മലപ്പുറം: മലപ്പുറം നഗരത്തിലെ പോലീസ് ഉദ്യോഗസ്ഥർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റതിന് പിന്നാലെ നായ്ക്കൾക്ക് അടിയന്തരമായി വ്യാപക കുത്തിവെയ്പ്പ്. അപകടകാരികളായ തെരുവുനായ്ക്കളെയാണ് പിടികൂടി കുത്തിവെപ്പിന് വിധേയമാക്കി തിരിച്ചയച്ചത്.
കഴിഞ്ഞദിവസം മലപ്പുറത്ത് തെരുവുനായ്ക്കളുടെ അക്രമണത്തിൽ എസ്പി ഓഫീസിലെ ജീവനക്കാർക്കും എംഎസ്പിയിലെ പോലീസുകാർക്കും പരിക്കേറ്റിരുന്നു. തുടർന്നാണ് കളക്ടർ കെ ഗോപാലകൃഷ്ണന്റെ നിർദേശപ്രകാരം മലപ്പുറം നഗരസഭയും മൃഗസംരക്ഷണവകുപ്പും ചേർന്ന് തെരുവുനായ്ക്കളെ പേവിഷ പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കിയത്.
വിവിധ തരത്തിലുള്ള രോഗങ്ങളുള്ള നായ്ക്കൾക്ക് മരുന്നും കുത്തിവെച്ചു. കഴിഞ്ഞദിവസം ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലെ ജീവനക്കാർക്കും എംഎസ്പിയിലെ പോലീസുകാർക്കും തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കുപറ്റിയിരുന്നു. ഇതിനെതിരേ കളക്ടർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
തുടർന്ന് വ്യാഴാഴ്ച രാവിലെയാണ് കുത്തിവെപ്പ് തുടങ്ങിയത്. 15 എമർജൻസി റസ്ക്യൂ ഫോഴ്സ് അംഗങ്ങൾ ചേർന്ന് നായ്ക്കളെ വലയിലാക്കി. ജില്ലാ ചീഫ് വെറ്ററിനറി ഓഫീസർ ഡോ. പിയു അബ്ദുൽ അസീസ്, വെറ്ററിനറി സർജൻ ഡോ. അബ്ദുൽ നാസർ, ലൈവ് സ്റ്റോക് ഇൻസ്പെക്ടർ മുസ്തഫ എന്നിവരുടെ നേതൃത്വത്തിൽ കുത്തിവെപ്പ് നടത്തി.