കുമ്പടാജെ: കാസർകോട്ടെ പഞ്ചായത്തിലെ ഈ സ്ഥാനാർത്ഥി ജയിച്ചാലും തോറ്റാലും നാട്ടുകാർക്ക് മെംബറാണ്. നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന പേരാണ് മെംബർ അബൂബക്കർ എന്നത്. അബൂബക്കർ മത്സരിച്ച് തോറ്റപ്പോഴും മെംബർ അബൂബക്കർ എന്ന പേര് വിട്ടുപോയില്ല. കുമ്പടാജെയിലെ എം അബൂബക്കറിനാണ് ഈ അപൂർവ്വ ഭാഗ്യമുള്ളത്. അബൂബക്കർ കുമ്പടാജെയിലെ വാർഡുകളിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായും സ്വതന്ത്ര സ്ഥാനാർത്ഥിയായും മത്സരിച്ചു ജയിച്ചിട്ടുണ്ട്. ഒരു തവണ പഞ്ചായത്ത് പ്രസിഡന്റുമായി.
2015ൽ സ്വതന്ത്രനായി മത്സരിച്ച് തോറ്റിട്ടും മെംബറെന്ന പേര് ഒപ്പം കൂട്ടിയാണ് നാട്ടുകാർ വിളിക്കുന്നത്. തോറ്റെങ്കിലും ജനസേവനത്തിൽ വിട്ടുവീഴ്ച ഇല്ലാത്തതുന്നത് കൊണ്ടാവാം മെംബറല്ലാത്തപ്പോഴും മെംബറായി കരുതാൻ കാരണമെന്ന് അബൂബക്കർ പറയുന്നു. 2000-2010 വരെ 10വർഷം 2 തവണ ഉബ്രംഗള വാർഡിൽ നിന്നാണ് അബൂബക്കർ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചത്.
2010-2015ൽ 11ാം വാർഡിൽ ബിജെപിയുടെ പരമ്പരാഗത സീറ്റിൽ അട്ടിമറി വിജയവും നേടി. മുസ്ലിം ലീഗ് സ്വതന്ത്രനായി ടേബിൾ ചിഹ്നത്തിലാണ് അന്ന് മത്സരിച്ച് ജയിച്ചത്. ഈ അമ്പരപ്പിക്കുന്ന പ്രകടനത്തോടെ അദ്ദേഹം രണ്ടര വർഷം പഞ്ചായത്ത് പ്രസിഡന്റായി. ബാക്കി രണ്ടര വർഷം മുസ്ലിം ലീഗിലെ തന്നെ ഹസൈനാർ ഗോസാഡെയാണ് പ്രസിഡന്റായത്.
പിന്നീട് വന്ന തെരഞ്ഞെടുപ്പിൽ 2015ൽ 12ാം വാർഡിൽ ബിജെപി സിറ്റിങ് സീറ്റിൽ സ്വതന്ത്രനായി മത്സരിച്ചെങ്കിലും തോൽവിയായിരുന്നു ഫലം. ഇപ്പോൾ 12ാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത്.