കണ്ണൂർ: ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിലേക്കു പോയ പൂർണ ഗർഭിണിയെയും കുടുംബത്തെയും കാർ തടഞ്ഞു പൊലീസ് അസഭ്യം പറഞ്ഞതായി പരാതി. മയ്യിൽ സ്വദേശിനിയും കുടുംബവുമാണു ലോക് ഡൗൺ പരിശോധനയ്ക്കിടെ വാഹനം തടഞ്ഞു നിർത്തി പൊലീസ് അധിക്ഷേപിച്ചെന്ന പരാതി ഉന്നയിച്ചത്.
സംഭവത്തെ കുറിച്ച് കുടുംബം പറയുന്നതിങ്ങനെ:
9 മാസമായ ഗർഭിണിക്ക് ഇന്നലെ രാവിലെ ചില ശാരീരിക അസ്വസ്ഥതകളുണ്ടായി. കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിലേക്കു കാറിലാണു കൊണ്ടുപോയത്. ഗർഭിണിയുടെ ഭർത്താവ് വിദേശത്തായതിനാൽ സഹോദരിയും സഹോദരീ ഭർത്താവുമാണ് ഒപ്പം പോയത്.
വലിയന്നൂരിൽ എത്തിയപ്പോൾ ചക്കരക്കൽ പൊലീസ് കാർ തടഞ്ഞു നിർത്തി. ഗർഭിണിയെ അടിയന്തരമായി ആശുപത്രിയിലേക്കു പോവുകയാണെന്നു പറഞ്ഞിട്ടും കേട്ടില്ല. ആശുപത്രിയിലേക്കാണെങ്കിൽ കാറിൽ ഡ്രൈവറെ കൂടാതെ രോഗി മാത്രമേ പാടുള്ളൂ, എന്തിനാണു കൂടുതൽ പേർ പോകുന്നത് എന്നു ചോദിച്ചായിരുന്നു അധിക്ഷേപം.
അപകടാവസ്ഥയിലുള്ള ഗർഭിണിയെ സ്ത്രീകളില്ലാതെ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ കഴിയില്ലെന്നു പറഞ്ഞു നോക്കി. പക്ഷേ പൊലീസ് ഏറെ നേരം ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. ഒടുവിൽ ഏറെ നേരം തർക്കിച്ച ശേഷം കാറിൽ ലാത്തി കൊണ്ട് അടിക്കുകയും മറ്റും ചെയ്തു ഭയപ്പെടുത്തിയാണു വിട്ടത്.
പൊലീസിന്റെ പരാക്രമം കണ്ട് ഗർഭിണിക്കു ശാരീരിക അസ്വസ്ഥത കൂടുകയും ചെയ്തു. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകാനാണു തീരുമാനം. പക്ഷേ തീരെ നിവൃത്തിയില്ലാത്തതു കൊണ്ടാണു പുറത്തിറങ്ങിയത്. പൊലീസ് പരിശോധിച്ചോട്ടെ, പക്ഷേ ഇതുപോലെ ആളുകളെ ഭയപ്പെടുത്തരുത്’ കുടുംബം പറഞ്ഞു.
അതേസമയം റോഡിൽ നടത്തുന്ന പതിവു പരിശോധന മാത്രമേ നടത്തിയിട്ടുള്ളൂ എന്നു ചക്കരക്കൽ പൊലീസ് പറഞ്ഞു. കാറിൽ ഒന്നിലേറെ ആളുകളുണ്ടായതു ചോദ്യം ചെയ്യുക മാത്രമാണു ചെയ്തത്. എന്നാൽ, ഗർഭിണിയുണ്ടെന്ന കാര്യം വെളിപ്പെടുത്താതെ കൂടെ എത്തിയ ആൾ അനാവശ്യമായി തർക്കിക്കുകയായിരുന്നു. ഗർഭിണി ഉണ്ട് എന്നറിഞ്ഞപ്പോൾ കാർ കടത്തിവിട്ടതായും പൊലീസ് വ്യക്തമാക്കി.