വണ്ടൂർ: മലപ്പുറം ജില്ലയുടെ തന്നെ ജനകീയ ഡോക്ടറെന്ന് അറിയപ്പെട്ടിരുന്ന ഡോ. പി അബ്ദുൾ കരീമിന്റെ വിയോഗത്തിന്റെ വിങ്ങലിലാണ് ഒരു നാടാകെ. വളരെ കുറഞ്ഞ് ഫീസ് വാങ്ങിയായിരുന്നു ഡോക്ടറുടെ ഇക്കാലമത്രയുമുള്ള സേവനം. നിർധനരായ ഒരുപാട് പേർക്ക് സ്വന്തം കൈയ്യിൽ നിന്നും പണം മുടക്കി മരുന്നും വാങ്ങി നൽകിയായിരുന്നു ഈ ഡോക്ടർ പരിചരിച്ചിരുന്നത്. അതുകൊണ്ടൊക്കെ തന്നെ ജനകീയ ഡോക്ടർ എന്നായിരുന്നു അദ്ദേഹത്തെ എല്ലാവരും സ്നേഹത്തോടെ വിളിച്ചിരുന്നതും.
ഇന്നലെ അന്തരിച്ച ഡോ. പി.അബ്ദുൽ കരീമിന്റെ മഞ്ചേരിയിലെ റോഡരികിലെ വീട് ആർക്കും ഏത് സമയത്തും ഓടിയെത്താവുന്ന ഒരു ചെറിയ ക്ലിനിക്ക് തന്നെയായിരുന്നു. ഈ ആശാകേന്ദ്രത്തിൽ ഇനി ഡോക്ടറില്ലെന്ന് അറിയുമ്പോൾ തേങ്ങുകയാണ് ഒരു ജനത.
വണ്ടൂർ ഗവ.ആശുപത്രി മെഡിക്കൽ ഓഫിസറായി വിരമിച്ച ശേഷം കൂട്ടായ്മയിലൂടെ നിംസ് ആശുപത്രിക്കു തുടക്കമിട്ടതും ഇദ്ദേഹം തന്നെയാണ്. അപ്പോഴും അദ്ദേഹത്തിന്റെ പരിശോധനയ്ക്ക് ഫീസ് ഇളവ് ഉണ്ടായിരുന്നു.
പ്രദേശത്തുനിന്ന് ആദ്യം എംബിബിഎസ് നേടിയ ഡോ. പി.അബ്ദുൾ കരീം എടവണ്ണ ഗവ. ആശുപത്രിയിലാണ് ഡോക്ടറുടെ വേഷമണിഞ്ഞ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. പിന്നീട് കാവനൂർ, പോരൂർ, തിരുവാലി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ജോലി ചെയ്തു. വണ്ടൂർ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറായി വിരമിച്ചു. കാൻസർ ബാധിതനായിരുന്ന അദ്ദേഹം കാൻസർ അതിജീവന കൂട്ടായ്മകളുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
ജില്ലാ കാൻസർ സൊസൈറ്റി അംഗവുമായിരുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്കു സർക്കാരിന്റെയും ആർസിസിയുടെയും അടക്കം വിവിധ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾക്കു കരുത്തു പകരാനാണ് ‘കാരുണ്യ’ എന്ന പേരിൽ ആരോഗ്യ സന്നദ്ധ സംഘടന രൂപീകരിച്ചത്.
സംഘടനയിലൂടെ, സാന്ത്വന പരിചരണം, ഭിന്നശേഷി സൗഹൃദ പ്രവർത്തനം തുടങ്ങിയവയ്ക്കു അടിത്തറപാകുകയും ചെയ്തു. ഡോക്ടർ ആരംഭിച്ച ‘ആശ്രയ’ സ്പെഷൽ സ്കൂൾ ഒട്ടേറെ പേരുടെ ആശ്രയ കേന്ദ്രവുമായി മാറിയത് ചെറിയ കാലയളവുകൊണ്ടാണ്. പ്രിന്റിങ് ഉൾപ്പെടെ തൊഴിൽപരിശീലനവും ഇവിടെ നൽകിയിരുന്നു. ഒപ്പം തന്നെ സാമൂഹ്യക്ഷേമത്തിനായി ചാരിറ്റബിൾ സൊസൈറ്റിയും രൂപീകരിച്ചു. ലളിതജീവിതത്തിലൂടെ മറ്റുള്ളവർക്കു മാതൃകയായി മാറിയ അബ്ദുൾ കരീം ഒരു നാടിനെയാകെ മാറ്റത്തിലേക്ക് നയിച്ച മഹദ് വ്യക്തിത്വം കൂടിയായിരുന്നു.