തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി അയോഗ്യനാക്കപ്പെട്ട എംഎൽഎ കെഎം ഷാജി രംഗത്ത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴിതിരിച്ച് ചെലവഴിക്കുന്നെന്ന നിലപാടിൽ ഉറച്ചു നിൽക്കുമെന്നും സഹായം നൽകിയാൽ കണക്ക് ചോദിക്കുന്നതിൽ എന്താണ് തെറ്റെന്നും എംഎൽഎ ചോദിച്ചു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ ഉയർത്തിയ വിമർശനത്തിനാണ് എംഎൽഎയുടെ രൂക്ഷ പ്രതികരണം. പിണറായി വിജയൻ മഴു എറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളം. പേടിപ്പിച്ച് നിശബ്ദനാക്കാമെന്ന് കരുതരുത്. സിപിഎം എംഎൽഎ ക്ക് ദുരിതാശ്വാസനിധിയിൽ നിന്നും ലക്ഷങ്ങൾ കടം വീട്ടാൻ നൽകിയത് ഏതു മാനദണ്ഡം ഉപയോഗിച്ചാണ്. പാർട്ടി ഓഫീസിലെ സഹപ്രവർത്തകരല്ല പ്രതിപക്ഷത്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണം.
മുഖ്യമന്ത്രി പിആർഒ വർക്കിനായി ഉപയോഗിക്കുന്ന കോടികൾ എവിടെ നിന്നാണ് വരുന്നത്. വിക്യത മനസ്സാണോ ഷാജിക്ക് എന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയല്ല നാട്ടുകാരാണെന്നും ഷാജി പറഞ്ഞു. കൊറോണ പ്രവർത്തനങ്ങൾക്ക് ശക്തിപകരാൻ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയെ പരിഹിസിച്ചുള്ള എംഎൽഎയുടെ പോസ്റ്റാണ് വാക്ക് പോരിന് തുടക്കം കുറിച്ചത്.