പത്തനംതിട്ട: കൊവിഡ് രോഗം ബാധിച്ച് ഇറ്റലിയിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശികളായ കുടുംബത്തിലെ അഞ്ച് പേരും ആശുപത്രി വിട്ടു. ജീവനോടെ തിരികെ പോകാമെന്ന് കരുതിയതല്ലെന്നും സർക്കാരാശുപത്രിയിലെ ചികിത്സ മികച്ചതാണെന്നും, കണ്ണ് നിറഞ്ഞ് കുടുംബത്തിലെ അമ്മ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘അസുഖം ഭേദമായി. ഇപ്പോൾ ഒരു പേടിയുമില്ല. അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണ്, ‘വലിയൊരു തെറ്റാണ് ചെയ്യുന്നതെന്ന് അറിഞ്ഞിരുന്നില്ല’; വിമാനത്താവളത്തിൽ പരിശോധന നടത്താതിരുന്ന കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ ഡോക്ടർമാരും മികച്ച പിന്തുണ തന്നു. അവർ കൗൺസിലിംഗ് തന്നു. മനോധൈര്യം തന്നെന്നും കുടുംബം പറഞ്ഞു.
റാന്നി സ്വദേശികൾക്ക് രോഗം ഭേദമായെന്ന് കളക്ടർ പിബി നൂഹ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇവരിന്ന് ആശുപത്രി വിട്ടത്.
അതേ സമയം കൊറോണ വൈറസ് പകർച്ചവ്യാധിയുടെ ശക്തികേന്ദ്രമായ ഇറ്റലിയിൽ 51 ഡോക്ടർമാർ വൈറസ് മൂലം മരിച്ചു. മരണപ്പെട്ട ഡോക്ടർമാർ എല്ലാവരും കൊറോണ വൈറസ് ബാധിച്ച രോഗികൾക്ക് ചികിത്സ നൽകിയവരാണെന്ന് പറയപ്പെടുന്നു. അതേസമയം, ഇറ്റലിയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9,134 ൽ എത്തി. ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ്.
സിഎൻഎൻ റിപ്പോർട്ട് അനുസരിച്ച് 51 ഡോക്ടർമാർക്കും കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയും ചികിത്സക്കിടെ മരിക്കുകയും ചെയ്തു. ഈ ഭീഷണി മുന്നിൽ കണ്ടുകൊണ്ട് ഇറ്റാലിയൻ ഡോക്ടർമാരുടെ അസോസിയേഷൻ പ്രസിഡൻറ് ഫിലിപ്പോ അനെല്ലി അടുത്തിടെ ഡോക്ടർമാർക്ക് കൂടുതൽ സുരക്ഷാ ഉപകരണങ്ങൾ ആവശ്യപ്പെട്ടിരുന്നു. ആദ്യം ചെയ്യേണ്ടിയിരുന്നത് ഡോക്ടർമാരെയും ആരോഗ്യ പരിപാലന പ്രവർത്തകരെയും രോഗം ബാധിക്കാതിരിക്കാനുള്ള സംരക്ഷണം ഉറപ്പുവരുത്തുക എന്നതാണെന്ന് അദ്ദേഹം പറഞ്ഞു.