കൊച്ചി: കേരളത്തിന്റെ കോവിഡ് പ്രതിരോധങ്ങളെ അട്ടിമറിക്കാനുള്ള നീക്കം ഒരു വിഭാഗം നടത്തുന്നതിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തക തന്നെ അപമാനിക്കുന്നവർക്ക് എതിരെ രംഗത്ത്. തനിക്കെതിരെ സൈബർ ലിഞ്ചിങ് നടത്തുകയും വെട്ടുക്കിളിക്കൂട്ടത്തോട് ആഹ്വാനം ചെയ്യുകയും ചെയ്ത ശവംതീനിയായ മഞ്ഞപത്രക്കാരനോട് എണ്ണിപ്പറയാനില്ലെന്നും , നിയമപരമായി നേരിടാനുള്ള തുടക്കം കുറിച്ചിട്ടുണ്ടെന്നും മാധ്യമപ്രവർത്തക അപർണ കുറുപ്പ് വ്യക്തമാക്കി.
ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തുന്നവരുടെ യാത്രാ പാസുമായി ബന്ധപ്പെട്ട് പ്രതികരിച്ചതിനെതിരെ ഉണ്ടായ സൈബർ ആക്രമണങ്ങൾക്കാണ് അപർണ മറുപടി നൽകിയത്. കോൺഗ്രസ് ബിജെപി സൈബർ ഗ്രൂപ്പുകളും അപർണക്ക് എതിരെ രംഗത്തുവന്നിരുന്നു.പരാതി മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും ഹൈടെക് സെല്ലിനും കൈമാറിയിട്ടുണ്ടെന്നും അവർ പറഞ്ഞു
അപർണ കുറിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
അപ്പോ ,കാര്യങ്ങൾ ഇനി നിയമത്തിന്റെ വഴിയേ പോകട്ടെ !
സംസ്ഥാനത്ത് വയനാട്ടിൽ ഏറ്റവുമൊടുവിൽ സ്ഥിരീകരിക്കപ്പെട്ട ഏഴ് കേസുകൾ കോയമ്പേട് നിന്ന് വന്നവരാണ്, അബുദാബി വിമാനത്തിലെത്തിയ രണ്ട് പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്.അതായത് മറുനാടുകളിൽ നിന്ന് എത്തുന്നവരെ അതീവജാഗ്രതയോടെ തന്നെയാണ് സംസ്ഥാനത്തിന്റെ പ്രതിരോധസംവിധാനം നിരീക്ഷിക്കേണ്ടത് എന്നത് അത്രയും വ്യക്തം.
ഇങ്ങനെ മറുനാടുകളിൽ നിന്ന് വരുന്നവരെ നിരീക്ഷിക്കാൻ , രോഗം കണ്ടെത്താൻ , ചികിത്സ ഉറപ്പാക്കാൻ , ക്വാറന്റൈൻ ഒരുക്കാൻ, സജ്ജമാണ് ഈ സംസ്ഥാനം. ആ പ്രതിരോധസംവിധാനത്തിനൊപ്പമാണ് ഞാൻ നിന്നത്.പാസില്ലാതെ ആൾക്കാരെ കടത്തിവിട്ട്, ഇതെല്ലാം അട്ടിമറിക്കാനുള്ള നീക്കം ഒരു വിഭാഗം നടത്തുന്നതിനെതിരെ പ്രതികരിക്കേണ്ടത് മാധ്യമപ്രവർത്തക എന്ന രീതിയിൽ എന്റെ ഉത്തരവാദിത്തമാണ്, അതാണ് ചെയ്തതും.
ആ കാരണം കൊണ്ട് എനിക്കെതിരെ സൈബർ ലിഞ്ചിങ് നടത്തുകയും വെട്ടുക്കിളിക്കൂട്ടത്തോട് ആഹ്വാനം ചെയ്യുകയും ചെയ്ത ശവംതീനിയായ മഞ്ഞപത്രക്കാരനോട് എണ്ണിപ്പറയാനില്ല. പക്ഷെ നിയമപരമായി നേരിടാനുള്ള തുടക്കം കുറിച്ചിട്ടുണ്ട്. പരാതി മുഖ്യമന്ത്രിക്ക്, സംസ്ഥാന പോലീസ് മേധാവിക്ക്, ഹൈടെക് സെല്ലിന് കൈമാറിയിട്ടുമുണ്ട്.
വെർബൽ റേപ് നടത്തിയും പുലയാട്ടു വിളിച്ചും ഈ പേജിലെ പോസ്റ്റുകൾക്ക് താഴേയും അല്ലാതെയും നിലവിളിക്കുന്ന സേട്ടന്മാരുടെ വിവരങ്ങളും കയ്യോടെ സക്രീൻ ഷോട്ട് സഹിതം സൈബർഡോമിനും കൈമാറിയിട്ടുണ്ട്.അപ്പോ, ഇവിടൊക്കെ തന്നെ ഉണ്ടാകണം !