തിരുവനന്തപുരം: ലോക്ഡൗണുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രമാർ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഇന്ന് നടത്തുന്ന വീഡിയോ കോൺഫറൻസിൽ കേരളം കൂടുതൽ ഇളവുകൾ ആവശ്യപ്പെട്ടേക്കും. ലോക് ഡൗൺ നീട്ടേണ്ടതില്ലെന്നും രോഗവ്യാപനത്തിന്റെ തോത് അടിസ്ഥാനമാക്കി മേഖലകൾ തിരിച്ച് നിയന്ത്രണം ഏർപ്പെടുത്തിയാൽ മതിയെന്നുമാണ് സംസ്ഥാനത്തിന്റെ അഭിപ്രായം.
മേയ് 17ന് രാജ്യവ്യാപക ലോക്ക് ഡൗൺ അവസാനിക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഇപ്പോഴത്തെ സാഹചര്യവും തുടർന്നുള്ള കാര്യങ്ങൾ സംബന്ധിച്ച നിലപാടും മുഖ്യമന്ത്രി കേന്ദ്രത്തെ അറിയിക്കും. സംസ്ഥാനത്ത് രോഗവ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞുവെന്ന വിലയിരുത്തലിലാണ് സർക്കാർ.
അതേസമയം, സംസ്ഥാനത്ത് ഇന്നലെ ഏഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റവുമധികം രോഗികളുണ്ടായിരുന്ന കാസർഗോഡ് ജില്ല കൊവിഡ് മുക്ത ജില്ലയായി മാറി. 489 പേരാണ് ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടിയത്. 20 പേരാണ് നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.