കൊച്ചി: ലോകമെങ്ങും വലിയ ആശങ്കയോടെ കേൾക്കുന്ന വാർത്തയാണ് കൊവിഡ് 19 പ്രതിരോധത്തിൽ പങ്കാളികളാകുന്ന ആരോഗ്യ പ്രവർത്തകർക്ക് രോഗം പിടിപെട്ടു എന്നത്. വളരെ മുൻകരുതലുകൾ എടുത്തിട്ടും നമ്മുടെ സംസ്ഥാനത്തും മൂന്ന് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന സ്റ്റാഫ് നഴ്സ് ഏപ്രിൽ മൂന്നിന് ആശുപത്രി വിട്ടിരുന്നു.
കൊവിഡ് സ്ഥിരീകരിച്ച് എറണാകുളം ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന രണ്ട് ആരോഗ്യ പ്രവർത്തകർ കൂടി കഴിഞ്ഞ ദിവസം ആശുപത്രി വിട്ടതോടെ എല്ലാ ആരോഗ്യ പ്രവർത്തകരും രോഗമുക്തി നേടിയിരിക്കുകയാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞു. ഇവരെപ്പോലെയുള്ള ആരോഗ്യ പ്രവർത്തകരാണ് ആരോഗ്യ വകുപ്പിന്റെ ഊർജമെന്നും മന്ത്രി പറഞ്ഞു.
എറണാകുളം ചൊവ്വര കുടുംബാരോഗ്യ കേന്ദ്രത്തിലേയും കോടനാട് കുടുംബാരോഗ്യ കേന്ദ്രത്തിലേയും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. നെടുമ്ബാശേരി അന്താരാഷ്ട്ര എയർപോർട്ടിൽ മാർച്ച് 19 നും 21 നും ഇവർക്ക് ഡ്യൂട്ടിയുണ്ടായിരുന്നു. എയർപോർട്ട് ആയതിനാൽ വ്യക്തിഗത സുരക്ഷാമാർഗങ്ങളിൽ വളരെയേറെ ശ്രദ്ധിച്ചിരുന്നു. എൻ 95 മാസ്കും അതിനുമീതെ സർജിക്കൽ മാസ്കും ഗ്ലൗസും ധരിച്ചാണ് യാത്രക്കാരെ പരിശോധിച്ചത്.
മാർച്ച് 23 ന് ഇവരിൽ ഒരാൾക്ക് ചെറുതായി പനി തുടങ്ങി. ഉടൻ താമസ സ്ഥലമായ കാലടിയിലെ ക്വാർട്ടേഴ്സിൽ നിരീക്ഷണത്തിലാക്കി. മറ്റ് രോഗലക്ഷണങ്ങൾ കണ്ടതോടെ 28 ന് സാമ്ബിളുകൾ എടുത്ത് പരിശോധനയ്ക്ക് അയച്ചു. അന്ന് വൈകിട്ട് തന്നെ പരിശോധനാഫലം പോസിറ്റീവാണെന്ന് കണ്ടതിനെ തുടർന്ന് എറണാകുളം മെഡിക്കൽ കോളജിൽ അഡ്മിറ്റാക്കി. ഇതോടൊപ്പം എയർപോർട്ടിൽ സേവനമനുഷ്ഠിച്ച ബാച്ചിലെ 40 ഓളം പേരെ നിരീക്ഷണത്തിലാക്കി.
ഡിസ്ചാർജ് ആയതോടെ ഇരുവരും വീട്ടിലെ നിരീക്ഷണത്തിലാണ്. അതേസമയം കൊറോണ പ്രതിരോധത്തിൽ നിന്നും ഒരൽപം പോലും പുറകോട്ട് പോകില്ലെന്നാണ് ഇരുവരും പറയുന്നത്. രോഗ പ്രതിരോധത്തിന് മുന്നിൽ നിൽക്കുന്നവരാണ് ഞങ്ങൾ. ആരോഗ്യ വകുപ്പ് വലിയ പിന്തുണയാണ് നൽകുന്നത്. ആവശ്യമായ മുൻകരുതലുകൾ എല്ലാവരും സ്വീകരിക്കണം. ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ എല്ലാവരും പാലിച്ചാൽ എത്രയും വേഗം അതിജീവിക്കാനാകുമെന്നും അവർ വ്യക്തമാക്കി.