ എത്തിയ സുരേഷ് ഗോപിയെ ക്ഷേത്ര ഭരണസമിതി ഭാരവാഹികൾ ചേർന്ന് പൊന്നാട അണിയിച്ച് സ്വീകരിച്ചു. തിങ്കളാഴ്ച തുടങ്ങുന്ന കളംപാട്ടിനോട് അനുബന്ധിച്ചായിരുന്നു അദ്ദേഹവും കുടുംബവും ക്ഷേത്രദർശനത്തിനെത്തിയത്.
മഞ്ചറ മഹാദേവക്ഷേത്രത്തിലെ പൂരാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന കളംപാട്ട് തിങ്കളാഴ്ച കൂറയിട്ടു. രാവിലെ ഒമ്പതിനായിരുന്നു കൂറയിടൽചടങ്ങ്. വിശേഷാൽ പൂജകൾക്ക് മേൽശാന്തി പുത്തൻമഠം പരമേശ്വരൻ എമ്പ്രാന്തിരിയാണ് കാർമികത്വം വഹിച്ചത്. പട്ടാമ്പി ബേബി കുറുപ്പും കടന്നമണ്ണ ശ്രീനിവാസകുറുപ്പും കളംപാട്ടിന് നേതൃത്വം കൊടുക്കും. ഇരുപതുദിവസത്തെ പാട്ടിനുശേഷം ഫെബ്രുവരി 13നാണ് മഞ്ചറ ഉത്സവം.