പലതരം ഉപകരണങ്ങൾ പിറവി കൊണ്ട കൊവിഡ്ക്കാലത്ത് കേന്ദ്രസർക്കാരിൻറ്റെ പാരിതോഷികത്തിന് അർഹമായ ഒരു ഉപകരണത്തെ പരിചയപ്പെടാം. ഏഴാം ക്ലാസുക്കാരനായ കൊച്ചുമിടുക്കൻ ഷാരോണാണ് കൊവിഡിനെ പ്രതിരോധിക്കാനുള്ള ഉപകരണമായി വാച്ചിനെ സ്മാർട്ട് ഇൻഡിക്കേറ്ററായി വികസിപ്പിച്ചെടുത്തത്.
സ്മാർട്ട് വാച്ചിനകത്ത് പിസോ ബുസർ ഘടിപ്പിച്ചാണ് ഈ കണ്ടുപ്പിടുത്തം. കൈ അറിയാതെ മുഖത്തിൻറ്റെ ഭാഗത്തേക്കുയർന്നാൽ ബീപ്പ് ശബ്ദം പുറപ്പെടുവിക്കും. മൂന്ന് മാസങ്ങൾക്ക് മുമ്പ് പ്രൊജക്ട് വിവരങ്ങൾ ഇമെയിലായി അയച്ചിരുന്നു. തുടർന്ന് ഷാരോണിന്റെ പ്രയത്നത്തിന് ഫലമായി പ്രൊജക്ട് തിരഞ്ഞെടുത്തതായി ഡിസംബർ 24 ന് മറുപടിയെത്തി.
കേന്ദ്ര സർക്കാരിന്റെ നാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷൻ ഇന്ത്യയുടെ ഇൻസ്പെയർ പുരസ്ക്കാരത്തിന് സ്മാർട്ട് ഇൻഡിക്കേറ്റർ അർഹമാവുകയും പാരിതോഷികമായി പതിനായിരം രൂപ ലഭിക്കുകയും ചെയ്തു. പ്രൊജക്ട് അവതരിപ്പിക്കാനുള്ള വിവരം വൈകാതെ ലഭിക്കുന്നതോടുകൂടി വീഡിയോ ഡെമോയും ചെയ്യുന്നതാണ്.
പഴയന്നൂർ ഗവ. ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ ഷാരോണിന് കഴിഞ്ഞ വർഷം വടക്കാഞ്ചേരി ഉപജില്ല ശാസ്ത്രമേളയിൽ അവതരിപ്പിച്ച സ്പോഞ്ച് സിറ്റിക്ക് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. ചെത്തുതൊഴിലാളിയായ പഴയന്നൂർ നീർണമുക്ക് പഴുത്രപ്പടി ഷാനിമോന്റെയും രാധികയുടെയും മകനാണ്.