കൊച്ചി: ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തിയിരികകുന്ന മാരക വൈറസായ കോവിഡ് 19 നെ ശക്തമായി ചെറുത്ത് ശ്രദ്ദേയമായ സംസ്ഥാനമാണ് കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റേയും ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടേയും നേതൃത്വത്തിൽ സംസ്ഥാനത്തെ സംവിധാനങ്ങൾ എല്ലാം എണ്ണയിട്ട യന്ത്രം പോലെ ഒറ്റക്കെട്ടായി പ്രവർത്തിച്ചതാണ് കേരളത്തിന് നേട്ടത്തിന് കാരണമായത്.
അതേസമയം ഒരുമാസം കൊണ്ടൊന്നും കൊവിഡ് 19 എന്ന പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന് കരുതുന്നില്ലെന്നും എന്നാൽ നിലവിൽ കേസുകളുടെ എണ്ണം കുറയുന്നുണ്ടെന്നും വ്യക്തമാക്കിയിരിക്കുകയാണ് ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചർ ഇപ്പോൾ.
അയൽ സംസ്ഥാനങ്ങളിൽ കേസുകളുടെ എണ്ണത്തിൽ ഉണ്ടാവുന്ന വർദ്ധനവ് നോക്കുമ്പോൾ കേരളം സുരക്ഷിതമായ ഒരു ഇടത്തിലെത്തി എന്നു പറയാനാകില്ലെന്നും മന്ത്രി പറഞ്ഞു. കേസുകളിൽ പ്രധാന പങ്കും ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവരും അവരുടെ പ്രാഥമിക കോൺടാക്റ്റുകളുമായിരുന്നെന്നും സമൂഹവ്യാപനം നടന്നിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഞങ്ങൾക്ക് മുന്നിൽ വലിയ ജോലികൾ ബാക്കിയുണ്ട്, വിശ്രമിക്കാൻ കഴിയില്ല, ഞങ്ങളുടെ മെഡിക്കൽ ടീമുകളോട് ഞാനത് പറഞ്ഞിട്ടുണ്ട്. അടുത്ത നാലോ അഞ്ചോ മാസത്തേക്ക് നമുക്ക് പൊരുതേണ്ടി വരുമെന്നും ഞാൻ അവരോട് പറഞ്ഞു,” മന്ത്രി പറഞ്ഞു. നിലവിൽ, സമൂഹവ്യാപനമില്ലെന്നും പക്ഷേ, അപകടം അവസാനിച്ചുവെന്ന് പറയാൻ കഴിയില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ അതിർത്തിയിലുള്ള തമിഴ്നാട് ജില്ലകളിൽ വർദ്ധിച്ചുവരുന്ന എണ്ണത്തെക്കുറിച്ചാണ് ഇപ്പോൾ ഞങ്ങളുടെ ആശങ്ക. അന്തർ സംസ്ഥാന പ്രദേശങ്ങളിൽ ശക്തമായ നിരീക്ഷണം നടത്തിയിട്ടും, തമിഴ്നാട് ജില്ലകളിൽ നിന്ന് നിരവധി പേർ കേരളത്തിലേക്ക് കടക്കുകയാണ്. വൈറസ് ബാധിച്ചിട്ടുള്ള ആളുകൾ ഈ രീതിയിൽ കേരളത്തിലെത്തി ശ്രദ്ധിക്കപ്പെടാതെ പോയാൽ, സമൂഹ വ്യാപന സാധ്യത അഭിമുഖീകരിക്കേണ്ടി വരുമെന്നും മന്ത്രി കൂട്ടിച്ചേർച്ചു.
ഞങ്ങളുടെ ആസൂത്രണവും തയ്യാറെടുപ്പുമാണ് ഞങ്ങളുടെ വിജയത്തിന് പിന്നിലെ പ്രധാന ഘടകങ്ങൾ. ഞങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്തിരുന്നു. ജനുവരി ആദ്യം, വുഹാനിൽ ഒരു വൈറസ് പൊട്ടിപ്പുറപ്പെട്ടതായി കേട്ടപ്പോൾ തന്നെ ആരോഗ്യവകുപ്പിന്റെ ഉന്നതതല യോഗം ചേർന്നു. വുഹാനിൽ കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളുണ്ടായിരുന്നു.
ചില മെഡിക്കൽ വിദ്യാർത്ഥികൾ ഇന്റേൺഷിപ്പിനായി മുമ്പ് എന്നെ സമീപിച്ചിരുന്നു. സാധാരണയായി ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ വിദ്യാർത്ഥികൾ മടങ്ങിവരുമെന്നും അതിനാൽ ശ്രദ്ധിക്കണമെന്നും ഞാൻ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. കേരളത്തിൽ 2018 ലെ നിപ പൊട്ടിപ്പുറപ്പെട്ടതിനുശേഷം, ലോകത്തെവിടെയും വൈറസ് കണ്ടുപിടിച്ചതായി റിപ്പോർട്ടുകൾ വന്നാൽ അത് സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്.
ജനുവരി 24 ന് ഞങ്ങൾ ഒരു കർമപദ്ധതി ആരംഭിച്ചു, അത് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. അത് നന്നായി പ്രവർത്തിക്കുകയും വുഹാനിൽ നിന്നുള്ള മൂന്ന് പോസിറ്റീവ് കേസുകളും അവരുടെ കോൺടാക്റ്റുകളെയൊന്നും ബാധിക്കാതെ ഞങ്ങൾ നന്നായി കൈകാര്യം ചെയ്യുകയും ചെയ്തു,” കൊവിഡിനെ കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് മന്ത്രി പറഞ്ഞു.
ഉത്തരവാദിത്തമുള്ള ആരോഗ്യ സ്വഭാവത്തെക്കുറിച്ച് ആളുകളെ പഠിപ്പിക്കണം എന്നതാണ് ഏറ്റവും വലിയ പാഠം. ഒരു പകർച്ചവ്യാധി സമയത്ത് ശരിയായ ആരോഗ്യ രീതിയെക്കുറിച്ച് അവരെ ബോധവാന്മാരാക്കണം. അതിനായി ഞങ്ങൾ ഒരു കർമപദ്ധതി തയ്യാറാക്കും. എല്ലാ ആശുപത്രികളിലും അണുബാധ നിയന്ത്രണ രീതികളും പരിശീലനവും ശക്തിപ്പെടുത്തും.
ആശുപത്രികളിൽ സന്ദർശകരുടെ അനാരോഗ്യകരമായ രീതികൾ തടയാൻ ഞങ്ങൾ പദ്ധതിയിടുന്നുണ്ട്. ഞങ്ങളുടെ 62 ആശുപത്രികൾക്ക് കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേർഡിൽ സർട്ടിഫിക്കേറ്റ് ലഭിച്ചിട്ടുണ്ട്. കൂടുതൽ ആശുപത്രികൾ അതിനായി പ്രവർത്തിക്കും,” കെകെ ശൈലജ ടീച്ചർ കൂട്ടിച്ചേർത്തു. ദ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.