തൃശ്ശൂര്‍: തന്റെ ആറാം വയസ്സില്‍ കാഴ്ച നഷ്ടപ്പെട്ട ഇന്ദുവിന് ജീവിതം ഒരു വലിയ പോരാട്ടം തന്നെയായിരുന്നു. എന്നാല്‍ തുണയായി നിര്‍മല്‍ വന്നതോടെ ആ ജീവിതം മനോഹരമായി തുടങ്ങി. മറ്റ് ഉപാധികളൊന്നുമില്ലാതെ സ്നേഹിക്കാനുള്ള മനസ്സുണ്ടെങ്കില്‍ ഏതു പ്രതിസന്ധികളയും മറികടക്കാം എന്നതിന്റെ ഉദാഹരണമാണ് ഇന്ദുവിന്റെയും നിര്‍മലിന്റെയും ജീവിതം.
തൃശൂര്‍ എളവള്ളി പറക്കാട് സ്വദേശിനിയാണ് ഇന്ദു. നിര്‍മല്‍ എറണാകുളം ആലുവ സ്വദേശിയും. ആറാം വയസ്സിലാണ് ഇന്ദുവിന് കാഴ്ച നഷ്ടപ്പെട്ടത്. പിന്നീട് വലിയ പ്രതിസന്ധിയിലൂടെയാണ് ഇന്ദുവിന്റെ ജീവിതം കടന്നുപോയത്. കണ്ണിലെ ഞരമ്പുകളിലേക്കുള്ള രക്തയോട്ടം കുറഞ്ഞതോടെയാണു പ്രശ്നങ്ങള്‍ ഉണ്ടായത്.
പതിയെ കാഴ്ച നഷ്ടമാകാന്‍ തുടങ്ങി. വൈകാതെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. തുടര്‍ന്ന് 10 വര്‍ഷത്തോളം ചികിത്സ നടത്തി. അതിലൂടെ നേരിയ മാറ്റം മാത്രമാണ് ഉണ്ടായത്. എന്നാല്‍ അച്ഛന് നല്കിയ പിന്തുണ വളരെ വലുതായിരുന്നു. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാവാതെ എല്ലാ ഉത്തരവാദിത്തവും അച്ഛന് ഏറ്റെടുത്തുവെന്ന് ഇന്ദു പറയുന്നു.
തൃശൂരിലുള്ള ഒരു ഡയമണ്ട് പോളിഷിങ് കമ്പനിയിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. വളരെ ഏകാഗ്രത വേണ്ടൊരു ജോലിയാണ് അത്. ഞാന്‍ ഈ അവസ്ഥയില്‍ ആയതോടെ അച്ഛന് അതില്‍ ശ്രദ്ധിക്കാന്‍ ബുദ്ധിമുട്ടാവുകയും ജോലി രാജിവെയ്ക്കുകയും ചെയ്തു. അതിനുശേഷം കാറ്ററിങ് ജോലി ചെയ്യാന്‍ തുടങ്ങിയെന്നും ഇന്ദു പറയുന്നു.
ആദ്യമൊക്കെ ക്ലാസിലുള്ള ഒരാള്‍ മാത്രമായിരുന്നു നിര്‍മല്‍. പതുക്കെ ഞങ്ങള്‍ അടുത്തു. ഉറ്റ സുഹൃത്തുക്കളായി. നിര്‍മല്‍ എന്നെ നന്നായി കെയര്‍ ചെയ്യുമായിരുന്നു. എനിക്ക് യോജിച്ചു പോകാനാവുന്ന, എന്നെ മനസ്സിലാക്കുന്ന ഒരാളാണ് നിര്മലെന്ന് എനിക്കു തോന്നിയെന്നും ഇന്ദു തുറന്നുപറഞ്ഞു.
