വിതുര: ആദിവാസി ഊരിലെ കുട്ടികൾക്ക് സമ്മാനങ്ങളുമായി ‘പോലീസ് മാമൻമാർ’ എത്തിയത് വലിയ ആഘോഷത്തിന് തന്നെ കാരണമായിരിക്കുകയാണ്. ഒറ്റപ്പെട്ട് കിടക്കുന്ന കാടിനുള്ളിലെ ഊരിലെ കുഞ്ഞുങ്ങൾക്ക് പുത്തനുടുപ്പും പുസ്തകങ്ങളും പോലീസ് സമ്മാനിച്ചു. ജില്ലാ പോലീസ് ഉപമേധാവിയും ഉദ്യോഗസ്ഥരുമാണ് കാടു കയറി എത്തിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ നടക്കുന്ന ‘പുത്തനുടുപ്പും പുസ്തകവും’ ക്യാമ്പയിന്റെ ഭാഗമായി സമ്മാനങ്ങൾ എത്തിച്ചത്. എസ്പിസി പദ്ധതി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ അനിൽകുമാറിന്റെ നേതൃത്വത്തിൽ അധ്യാപകരും പൂർവ എസ്പിസി കേഡറ്റുകളും ചേർന്നു നടപ്പിലാക്കിവരുന്ന പുത്തനുടുപ്പും പുസ്തകവും ക്യാമ്പയിന്റെ ഭാഗമായി ഒരു ലക്ഷത്തോളം രൂപയുടെ അവശ്യവസ്തുക്കളാണ് ജില്ലയിലെ വിവിധയിടങ്ങളിൽ വിതരണം ചെയ്തത്.
അഡീഷണൽ എസ്പി ഇഎസ് ബിജുമോന്റെ നേതൃത്വത്തിലെ പോലീസ് സംഘവും അധ്യാപകരും വിതുര കല്ലുപാറ സെറ്റിൽമെന്റിലെത്തിയാണ് സ്റ്റുഡന്റ് പോലീസ് വോളന്റിയർ കോർപ്സ് അംഗങ്ങൾ സമാഹരിച്ച വസ്ത്രങ്ങളും പുസ്തകങ്ങളും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തത്.
ഊരിലെ മുഴുവൻ കുടുംബങ്ങൾക്കും വസ്ത്രങ്ങളും അവശ്യവസ്തുക്കളും അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. കല്ലുപാറയിലെ കോവിഡ് കാല പള്ളിക്കൂടത്തിലെ കുട്ടികൾക്ക് വിതുര സ്കൂളിലെ സ്റ്റുഡന്റ് പോലീസുകാരുടെ ദീപാവലി സമ്മാനമായ മധുരപലഹാരങ്ങളും ഉദ്യോഗസ്ഥർ നൽകി.
വിതുര ജനമൈത്രി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും അഡീഷണൽ എസ്പിയും കുട്ടികളുടെ കോവിഡ് സ്കൂളിലെത്തി സംവദിച്ചതും പ്രദേശവാസികൾക്ക് കോവിഡ് ബോധവത്കരണം നൽകിയതും വേറിട്ട അനുഭവമായി. വിതുരയിൽനിന്ന് ആറ് കിലോമീറ്റർ മാത്രം അകലെയാണെങ്കിലും കല്ലുപാറയിലേക്ക് വാഹനങ്ങൾക്കു പോകാൻ കഴിയില്ല. ദുർഘടപാതയാണ് ഇവിടേക്കുള്ളത്.
പന്ത്രണ്ട് കുട്ടികളാണ് കല്ലുപാറയിൽനിന്ന് വിതുര സ്കൂളിലെത്തി പഠനം നടത്തുന്നത്. കോവിഡ് വന്നതോടെ ഒറ്റപ്പെട്ട കല്ലുപാറയിലെ വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാനാണ് സിഐ എസ് ശ്രീജിത്ത്, സബ് ഇൻസ്പെക്ടർ എസ്എൽ സുധീഷ്, വിതുര സ്കൂളിലെ അധ്യാപകനും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ചാർജ് ഓഫീസറുമായ കെ അൻവർ എന്നിവരുടെ നേതൃത്വത്തിൽ താൽക്കാലിക കോവിഡ് സ്കൂൾ പഠനസൗകര്യമൊരുക്കിയത്. എഡിജിപി മനോജ് എബ്രഹാം, ഐജി പി വിജയൻ എന്നിവരും പിന്തുണ നൽകി.