രാജപുരം: എറണാകുളത്തേക്ക് പഠിക്കാൻ പോകുന്നെന്ന് അറിയിച്ച് വീട്ടിൽ നിന്നിറങ്ങിയ മകളെ കഴിഞ്ഞ പത്തുവർഷമായി കാത്തിരിക്കുകയാണ് ഈ കുടുംബം. കാസർകോട്ടെ ഉൾഗ്രാമത്തിലുള്ള കുടുംബത്തിന് ആശ്രയിക്കാനുള്ളത് പോലീസിനെ മാത്രമാണ്. എന്നാൽ ഇതുവരെ രേഷ്മയെ കണ്ടെത്താൻ പോലീസിനായിട്ടില്ല.
മകളെ കാണാനില്ലെന്ന പരാതി നൽകിയിട്ട് 10 വർഷം കഴിഞ്ഞിട്ടും നീതി ലഭിക്കാതെ പിതാവ് തായന്നൂർ സർക്കാരി മൊയോലത്തെ എംസി രാമൻ കണ്ണീരിലാണ്. കാഞ്ഞങ്ങാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ടിടിസി പൂർത്തിയാക്കിയ രേഷ്മയെ 2010 മേയിലാണ് കാണാതാകുന്നത്. എറണാകുളത്തു കോഴ്സിനു പോകുന്നു എന്നു പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. 2 തവണ ഫോണിൽ വിളിക്കുകയും ചെയ്തു. പിന്നീടു വിളിച്ചില്ലെന്നും പിതാവ് പറയുന്നു.
കാണാതാകുന്ന സമയത്തു രേഷ്മയ്ക്ക് 18 വയസ്സായിരുന്നു. കാണാതായതിന് പിന്നാലെ വീട്ടുകാർ അന്വേഷണം നടത്തിയിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് 2011 ജനുവരി 19ന് കാഞ്ഞങ്ങാട് ഡിവൈഎസ്പിക്കു പരാതി നൽകി. പോലീസ് അന്വേഷണം നടത്തിയെങ്കിലും സൂചന ലഭിച്ചില്ല. തൃശൂരിൽ ഹോം നഴ്സായ ഏലിയാമ്മയുടെ മകൻ ബിജുവിന്റെ കൂടെ രേഷ്മ ഉണ്ടെന്ന് പിതാവ് പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.
ഇതിനിടെ പോലീസ് ചോദ്യം ചെയ്യുന്നതിനെതിരെ ബിജു കോടതിയിൽ നിന്നു സ്റ്റേ വാങ്ങി. കേസിന്റെ അന്വേഷണം മികച്ച ഏജൻസിയെ ഏൽപിക്കണം എന്നാവശ്യപ്പെട്ട് ഗവർണർ, ഡിജിപി, മനുഷ്യാവകാശ കമ്മിഷൻ, കളക്ടർ എന്നിവർക്കു പരാതി നൽകുമെന്നും അനുകൂല നിലപാടില്ലെങ്കിൽ ഡിവൈഎസ്പി ഓഫിസിനു മുന്നിൽ നിരാഹാര സമരം നടത്തുമെന്നും എംസി രാമൻ, പൊതുപ്രവർത്തകൻ കെ അശോകൻ എന്നിവർ പറഞ്ഞു.