രണ്ടു വര്‍ഷമാണ് ഞങ്ങള്‍ ഒന്നിച്ചു പഠിച്ചത്. 10ാം ക്ലാസില്‍ നിര്‍മല്‍ മറ്റൊരു സ്കൂളിലേക്ക് പോയി. അതോടെ കോണ്ടാക്ട് നഷ്ടമായി. ഞാന്‍ ഡിഗ്രി മൂന്നാം വര്‍ഷം പഠിക്കുമ്പോള്‍ സൈക്കോളജിയില്‍ ഡിപ്ലോമ ചെയ്തിരുന്നു. ആ കോഴ്സിന് നിര്‍മല്‍ എനിക്കൊപ്പം ഉണ്ടായിരുന്നു. ആ കോഴ്സ് തീരുന്ന സമയത്താണു ഞങ്ങള്‍ പ്രണയിച്ചു തുടങ്ങുന്നത്. പരസ്പരം ഇഷ്ടമാണെന്ന് അറിയാമായിരുന്നു. പിന്നീട് ഒരു സാഹചര്യത്തില്‍ ഞങ്ങള്‍ അത് കമ്മിറ്റ് ചെയ്തുവെന്നും ഇന്ദു കൂട്ടിച്ചേര്‍ത്തു.
ഇന്ദുവിന് കാഴ്ച ഇല്ലാത്തത് ഒരു കുറവ് ആയി ഞാന്‍ കാണുന്നില്ലെന്ന് നിര്‍മല്‍ പറഞ്ഞു. അല്ലെങ്കില്‍ കുറവുകള്‍ ഒന്നും ഇല്ലാത്ത, പൂര്‍ണരായ മനുഷ്യരില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എനിക്കും പല കുറവുകളുമുണ്ട്. ഞാന്‍ പ്രണയിച്ചത് ഇന്ദുവിനെയാണ്. ഞങ്ങള്‍ക്ക് പരസ്പരം മനസ്സിലാക്കാന്‍ സാധിക്കുന്നു.
ഒന്നിച്ചുള്ളപ്പോള്‍ സന്തോഷമായിരിക്കാന്‍ സാധിക്കുന്നു. ഇതില്‍ കൂടുതല്‍ എന്താണു വേണ്ടത്. ഏതു പ്രതിസന്ധികളും നേരിടാന്‍ ഞങ്ങള്‍ തയാറായിരുന്നു. വരുന്നതു വരുന്നിടത്തുവെച്ചു കാണാം എന്നായിരുന്നു. പേടിച്ചിരുന്നാല്‍ നമുക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല. ഒരു വര്‍ഷത്തോളം വീട്ടുകാരുടെ സമ്മതത്തിനു വേണ്ടി കാത്തിരുന്നു. ഒടുവില്‍ അവരുടെ സമ്മതത്തോടെ വിവാഹം. ഇപ്പോള്‍ ഒരു മാസമായി. – നിര്‍മല്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ദു കനറാ ബാങ്കില്‍ ഓഫിസറായി ജോലി ചെയ്യുകയാണ്. ഞാന്‍ രണ്ടു തവണ മിസ്റ്റര്‍ കേരള ആയിട്ടുണ്ട്. ഇപ്പോള്‍ ഗള്‍ഫില്‍ പഴ്സനല്‍ ട്രെയിനറായി ജോലി ചെയ്യുന്നു. തിരിച്ചു പോയികഴിഞ്ഞാല്‍ പിന്നെ പെട്ടെന്നൊന്നും കാണാന്‍ സാധിക്കില്ലല്ലോ.
അതുകൊണ്ട് ഇന്ദു ഇപ്പോള്‍ ലീവിലാണ്. ഞങ്ങള്‍ ഒന്നിച്ചു പരമാവധി സമയം ചെലവിടുന്നു. വലിയ സ്വപ്നങ്ങളൊന്നുമില്ല. സന്തോഷവും സമാധാനവുമായി ജീവിക്കാന്‍ സാധിക്കണമെന്നും അതിലപ്പുറം ഒന്നും തന്നെ വേണ്ടെന്നും നിര്‍മല്‍ പറയുന്നു.