കോട്ടയം: തൊടുപുഴ വണ്ണപ്പുറത്ത് നാലുപേരെ കൊന്നു കുഴിച്ചു മൂടിയ സംഭവത്തിന്റെ ചുരുളഴിയുന്നു. തിരുവനന്തപുരം പാങ്ങോടുനിന്നു പിടിയിലായ മൂന്നുപേരില്‍ ഒരാളായ ഷിബുവിന്റെ ഫോണ്‍ സംഭാഷണം നിര്‍ണായകമാകുമെന്ന വിലയിരുത്തലില്‍ പോലീസ്. സുഹൃത്തുമായുള്ള സംഭാഷണത്തിനിടെ കോടികള്‍ ഉടന്‍ കയ്യില്‍വരുമെന്ന് ഇയാള്‍ പറയുന്നു. സുഹൃത്തിനോടു ആവശ്യപ്പെടുന്നത് 50,000 രൂപയാണ്. പണമില്ലെന്നു പറയുന്ന സുഹൃത്തിനോട് പണം കണ്ടെത്താനായി ‘ക്രിട്ടിക്കല്‍ പണി’ എടുക്കണമെന്നും ആവശ്യപ്പെടുന്നു.
ബിസിനസ് ചീഫിനു നല്‍കാനാണു പണമെന്നും തിരുവനന്തപുരത്തുള്ള ചീഫിനു പണം നല്‍കിയാല്‍ പ്രശസ്തനാകുമെന്നും സുഹൃത്തിനോടു പറയുന്നതു ശബ്ദരേഖയിലുണ്ട്. വിവിധ സാമ്പത്തിക തട്ടിപ്പു കേസുകളില്‍ പ്രതിയായ ഇയാള്‍ ഇടയ്ക്കിടെ തൊടുപുഴയിലെത്തിയിരുന്നതായും പോലീസ് വ്യക്തമാക്കുന്നു. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്.
അതേസമയം ദുര്‍മന്ത്രവാദത്തിലൂടെ നിധികിട്ടുമെന്ന് ഉറപ്പിച്ചവരോട് വാക്ക് പാലിക്കാനാകാത്തതാണ് കൃഷ്ണന്റെയും കുടുംബത്തിന്റെയും കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂചനയുണ്ട്. ഇതുസംബന്ധിച്ച് ചില തുമ്പുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ദുര്‍മന്ത്രവാദത്തിന് കൃഷ്ണനെ സഹായിച്ചിരുന്ന ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തുവരികയാണ്.
നിധി കണ്ടെത്താന്‍ തമിഴ്‌നാട്ടില്‍ പോയി കൃഷ്ണന്‍ ആഭിചാരക്രിയകള്‍ നടത്തിയിരുന്നതായി ഇയാളുടെ ഡയറിയില്‍ നിന്ന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ദുര്‍മന്ത്രവാദം ഫലിക്കാതെ വന്നതോടെ മൂന്നിലേറെ ജ്യോത്സ്യന്‍മാരെ ഇയാള്‍ സമീപിച്ചിരുന്നു. കൊല ചെയ്യുന്നതിന് മൂന്നു ദിവസങ്ങള്‍ക്കു മുമ്പാണ് കൃഷ്ണന്‍ ഇവരെ കണ്ടത്. ഏറെ അസ്വസ്ഥനായിരുന്നു ഇയാളെന്നും തനിക്ക് പണം തന്നവരോട് മറുപടി പറയാനാകാതെ കടുത്ത പ്രതിസന്ധിയിലാണെന്നും കൃഷ്ണന്‍ ഈ ജോത്സ്യന്‍മാരോട് പറഞ്ഞിരുന്നു. തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള ഔഡി കാറില്‍ എത്തിയ ആളെക്കുറിച്ചും അന്വേഷം നടക്കുന്നുണ്ട്.
റിട്ട. പോലീസ് ഉദ്യോഗസ്ഥനെയും മറ്റൊരാളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ കസ്റ്റഡിയിലായ നെടുങ്കണ്ടം സ്വദേശി നല്‍കിയ വിവരങ്ങളനുസരിച്ചാണ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തത്.
അന്വേഷണത്തിന്റെ ഭാഗമായി നൂറോളം പേരില്‍ നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. മരിച്ച കൃഷ്ണന്റെ മൊബൈലില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മിക്കവരെയും പോലീസ് ചോദ്യം ചെയ്യുന്നത്. സാമ്പത്തിക ഇടപാടില്‍ കൃഷ്ണനുമായി തര്‍ക്കമുണ്ടായിരുന്നതായി ചിലര്‍ പോലീസിനോട് സമ്മതിച്ചു.
കൃഷ്ണന്റെ ഫോണ്‍വിളികള്‍ കേസില്‍ നിര്‍ണായകമാണെന്ന് പോലീസ് കരുതുന്നു. കൃഷ്ണന്‍ പല സിമ്മുകള്‍ ഉപയോഗിച്ചിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. സിമ്മുകള്‍ മാറിയിട്ടും സ്ഥിരമായി വിളിച്ച നമ്പരുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. ഈ നമ്പരുകളുടെ ഉടമകളുടെ ഫോണ്‍ രേഖകളും പോലീസ് ശേഖരിച്ചു. ഇതര സംസ്ഥാനത്തുള്ള ചിലരുടെ ഫോണ്‍ നമ്പരുകളും കൂട്ടത്തിലുണ്ട്.
വണ്ണപ്പുറം – ചേലച്ചുവട് സംസ്ഥാന പാതയിലെ പത്ത് സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. കൊലപാതകം നടന്നത് അര്‍ധരാത്രിയോടടുത്താണെന്നാണ് പോലീസ് നിഗമനം. ഈ സമയത്ത് പിക്കപ് വാനും ജീപ്പും സാന്‍ട്രോ കാറുമെല്ലാം ഇതുവഴി കടന്നുപോയിട്ടുണ്ട്. അസ്വാഭാവികമായ രീതിയില്‍ പോയ വാഹനങ്ങളില്ലെങ്കിലും ചേലച്ചുവട് ഭാഗത്തുനിന്ന് വന്നു തിരികെപോയ ചില വാഹനങ്ങളുടെ ഉടമകളെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്.
കൊലപാതകം നടന്ന സ്ഥലത്ത് ഏതൊക്കെ മൊബൈല്‍ കമ്പനികള്‍ക്ക് സിഗ്‌നല്‍ ലഭിക്കുമെന്നറിയാന്‍ ‘ സ്‌പെക്ട്ര ‘ സംവിധാനം ഉപയോഗിച്ചുള്ള പരിശോധന സൈബര്‍ സംഘം ആരംഭിച്ചു. മലപ്പുറം പോലീസ് ഉപയോഗിക്കുന്ന സ്‌പെക്ട്ര സംവിധാനം കഴിഞ്ഞ ദിവസമാണ് വണ്ണപ്പുറത്തെത്തിച്ചത്.