കടപ്പ: വിവാദങ്ങളില്‍ നിന്നും കരകയറാതെ കത്തോലിക്കാ സഭ. ജലന്ധര്‍ ബിഷപ്പിനു പിന്നാലെ സഭയെ വിവാദത്തില്‍ വലിച്ചിട്ടിരിക്കുകയാണ് കടപ്പ കത്തോലിക്കാ ബിഷപ്പ് പ്രസാദ് ഗല്ലേല. രൂപതയുടെ പണമെടുത്ത് ഭാര്യയ്ക്കും മകനും ഒപ്പം അടിച്ചു പൊളിച്ചുവെന്ന ആരോപണമാണ് ഉയരുന്നത്. ഇതിനെതിരെ വിശ്വാസികള്‍ കോടതിയെ സമീപിക്കുകയാണ്. കടപ്പയിലെ പ്രൊഡത്തൂര്‍ സെക്കന്‍ഡ് അഡീഷണല്‍ ജില്ലാ കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി വ്യാഴാഴ്ച പരിഗണിച്ചിരുന്നു. വിശദീകരണം നല്‍കാന്‍ സാവകാശം വേണമെന്ന ബിഷപ്പിന്റെ അഭിഭാഷകന്റെ അപേക്ഷ പരിഗണിച്ച് ഹര്‍ജി മാറ്റിവച്ചിരിക്കുകയാണ്.
എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച ബിഷപ്പ് പ്രസാദ് ഗല്ലേല, ഇവയെല്ലാം അടിസ്ഥാന രഹിതമാണെന്നും തന്റെ പ്രതിഛായ മോശമാക്കാന്‍ ശ്രമിക്കുകയാണെന്നും വ്യക്തമാക്കി. പ്രശ്നം പരിഹരിക്കാന്‍ വത്തിക്കാന്‍ പരാജയപ്പെട്ടതോടെയാണ് കോടതിയെ സമീപിച്ചതെന്ന് ഹര്‍ജിക്കാരില്‍ ഒരാള്‍ പറഞ്ഞു. ബിഷപ്പിന്റെ നിയമവിരുദ്ധവും അധാര്‍മ്മികവുമായ നടപടിക്കെതിരെ വത്തിക്കാന് പല തവണ കത്ത് അയച്ചുകഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിഷപ്പിന് ഭാര്യയും മകനുമുണ്ടെന്ന വിവരം കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങളിലൂടെ പുറംലോകമറിഞ്ഞത്. കുര്‍ബാന ചൊല്ലുന്നതിനായി പള്ളിയില്‍ എത്തിയ ബിഷപ്പിനെ വിശ്വാസികള്‍ തടയുകയും സംഘര്‍ഷമുണ്ടാകുകയും പോലീസ് കര്‍ഫ്യൂ പ്രഖ്യാപിക്കുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തിയതോടെയാണ് ബിഷപ്പിന്റെ കുടുംബജീവിത കഥകള്‍ പുറത്തെത്തിയത്. എന്നാല്‍ തനിക്കെതിരെ ചില ബിഷപ്പുമാരാണ് കഥകള്‍ പ്രചരിപ്പിക്കുന്നതെന്നും അവര്‍ക്കും സ്ത്രീകളുമായി ബന്ധമുണ്ടെന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും ബിഷപ്പ് പറയുന്നതായി സര്‍ക്കുലറും ഇറങ്ങിയിരുന്നു. എന്നാല്‍ അത് പിന്നീട് അദ്ദേഹം നിഷേധിച്ചു. തന്റെ ലെറ്റര്‍പാഡ് മോഷ്ടിച്ച് ആരോ വ്യാജമായി സൃഷ്ടിച്ചതാണെന്നായിരുന്നു ബിഷപ്പിന്റെ പ്രതികരണം.
ബിഷപ്പിന്റെ മകന് 20 വയസ്സ് പ്രായമുണ്ട്. മാസത്തില്‍ ഒരാഴ്ച മാത്രമാണ് ബിഷപ്പ് അരമനയില്‍ താമസിക്കുന്നത്. ബാക്കി ദിവസങ്ങളില്‍ വീട്ടിലാണ് കഴിയുന്നതെന്നും പറയുന്നു. രൂപതയിലെ പല വൈദികര്‍ക്കും ഇക്കാര്യങ്ങള്‍ അറിയാം. എന്നാല്‍ പരസ്യമായി പ്രതികരിക്കാന്‍ ആരും തയ്യാറാകുന്നില്ല. ഒരാഴ്ച മാത്രമാണ് ബിഷപ്പ് അരമനയില്‍ തങ്ങുന്നതെന്നും ബാക്കി ദിവസങ്ങളില്‍ എവിടെപോകുന്നുവെന്ന് അറിയില്ലെന്നുമാണ് ഇവര്‍ പറയുന്നതെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.