തിരുവനന്തപുരം: സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്നതിനെ എതിർത്ത് മുസ്ലിം ലീഗ് വനിതാ വിഭാഗം ഭാരവാഹികൾ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു. വിവാഹ പ്രായം 18ൽനിന്ന് 21 ആക്കുന്നത് ‘ലിവ്ഇൻ’ റിലേഷൻഷിപ്പുകൾ വർധിപ്പിക്കുമെന്നും വിവാഹം വഴിയല്ലാതെ കുട്ടികൾ ഉണ്ടാകുന്നതുമടക്കമുള്ള സാമൂഹിക പ്രശ്നങ്ങൾക്കും കാരണമാകുമെന്നുമാണ് ഇന്ത്യൻ യൂണിയൻ വനിതാ ലീഗ് ഭാരവാഹികൾ കത്തിൽ പറയുന്നത്. നിലപാടിൽ നിന്നും പ്രധാനമന്ത്രി പിന്മാറണമെന്നും ഇവർ ആവശ്യപ്പെടുന്നു.
ജൈവപരമായും സാമൂഹികമായുമുള്ള സാഹചര്യങ്ങൾ പരിഗണിച്ച് പല വികസിത രാജ്യങ്ങളും പെൺകുട്ടികളുടെ വിവാഹപ്രായം 21ൽനിന്ന് 18 ആക്കി മാറ്റിയിട്ടുണ്ടെന്ന് വനിതാ ലീഗ് ജനറൽ സെക്രട്ടറി നൂർബിന റഷീദ് പറഞ്ഞു.
2006ലെ ശൈശവ വിവാഹ നിരോധന നിയമത്തിൽ ശക്തമായ നിയമനടപടികളും ജയിൽ ശിക്ഷ ഉൾപ്പെടെയുള്ള ശിക്ഷാ നടപടികളും നിർദേശിക്കുന്നുണ്ട്. ആ നിയമം കർശനമായി നടപ്പാക്കുന്നതിനു പകരം സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്നതിൽ എന്തർത്ഥമാണുള്ളതെന്ന് നൂർബിന ചോദിക്കുന്നു.
നേരത്തെ, പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതു സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കാൻ ജയ ജെയ്റ്റ്ലിയുടെ നേതൃത്വത്തിലുള്ള പത്തംഗ സമിതിയെ കേന്ദ്ര സർക്കാർ നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് കേന്ദ്രം തീരുമാനമെടുക്കുക.