മലപ്പുറം: കൊറോണ ലക്ഷണങ്ങളെ തുടർന്ന് സൗദിയിൽ വെച്ച് ചികിത്സയിലിരിക്കെ മരിച്ച മലപ്പുറം സ്വദേശി സഫ്വാന്റെ ശബ്ദസന്ദേശം പുറത്തുവന്നു. തിരൂരങ്ങാടി ചെമ്മാട് നടമ്മൽ പുതിയകത്ത് സഫ്വാന്റെ ശബ്ദസന്ദേശമാണ് പുറത്തുവന്നത്. രോഗവിവരം അറിയിച്ചുകൊണ്ട് മരണത്തിന് മുമ്പായി സുഹൃത്തിനയച്ച സന്ദേശമാണിത്.
പനി പിടിച്ച്് ഒരാഴ്ച്ച കഴിഞ്ഞാണ് സഫ്വാൻ മരണപ്പെടുന്നത്. പണിപാളിയെന്നാണ് തോന്നുന്നത്. കുറേദിവസമായി തലവേദനയും പനിയും തുടങ്ങിയിട്ട്, സഫമഖയിൽ കാണിച്ചു, ഒരാഴ്ചത്തെ മരുന്നുകുടിച്ചു. രക്തവും മൂത്രവും പരിശോധിച്ചു. പിന്നെ ശിഫ അൽ ജസീറയിലും കാണിച്ചു.
അവിടെന്നെഴുതിയ ഒരാഴ്ചത്തെ മരുന്നും കുടിച്ചു. അവിടുന്ന് എക്സറേ ഒക്കെ എടുത്തിരുന്നു. മരുന്നും കുടിച്ചു. എന്നിട്ടുമൊരു കുറവില്ല. രണ്ട് ദിവസമായിട്ട് ശ്വാസം മുട്ടലുമുണ്ട്. എന്ത് ചെയ്യണമെന്നറിയില്ല. ഒരുപിടുത്തവം കിട്ടുന്നില്ല’ സഫ് വാന്റെ സന്ദേശത്തിൽ പറയുന്നു.
ശനിയാഴ്ച രാത്രി 10 മണിയോടെയാണ് റിയാദിലെ ജർമൻ ആശുപത്രിയിൽ വെച്ച് സഫ്വാൻ മരിച്ചത്. അഞ്ചു ദിവസത്തോളം സഫ്വാൻ ഇവിടെ ചികിത്സയിൽ കഴിഞ്ഞിട്ടുണ്ട്. ഇതിനിടെ രക്തം പരിശോധിച്ചപ്പോൾ കൊറോണ പോസിറ്റീവ് കണ്ടെത്തുകയുമുണ്ടായി. നേരത്തെ ഹൃദയ സംബന്ധമായ രോഗങ്ങളുള്ള സഫ്വാന്റെ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
മാർച്ച് എട്ടിന് ഭാര്യ ഖമറുന്നീസ് സന്ദർശക വിസയിൽ സൗദിയിലെത്തിയിരുന്നു. ഇവരിപ്പോൾ നിരീക്ഷണത്തിലാണ്. പരേതരായ മുഹമ്മദ് ഫാത്തിമ ദമ്പതിമാരുടെ മകനാണ്.