തിരുവല്ലം: തിരുവനന്തപുരം വണ്ടിത്തടത്ത് വീടിനകത്ത് വയോധികയായ ചാൻബീവി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് കണ്ടെത്തി. അയൽക്കാരനായ ഡിഗ്രി വിദ്യാർത്ഥിയാണ് തനിച്ച് താമസിക്കുന്ന വയോധികയെ കൊലപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ കവർന്നതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ അലക്‌സ് ഗോപൻ അറസ്റ്റിലായി.
ചാൻബീവിയെ വീടിനകത്ത് തലയിടിച്ച് വീണ് മരിച്ചുകിടക്കുന്ന നിലയിലാണ് അയൽക്കാരിയും പ്രതിയുടെ അമ്മൂമ്മയുമായ രാധ കണ്ടെത്തിയത്. ഇവർ വിവരം അറിയിച്ചതോടെയാണ് പോലീസും അയൽക്കാരും സ്ഥലത്തെത്തിയത്. മൃതദേഹത്തിലെ മുക്കുപണ്ടം ഒഴികെയുള്ള സ്വർണ്ണാഭരണങ്ങൾ കാണാതായത് മരണം കൊലപാതകമാണെന്നതിലേക്ക് വിരൽ ചൂണ്ടിയിരുന്നു. ഒടുവിൽ ശാസ്ത്രീയ അന്വേഷണത്തിലൂടെ കൊലപാതകമെന്ന് സ്ഥിരീകരിക്കുകയും കൊലപാതകിയെ പിടികൂടുകയുമായിരുന്നു.
വീടിനു സമീപത്തുണ്ടായിരുന്ന ഇരുമ്പ് തോട്ട പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതാണ് കേസിൽ വഴിത്തിരിവായത്. മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതി പിടിയിലാവുകയും ചെയ്തു. ചാൻബീവി കൊല്ലപ്പെട്ട ദിവസം വീടിന്റെ മുൻവാതിലിന്റെ കുറ്റിയിട്ടിട്ടില്ലായിരുന്നു. സാധാരണ വീടിന്റെ വാതിൽ കുറ്റിയിട്ടശേഷമാണ് ചാൻബീവി വീടിനുള്ളിലിരിക്കാറുള്ളത്. ഇവർക്ക് ഭക്ഷണമെത്തിക്കുന്നത് സമീപവാസിയും പ്രതിയുടെ അമ്മൂമ്മയുമായ രാധയാണ്. വീട്ടിൽ ആരെങ്കിലും വന്നാൽ ആളെ തിരിച്ചറിഞ്ഞതിനു ശേഷമേ ചാൻബീവി കതകിന്റെ കുറ്റിയെടുത്ത് വാതിൽ തുറക്കാറുള്ളു. സംഭവദിവസം വീടിന്റെ വാതിലിന്റെ കുറ്റിയെടുത്ത നിലയിലായിരുന്നു. ഇതാണ് കേസിൽ ആദ്യത്തെ തുമ്പായത്.
ചാൻബീവി കൊല്ലപ്പെട്ട ദിവസം വീടിന്റെ പരിസരത്തുണ്ടായിരുന്ന ഇരുമ്പ് തോട്ട അന്വേഷണ ഉദ്യോഗസ്ഥനായ ഫോർട്ട് അസി. കമ്മിഷണർ ആർ.പ്രതാപൻ നായരുടെ ശ്രദ്ധയിൽപ്പെട്ടു. തൊട്ടടുത്ത ദിവസം സംഘാംഗങ്ങൾക്കൊപ്പം സമീപത്തെ ജനാലവഴി തോട്ടയുപയോഗിച്ച് കതകിന്റെ കുറ്റിയെടുക്കാനാകുമെന്ന് പരിശോധിച്ച് തീർച്ചപ്പെടുത്തിയിരുന്നു.
ഇതിന്റെ ചുവടുപിടിച്ചും സമീപവാസികളുടെ ഫോൺ വിളികളും പരിശോധിച്ചതിൽ അലക്‌സിന്റെ ഫോൺ പരിധി സംഭവദിവസം ഉച്ചയ്ക്ക് രണ്ടുമണിക്ക് ചാൻബീവിയുടെ പരിസരത്തുണ്ടായിരുന്നതായി സൈബർ സെൽ വിഭാഗം കണ്ടെത്തി. കൂടാതെ ചാൻബീവിയുടെ വീട്ടിൽ നിന്ന് പലഘട്ടങ്ങളായി അലക്‌സ് ഗോപൻ പണം കവർന്നിട്ടുണ്ടെന്ന് വീട്ടുകാരും മൊഴി നൽകി. ഇതേത്തുടർന്ന് അലക്‌സ് ഗോപൻ സഞ്ചരിച്ചിരുന്ന വഴികളിലുള്ള ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കുടുക്കുകയായിരുന്നു.