കുമളി: വൈദ്യുതിയും വെള്ളവും മൊബൈല്‍ നെറ്റ് വര്‍ക്കും ലഭ്യമല്ലാത്ത പ്രദേശത്ത് കാടിന് നടുവിലൊരു ബൂത്ത്, അവിടെ 37 വോട്ടര്‍മാര്‍ ഉണ്ട്. പോളിങ് സമയത്തിന്റെ ഏറെക്കുറെയും ഉദ്യോഗസ്ഥര്‍ വെറുതെയിരിക്കേണ്ടി വരുന്ന അപൂര്‍വം ചില ബൂത്തുകളില്‍ ഒന്നാണ് ഇടുക്കി കുമളി ഗ്രാമപഞ്ചായത്തിലെ പച്ചക്കാനം.
വിസ്തീര്‍ണത്തില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഗ്രാമപഞ്ചായത്ത് വാര്‍ഡ് കുമളിയിലെ തേക്കടിയാണ്. കണക്കുകള്‍ പ്രകാരം ഇത്തവണ ഇവിടെ വോട്ടുള്ളത് 830 പേര്‍ക്കാണ്. ഈ വാര്‍ഡിന്റെ ഭാഗമാണ് കുമളിയില്‍നിന്ന് 35 കിലോമീറ്റര്‍ അകലെ, ഗവി റൂട്ടിലുള്ള പച്ചക്കാനം. തമിഴ്നാട് സ്വദേശികളായ തോട്ടം തൊഴിലാളികളാണ് ഇവിടുത്തെ വോട്ടര്‍മാര്‍.
കാടിനുള്ളിലെ ഈ ബൂത്തില്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത് നാലു പേര് മാത്രം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 28 പേര്‍ക്കാണ് ബൂത്തില്‍ വോട്ടുണ്ടായിരുന്നത്. എന്നാല്‍ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. ഇത്തവണ 37 പേര്‍ക്കാണു വോട്ടുള്ളത്.
വോട്ടര്‍മാരുടെ എണ്ണം കുറവാണെങ്കിലും ഇലക്ഷന് പച്ചക്കാനം ഒരുങ്ങിക്കഴിഞ്ഞു. പ്രദേശത്തെ ഒരു അംഗനവാടിയാണ് പോളിങ് ബൂത്താക്കുന്നത്. രണ്ട് പോലീസുകാര്‍ ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥര്‍ക്കാണ് പോളിങ് ബൂത്തിന്റെ ചുമതല. ഇവര്‍ക്ക് വോട്ടെടുപ്പിനു തലേദിവസം താമസിക്കാനുള്ള സൗകര്യം പ്രദേശത്ത് ഒരുക്കിയിട്ടുണ്ട്. വൈദ്യുതിയും വെള്ളവും ലഭ്യമാക്കാനും നടപടിയായിട്ടുണ്ട്.
പക്ഷെ മൊബൈല്‍ നെറ്റ് വര്‍ക്കില്ലാത്തതാണ് പ്രധാന പ്രശ്നം. ഉദ്യോഗസ്ഥര്‍ പോളിങ് ബൂത്തിലെത്തി കഴിഞ്ഞാല്‍ പിന്നെ അവര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടുക പ്രയാസമായിരിക്കും.
അതേസമയം, ജില്ലയിലെ വിദൂര ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് സാറ്റലൈറ്റ് ഫോണും ഹാം റേഡിയോയും നല്‍കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ടിക്കറാം മീണ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.