മലപ്പുറം: കമിതാക്കൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കിടയിൽ പ്രണയിക്കാൻ തിരഞ്ഞെടുത്തത് ആശുപത്രി വളപ്പ്. ഇവിടെ ആകുമ്ബോൾ പോലീസിന്റെ ശല്യം ഉണ്ടാകില്ലെന്ന് കരുതിയാവണം യുവാവും യുവതിയും പ്രണയിക്കാൻ ആശുപത്രി പരിസരം തന്നെ തിരഞ്ഞെടുത്തത്.
മലപ്പുറം ജില്ലയിലെ എടപ്പാൾ സിഎച്ച്സി ആശുപത്രിയിലെത്തിയിലാണ് സംഭവം. വിവാഹിതയായ കാമുകിയെ കാണാൻ വേണ്ടിയാണ് യുവാവ് എടപ്പാൾ സിഎച്ച്സി ആശുപത്രിയിലെത്തിയത്. കഴിഞ്ഞ ദിവസം ഉച്ച മുതൽ യുവാവും യുവതിയും തമ്മിൽ ആശുപത്രി വരാന്തയിലും പരിസരങ്ങളിലുമായി ചുറ്റിനടന്നു പ്രണയിക്കുകയായിരുന്നു.
സംഭവം ശ്രദ്ധയിൽ പെട്ട ആരോഗ്യപ്രവർത്തകർ എന്തിനാണ് ഇവിടെ കിടന്നു കറങ്ങുന്നത് എന്ന് ചോദിച്ചെങ്കിലും ഇവർ വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞു മാറുകയായിരുന്നു. തുടർന്ന്, വൈകിട്ട് 5.30ന് ജീവനക്കാർ ജോലി കഴിഞ്ഞു വീട്ടിലേക്കു പോകാനായി ഇറങ്ങുമ്ബോഴും യുവാവും യുവതിയും ആശുപത്രി വളപ്പിൽ തന്നെ പ്രണയ സല്ലാപം തുടരുകയായിരുന്നു.
സ്ഥലത്തുണ്ടായിരുന്ന ഹെൽത്ത് ഇൻസ്പെക്ടർ എൻ.അബ്ദുൽ ജലീലിന്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരെത്തി വീണ്ടും ചോദ്യം ചെയ്തപ്പോഴേക്കും യുവാവ് നൈസായിട്ട് സ്ഥലംവിട്ടു. തൊട്ടുപിന്നാലെ യുവതിയും ആശുപത്രി പരിസരം വിട്ട് പോയി.
എന്നാൽ കുറച്ച് സമയത്തിന് ശേഷം തിരികെയെത്തിയ യുവാവ് ആരോഗ്യപ്രവർത്തകരോടു വാക്കേറ്റത്തിലേർപ്പെടുകയായിരുന്നു. തങ്ങൾ ഇവിടെ ഇരിക്കുന്നതുകൊണ്ട് നിങ്ങൾക്കെന്താണു പ്രശ്നമെന്നായിരുന്നു യുവാവിന്റെ ചോദ്യം. അതേ സമയം എന്തിനാണു വന്നതെന്ന ചോദ്യത്തിന് യുവാവിന് വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല.
വിലാസം ചോദിച്ചെങ്കിലും നൽകാൻ ഇയാൾ തയ്യാറായില്ല. ചോദ്യം ചെയ്ത ആരോഗ്യ പ്രവർത്തകർക്ക് നേരെ കയ്യേറ്റ ശ്രമവും യുവാവ് നടത്തിയതായി ആരോപണമുണ്ട്.ഒടുവിൽ ആരോഗ്യപ്രവർത്തകർ പൊലീസിനു വിവരം നൽകിയതോടെ യുവാവ് വാഹനവുമായി കടന്നു കളയുകയായിരുന്നു. അന്വേഷണത്തിൽ പെരുമ്പടപ്പ് സ്വദേശിയാണ് ഇയാളെന്നു വ്യക്തമായിട്ടുണ്ട്. ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള നീക്കത്തിലാണ് അധികൃതർ.