കൊച്ചി: ഡല്‍ഹി കേരളാ ഹൗസിലെത്തി കത്തിവീശി ഭീഷണി മുഴക്കിയ വിമല്‍ രാജ് രണ്ടുവര്‍ഷം മുമ്പ് സെക്രട്ടറിയേറ്റിന് മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയിരുന്നു. ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശിയായ വിമല്‍ രാജ് ഇന്ന് രാവിലെയാണ് കേരള ഹൗസില്‍ കത്തിയുമായെത്തി ബഹളമുണ്ടാക്കിയത്.
2016 ജൂണ്‍ 25നായിരുന്നു സംഭവം. അന്ന് സെക്രട്ടറിയേറ്റിന് മുന്നിലെ മരത്തില്‍ കയറിയ വിമല്‍ രാജിനോട് പോലീസ് താഴെയിറങ്ങാന്‍ പറഞ്ഞെങ്കിലും ഇയാള്‍ സമ്മതിച്ചില്ല. പിന്നീട്, ഫയര്‍ഫോഴ്സ് നാടകീയമായി ഇയാളെ കയറില്‍ കെട്ടി താഴെയിറക്കുകയായിരുന്നു.
സെക്രട്ടറിയേറ്റിന് മുന്നിലെ മരത്തിന് മുകളില്‍ കയറി നിന്ന് വലിയ കമ്പ് താഴെയുള്ള റോഡിലേക്ക് വെട്ടിയിടാനായിരുന്നു ഇയാളുടെ ശ്രമം. രോഗബാധിതനായ തനിക്ക് ചികില്‍സാ സഹായത്തിനായി മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് താന്‍ മരത്തില്‍ കയറുന്നതെന്നും താന്‍ മരിച്ചാല്‍ ശവം ആശുപത്രിക്കാര്‍ക്ക് കൊടുക്കണമെന്നും എഴുതിയ ചില കടലാസുകള്‍ അയാള്‍ താഴെക്കിട്ടിരുന്നു.
മുഖ്യമന്ത്രിയെ കാണണമെന്നും ജോലിചെയ്യാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇന്ന് കേരളാഹൗസിന് മുന്നിലും ബഹളമുണ്ടാക്കിയത്. ഡല്‍ഹിയില്‍ ജോലിയിലിരിക്കെ ഉണ്ടായ അപകടത്തെത്തുടര്‍ന്ന് വിമല്‍രാജിന് ചെറിയ മാനസികാസ്വാസ്ഥ്യമുണ്ട്.
റിട്ടയേഡ് ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ മകനായ ഇയാള്‍ക്ക് പ്രത്യേക രാഷ്ട്രീയമില്ല. അപകടത്തെ തുടര്‍ന്ന് ശ്രീ ചിത്രയില്‍ നടത്തിയ ശസ്ത്രക്രിയ വിജയിച്ചില്ല. ഇടക്കിടക്ക് ചങ്ങനാശ്ശേരിയിലെ വീട്ടില്‍നിന്നും ഇറങ്ങിപോകുന്ന സ്വഭാവമുണ്ട്. അടുത്തിടെ കനത്ത മഴയില്‍ വെള്ളപ്പൊക്കമുണ്ടായ സമയത്ത് വിമല്‍ രാജ് നാട്ടില്‍ ഉണ്ടായിരുന്നു.
43 വയസുള്ള വിമല്‍രാജ് 20 വര്‍ഷമായി ഡല്‍ഹിയിലാണ്. രാവിലെ ഒമ്പതരയോടെ എത്തിയ ഇയാളുടെ കൈയ്യില്‍ ഒരു ബാഗും പോക്കറ്റില്‍ ദേശീയപതാകയും ഉണ്ടായിരുന്നു. കേരള ഹൗസ് ഗസ്റ്റ്ഹൗസിന് മുന്നില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ നില്‍ക്കുകയായിരുന്നു. സംശയം തോന്നിയ പോലീസുകാര്‍ ചോദ്യം ചെയ്തപ്പോള്‍ പ്രകോപിതനായി ‘ ബാഗില്‍ നിന്ന് കത്തിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ കീഴടക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറങ്ങുന്നതിന് മുക്കാല്‍ മണിക്കൂറോളം മുമ്പായിരുന്നു സംഭവം.