നിലമ്പൂർ: ലോക്ക്ഡൗൺ കാരണം ആവശ്യമരുന്നു കിട്ടാൻ വഴിയില്ലാതെ വലഞ്ഞത് നിലമ്പൂർ ചുങ്കത്തറയിലുള്ള വൃദ്ധ ദമ്പതികൾ. മരുന്നുള്ളത് എറണാകുളത്ത്. എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചിരിക്കുമ്പോഴാണ് ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെ കൊറോണക്കാലത്തെ മാതൃകാ സേവനത്തെക്കുറിച്ചറിയുന്നത്.
ഉടൻ 101 ൽ വിളിച്ചപ്പോൾ എറണാകുളം ഗാന്ധിനഗർ സ്റ്റേഷനിലേക്ക് മരുന്നെത്തിക്കാമെന്ന് വിളിച്ചയാൾ. രാവിലെ പതിനൊന്നരയോടെ മരുന്ന് ഗാന്ധിനഗർ ഫയർ സ്റ്റേഷനിൽ എത്തുന്നു. ഉടൻ തന്നെ അവിടെയുള്ള ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ )ബിജോയ് കെ പീറ്റർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബി എസ് ശ്യാംകുമാർ, എ പി ഷിഫിൻ എന്നിവർ ജീപ്പുമായി നിലമ്പൂരിലേക്ക്.
അവർ അവിടെ നിന്ന് പുറപ്പെട്ടപ്പോഴേക്കും ഗാന്ധിനഗർ സ്റ്റേഷൻ ഓഫീസർ എ ഉണ്ണികൃഷ്ണൻ നിലമ്പൂർ സ്റ്റേഷൻ ഓഫീസർക്ക് വാട്സാപ്പ് വഴി മരുന്ന് എത്തിക്കേണ്ടവരുടെ മേൽവിലാസം അയച്ചു നൽകുന്നു. നിലമ്പൂർ ഫയർ സ്റ്റേഷനിലെ ജീവനക്കാർ അഡ്രസിലുള്ള ദമ്പതികളുടെ വീട് കണ്ടെത്തുന്നു.
ഉച്ചഭക്ഷണത്തിന് പോലും എവിടെയും നിർത്താതെ മൂന്നരയോടെ മരുന്നുമായി ജീപ്പ് നിലമ്പൂരിലെത്തുന്നു. ഉടൻ നിലമ്പൂർ സ്റ്റേഷൻ ഓഫീസറുടെ നേതൃത്വത്തിൽ ഒരു സംഘം മരുന്നുമായെത്തിയവർക്ക് വഴികാണിക്കുന്നു. നാലുമണിയോടെ ചുങ്കത്തറ കുറ്റിമുണ്ടയിലെ രണ്ടു വീടുകളിലുള്ള രോഗികൾക്കുള്ള മരുന്ന് കൈമാറുന്നു.
ചുങ്കത്തറ രാമച്ചംപാടംത്തെ വിലങ്ങാട്ട് സേവ്യർ, ഭാര്യ ഏലിയാമ്മ സേവ്യർ, കുറ്റിമുണ്ട മരിയസദനത്തിൽ കോട്ടപ്പറമ്പിൽ ജേക്കബ് എന്നിവർക്കാണ് ബുധനാഴ്ച്ച മരുന്നെത്തിച്ചു നൽകിയത്. കോറോണക്കാലത്തെ ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെ വേറിട്ട സേവനപ്രവർത്തനമാണ് കണ്ടത്.
ലോക്ക് ഡൌൺ കാരണം അത്യാവശ്യ മരുന്നുകൾക്കും ഭക്ഷണത്തിനും ബുദ്ധിമുട്ടുന്നവർക്ക് 101 ൽ വിളിച്ചാൽ സേവന സന്നദ്ധരായ ഫയർ സർവീസിന്റെ സേവനം ലഭ്യമാക്കുമെന്ന് ഡയക്ടർ ജനറൽ അറിയിച്ചിരുന്നു. എന്തായാലും ഓർക്കാപ്പുറത്തെ ലോക്ക്ഡൗണിൽ അതിവേഗതയിൽ മരുന്ന് എത്തിച്ചു നൽകിയ ഫയർ ഫോഴ്സിന് നന്ദി അർപ്പിക്കുകയാണവർ. നിലമ്പൂർ സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എ എസ് പ്രദീപ്, കെ മനേഷ്, എം കെ സത്യപാലൻ എന്നിവരാണ് മരുന്ന് ദൂതർക്ക് വഴികാട്ടിയായി ഉദ്യമത്തിൽ പങ്കാളികളായത്.