നെയ്യാറ്റിൻകര: കാമുകിയായിരുന്ന പതിനാലുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ യുവാവ് പോലീസ് സ്റ്റേഷനിൽ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കമുകിൻകോട് ശബരിമുട്ടത്ത് പതിനാലുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് അറസ്റ്റു ചെയ്ത പ്രതി കൊടങ്ങാവിള സ്വദേശി ജോമോൻ (18)ആണ് നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്കു ശ്രമിച്ചത്.
കഴുത്തിലും കൈയിലും ആഴത്തിൽ മുറിവേറ്റതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവാവിനെ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ മുറിവുകൾ ഗുരുതരമാണെന്നാണ് വിവരം. ജാമോൻ റിമാൻഡിലെന്നാണ് പോലീസ് വിശദീകരണം.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് ശേഷമാണ് ജോമോൻ നെയ്യാറ്റിൻകര പോലീസ് സ്റ്റേഷന്റെ സെല്ലിനുള്ളിൽ കഴുത്തും കൈയ്യും മുറിച്ചു ആത്മഹത്യയ്ക്കു ശ്രമിച്ചത്. മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ 6.15ന് എത്തിക്കുകയായിരുന്നു. ബ്ലേഡ് ഉപയോഗിച്ചു സ്വയം കഴുത്തിലും കൈയിലും മുറിവുണ്ടാക്കിയെന്നാണ് ആശുപത്രി അധികൃതരെ പോലീസ് അറിയിച്ചിരിക്കുന്നത്.
സെല്ലിനുള്ളിൽ പാർപ്പിച്ചിരുന്ന ജോമോന് ബ്ലേഡ് എവിടെ നിന്നും ലഭിച്ചുവെന്നു വ്യക്തമല്ല. വെള്ളിയാഴ്ചയാണ് കമുകിൻകോട് ശബരിമുട്ടത്ത് പതിനാലുകാരി ആത്മഹത്യ ചെയ്തത്. ആ പെൺകുട്ടിയും ജോമോനും പ്രണയത്തിലായിരുന്നുവെന്നും ഇരുവരും വഴക്കിട്ടു പിരിയുകയായിരുന്നു എന്നുമാണ് പോലീസിനു ലഭിച്ച വിവരം.
വഴക്കിട്ട് പിരിഞ്ഞതിന് പിന്നാലെ മരണം നടന്ന ദിവസം പെൺകുട്ടിയുടെ വീട്ടിലെത്തിയ ജോമോൻ, പെൺകുട്ടിയെ ദേഹോപദ്രവം ഏൽപ്പിച്ചതായും പോലീസിനു മൊഴി ലഭിച്ചിട്ടുണ്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ പോക്സോ, ആത്മഹത്യാ പ്രേരണാ തുടങ്ങിയ വകുപ്പുകൾ ജോമോനെതിരേ ചുമത്തിയിരുന്നു.