തിരുവനന്തപുരം: കോവിഡ് രോഗമുക്തിയിൽ സംസ്ഥാനം ഏറെ മുന്നിൽ. രോഗമുക്തി നിരക്ക് 81 ശതമാനം. കോവിഡ് സ്ഥിരീകരിച്ച 499ൽ 401 പേർക്കുംഭേദമായി. നൂറിലധികം രോഗികൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന രോഗമുക്തി നിരക്ക് കേരളത്തിലാണ്. ഹരിയാനയിൽ രോഗമുക്തി നിരക്ക് 63.05 ശതമാനം.
ഗുജറാത്തിൽ 17.72 ശതമാനം, മഹാരാഷ്ട്ര- 16.3, ഉത്തർപ്രദേശ്-27.7, ഡൽഹി- 30.47, തമിഴ്നാട് -45 ശതമാനം എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ നിരക്ക്. പത്തിൽ താഴെ രോ?ഗികൾ റിപ്പോർട്ട് ചെയ്ത ഗോവ, ത്രിപുര, മണിപുർ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽഎല്ലാവരും രോഗമുക്തരായി.
വിവിധ സംസ്ഥാനങ്ങളിൽ സമൂഹവ്യാപന ഭീതി ശക്തമായി നിൽക്കുമ്പോഴും തുടക്കം മുതൽ ശക്തമായ മുൻകരുതൽ നടപടി കൈക്കൊണ്ടതാണ് കേരളത്തിന് തുണയായത്. ലോകാരോഗ്യ സംഘടനാ മാനദണ്ഡം അനുസരിച്ചുള്ള പരിശോധന, നിരീക്ഷണം, ചികിത്സ എന്നിവ കർശനമായി നടപ്പാക്കി.
രോഗം സ്ഥിരീകരിച്ചവരുടെയും രോഗബാധിത പ്രദേശത്തുനിന്ന് എത്തിയവരുടെയും സമ്പർക്ക പട്ടികയിൽ ഉള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കി. അടച്ചുപൂട്ടലിന് മുമ്പ് കോവിഡ് ബാധിത മേഖലകളിൽനിന്ന് ലക്ഷക്കണക്കിന് ആളുകൾ തിരികെ എത്തി. അതിന് ശേഷവും രാജ്യത്തെ ഡൽഹി ഉൾപ്പെടെയുള്ള ഹോട്ട് സ്പോട്ടുകളിൽനിന്ന് ദിവസേന രണ്ടായിരത്തിലേറെ ചരക്ക് ലോറികൾ സംസ്ഥാനത്ത് എത്തുന്നു. ഈ സാഹചര്യത്തിലും സമ്പർക്കത്തിലൂടെയുള്ള രോഗപ്പകർച്ച 33 ശതമാനത്തിൽ താഴെയാക്കി ചുരുക്കാനായി.
നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1,71,000ൽ നിന്ന് 21,720 ആയി കുറഞ്ഞു. ജനസംഖ്യയിൽ ഭൂരിപക്ഷമുള്ള വയോജനങ്ങൾക്കും ജീവിതശൈലീ രോഗികൾക്കും പ്രത്യേക ശ്രദ്ധ നൽകി. ഹൈ റിസ്ക് വിഭാഗത്തിൽ ഉള്ളവരെപ്പോലും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് സംസ്ഥാനത്തിന്റെ ചികിത്സാ സംവിധാനത്തിന്റെ മികവിന്റെ അടയാളമായി.