പാറശ്ശാല: തിരുവനന്തപുരം ജില്ലയിലെ ജനങ്ങൾക്ക് തന്നെ ഭീഷണിയായി ഭീമൻ പാറക്കഷ്ണങ്ങളുമായി ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ. വഴിയാത്രക്കാർക്കും മറ്റ് വാഹനമോടിക്കുന്നവർക്കും ഭീഷണിയായാണ് വമ്പൻ പാറക്കഷണങ്ങളുമായി ടിപ്പർ ലോറികൾ തലങ്ങും വിലങ്ങും പായുന്നത്. എന്നാലിത് കണ്ണിൽപ്പെട്ടിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ കണ്ണടയ്ക്കുന്നതും യാത്രക്കാർക്ക് ആശങ്കയാകുന്നുണ്ട്.
തമിഴ്നാട്ടിൽ നിന്നും സംസ്ഥാനത്തേക്ക് എത്തുന്ന ടിപ്പർ ലോറികളാണ് അപകടകരമായ നിലയിൽ പാറക്കഷണങ്ങളുമായി റോഡിലൂടെ ചീറിപ്പായുന്നത്. പുറത്തേക്ക് തള്ളി നിൽക്കുന്ന നിലയിൽ പാറക്കഷണങ്ങളേന്തി അമിതഭാരവുമായി എത്തുന്ന ടിപ്പർ ലോറികൾ പിരായിമൂട് ചെക്പോസ്റ്റ് വഴിയാണ് സംസ്ഥാനത്തേക്ക് കടക്കുന്നത്. വലിയ പാറക്കഷണങ്ങൾ ഏത് നിമിഷവും പുറത്തേക്ക് തെറിക്കുന്ന നിലയിലാണ് വണ്ടികളിൽ കയറ്റുന്നത്. വശങ്ങളിലെ സുരക്ഷാ പാളികൾക്ക് മുകളിലൂടെ പുറത്തേക്ക് തള്ളിനിൽക്കുന്ന നിലയിലാണ് പല ടിപ്പറുകളിലും പാറക്കഷ്ണങ്ങൾ കയറ്റുന്നതും.
അമരവിള ചെക്ക് പോസ്റ്റ് ഒഴിവാക്കിയാണ് ടിപ്പറുകളുടെ സഞ്ചാരം. കരമന-കളിയിക്കാവിള പാതയിൽക്കൂടി എത്തുന്ന വാഹനങ്ങൾ അമരവിളയ്ക്ക് മുന്നിലായി ഉദിയൻകുളങ്ങരയിൽ വച്ച് തിരിഞ്ഞ് വട്ടവിള വഴി പിരായിമൂട് ചെക്പോസ്റ്റ് വഴിയാണ് കടന്നു പോകുന്നത്. പുറത്തേക്ക് തള്ളി നിൽക്കുന്ന പാറക്കഷണങ്ങളുമായി എത്തുന്ന വാഹനങ്ങൾ കാൽനട യാത്രക്കാർക്കുപോലും ഭീഷണി സൃഷ്ടിക്കുന്നുണ്ട്.