തിരുവനന്തപുരം: മലയാളികളുടെ പ്രിയ കവിയത്രി സുഗതകുമാരി ടീച്ചറുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകൾക്ക് അഭയം നൽകുന്നതിനും പ്രകൃതി സംരക്ഷണത്തിനും എന്നും കൂടെ നിന്നിട്ടുള്ള വിശിഷ്ടവ്യക്തിത്വമാണ് ടീച്ചറുടേതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. കലാസാംസ്കാരികസാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും ടീച്ചറുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു.
കോവിഡ് ബാധിതയായ സുഗതകുമാരി ടീച്ചർ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെയാണ് അന്തരിച്ചത്. കഴിഞ്ഞദിവസമാണ് ടീച്ചർക്ക് കോവിഡ് സ്ഥിരീകരിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പ്:
പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം എന്നും നിന്നിട്ടുള്ള കവിയായിരുന്ന സുഗതകുമാരി. സാമൂഹ്യരംഗത്ത് പ്രവർത്തിക്കുന്നതു കൊണ്ട് കവിത്വത്തിന് ദോഷമേതും വരില്ല എന്ന് കാവ്യരചനയെയും സമൂഹത്തിലെ ഇടപെടലുകളെയും സമന്വയിപ്പിച്ചുകൊണ്ട് അവർ തെളിയിച്ചു.
സ്ത്രീയുടെ ദാരുണമായ അവസ്ഥയിലുള്ള സങ്കടവും അമർഷവും ‘പെൺകുഞ്ഞ് 90’ പോലെയുള്ള കവിതകളിൽ നീറിനിന്നു. ‘സാരേ ജഹാം സെ അച്ഛാ’ എന്ന കവിത, സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നവും ഇന്നത്തെ ഇന്ത്യൻ യാഥാർത്ഥ്യവും തമ്മിലുള്ള അന്തരം അടയാളപ്പെടുത്തുന്നു.
പിതാവ് ബോധേശ്വരൻറെ ദേശീയ രാഷ്ട്രീയ പൈതൃകം ഉൾക്കൊണ്ട് കാവ്യരംഗത്തും സാമൂഹ്യരംഗത്തും വ്യാപരിച്ച സുഗതകുമാരി, ശ്രദ്ധേയമായ കവിതകളിലൂടെ മലയാളത്തിൻറെ യശസ്സുയർത്തി. പ്രകൃതിയെക്കുറിച്ചും അതിലെ സമസ്ത ജീവജാലങ്ങളെക്കുറിച്ചും ഉള്ള കരുതൽ അവരുടെ വാക്കിലും പ്രവൃത്തിയിലും പ്രതിഫലിച്ചുനിന്നു. മലയാളഭാഷയ്ക്കു മുതൽ പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി വരെയുള്ള സമരമുഖങ്ങളിൽ അവരുണ്ടായിരുന്നു. നിരാലംബരായ പെൺകുട്ടികളുടെയും മിണ്ടാപ്രാണികളുടെയും ആദിവാസികളുടെയുമൊക്കെ നാവായി അവർ നിലകൊണ്ടു.
വനിതാ കമ്മീഷൻ അധ്യക്ഷയായിരിക്കെ, സ്ത്രീകളുടെ പ്രശ്നങ്ങളിൽ മാതൃകാപരമായി ഇടപെട്ടു. അഭയ പോലൊരു സ്ഥാപനമുണ്ടാക്കി നിരാധാരരായ സ്ത്രീകൾക്ക് ആശ്വാസമേകി.
‘മണലെഴുത്ത്’ എന്ന കാവ്യകൃതിയിലൂടെ സരസ്വതി സമ്മാനം മലയാളത്തിനു നേടിത്തന്ന സുഗതകുമാരി, മലയാളക്കരയുടെ അമ്മമനസ്സ് കവിതയിലും കർമ്മത്തിലും പ്രതിഫലിപ്പിച്ചു. മലയാളഭാഷയ്ക്കു ക്ലാസിക്കൽ പദവി ലഭിക്കാനും മലയാളഭാഷയ്ക്ക് എല്ലാ രംഗത്തും അർഹമായ സ്ഥാനമുറപ്പിച്ചെടുക്കാനും വിശ്രമരഹിതമായി അവർ ഇടപെട്ടുകൊണ്ടിരുന്നു.
മുത്തുച്ചിപ്പി, അമ്പലമണി, തുലാവർഷപ്പച്ച, രാധയെത്തേടി തുടങ്ങിയ കവ്യകൃതികളിലൂടെ മലയാള കാവ്യാസ്വാദകരുടെ മനസ്സിൽ മായ്ക്കാനാവാത്ത ഇടം സമ്പാദിച്ച കവിയാണ് സുഗതകുമാരി.
ജീവകാരുണ്യപരമായ പ്രവർത്തനങ്ങൾ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, ഭാഷാ സംരക്ഷണ പ്രവർത്തനങ്ങൾ, ആദിവാസി ക്ഷേമ പ്രവർത്തനങ്ങൾ എന്നിവയുടെയൊക്കെ പശ്ചാത്തലത്തിൽ വേണം സുഗതകുമാരിയുടെ വ്യക്തിത്വത്തെ മനസ്സിലാക്കേണ്ടത്.
കവിതയ്ക്കുവേണ്ടി സമർപ്പിക്കപ്പെട്ട ജീവിതമായിരുന്നു അവരുടേത്. മലയാള ഭാഷയ്ക്കും കവിതയ്ക്കും സാംസ്കാരിക രംഗത്തിനും പൊതു സാമൂഹ്യരംഗത്തിനാകെയും പരിഹരിക്കാനാവാത്ത നഷ്ടമാണ് സുഗതകുമാരിയുടെ വിയോഗംമൂലമുണ്ടായിട്ടുള്ളത്. ഈ ദുഃഖത്തിൽ പങ്കുചേരുന്നു. അനുശോചനം രേഖപ്പെടുത്തുന്നു.