മലപ്പുറം: ഈ കോവിഡ് കാലത്ത് പ്രവാസികൾക്ക് വേണ്ടി ജോലി ചെയ്യുന്ന നാല് ചുണക്കുട്ടികൾ, ഇവർ മലയാളികൾക്ക് അഭിമാനമാണ്. എയർ ഇന്ത്യയിലെ ജീവനക്കാരായ ഇവർ സ്വന്തം ജീവനേക്കാൾ മറ്റുള്ളവർക്കായി പ്രവർത്തിക്കുന്നു.
ദുബായിയിൽ നിന്ന് കരിപ്പൂരിലേക്ക് ആദ്യം പറന്നിറങ്ങിയ വിമാനത്തിലെ ജീവനക്കാരായ മലപ്പുറം കാളികാവിലെ റസീന, കണ്ണൂർ സ്വദേശി വിനീത്, മണ്ണാർക്കാട് സ്വദേശി റഊഫ്, വയനാട് സ്വദേശി റിജോ ജോൺസൺ എന്നിവരാണ് ഈ നാലുപേർ. ഇവർ വന്ദേഭാരത് രണ്ടാംഘട്ടത്തിലും പങ്കാളികളായി.
ഞായറാഴ്ച പുലർച്ചെ അബുദാബിയിൽനിന്ന് കരിപ്പൂരിലെത്തിയ വിമാനത്തിലും ഇവരുണ്ടായിരുന്നു. അബുദാബിയിൽനിന്ന് സംസ്ഥാനത്തേക്കുള്ള ആദ്യവിമാനമായിരുന്നു ഇത്. ആദ്യയാത്രയ്ക്കുശേഷം ഇവർക്ക് കോവിഡ് പരിശോധന നടത്തി. ഫലം നെഗറ്റീവ് ആയിരുന്നു. തുടർന്ന് ഇവർ വീണ്ടുമെത്തി.
അബുദാബിയിൽ എത്തിയ ഉടൻതന്നെ യാത്രക്കാർക്ക് ആവശ്യമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയെന്ന് ഏക വനിതാജീവനക്കാരിയായ റസീന പറഞ്ഞു. അബുദാബിയിലെത്തി ഒരുമണിക്കൂറിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി യാത്രക്കാരുമായി കരിപ്പൂരിലേക്ക് പറന്നു.
180 പേരാണ് യാത്രാസംഘത്തിലുണ്ടായിരുന്നത്. യാത്ര കഴിഞ്ഞെത്തിയശേഷം വെവ്വേറെ ഫ്ളാറ്റുകളിൽ ക്വാറന്റീനിൽ കഴിയുകയാണിവർ. പരിശോധനാഫലം നെഗറ്റീവായാൽ എയർ ഇന്ത്യയുടെ നിർദേശപ്രകാരം ഇവർ വീണ്ടും ജോലിക്കെത്തും.