കോട്ടയം: ഇടുക്കി വണ്ണപ്പുറത്ത് നാലംഗ കുടുംബത്തെ കൊന്ന് കുഴിച്ചുമൂടിയത് ഫലിക്കാതെപോയ ആഭിചാരക്രിയയെ തുടര്‍ന്നുണ്ടായ തര്‍ക്കമാണെന്ന് സൂചന. ചില വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇടുക്കിയില്‍ നിന്നുള്ള പ്രത്യേക അന്വേഷണസംഘം തിരുവനന്തപുരത്ത് നിന്നാണ് ഇവരെ പിടികൂടിയത്.
മൂന്നു മന്ത്രവാദികളെ ഇന്നലെ പോലീസ് വിളിച്ചുവരുത്തി വിവരങ്ങള്‍ ആരാഞ്ഞു. ആഭിചാര ക്രിയകള്‍ നടത്തുവാന്‍ കൃഷ്ണനെ സഹായിച്ചിരുന്ന ഒരാളെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്. തമിഴ്‌നാട്ടില്‍ പോയി കൃഷ്ണന്‍ നിധി കണ്ടെത്താന്‍ ആഭിചാരക്രിയകള്‍ നടത്തിയിരുന്നതായി കൃഷ്ണന്റെ ഡയറിയില്‍ നിന്ന് കിട്ടിയ വിവരത്തെ തുടര്‍ന്നാണ് നടപടി.
ആഭിചാരക്രിയകള്‍ ഫലിക്കാതെ വന്നതോടെ മൂന്ന് ജ്യോത്സ്യരെ കൃഷ്ണന്‍ സമീപിച്ചിരുന്നു. കൊല ചെയ്യുന്നതിന് മൂന്നു ദിവസങ്ങള്‍ക്കു മുമ്പാണ് കൃഷ്ണന്‍ ഇവരെ കണ്ടത്. ഏറെ അസ്വസ്ഥനായിരുന്നു കൃഷ്ണനെന്നും തന്നെ കാണാന്‍ വരുന്നവരോട് എന്തു പറയണമെന്ന് അറിയില്ലെന്നും ഇതിന് പ്രതിവിധി കാണണമെന്നും ഇയാള്‍ ജ്യോത്സ്യരോട് പറഞ്ഞിരുന്നുവത്രേ.
നിധി കണ്ടെത്തുന്നതിന് ആഭിചാര ക്രിയകള്‍ ചെയ്യാന്‍ കൃഷ്ണന്‍ തമിഴ്‌നാട്ടില്‍ സ്ഥിരമായി പോയിരുന്നുവെന്ന് കൃഷ്ണന്റെ ഡയറിയില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ഇതുവച്ചുള്ള അന്വേഷണമാണ് നീളുന്നത്. തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള ഔഡി കാറില്‍ എത്തിയ ആളെക്കുറിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നതെന്നാണ് അറിയുന്നത്.
തൊടുപുഴ ഡിവൈഎസ്പി കെപി ജോസിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാത്രി തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. രണ്ട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരും ഒരു എസ്‌ഐയും രണ്ട് പോലീസുകാരും ഡിവൈഎസ്പിയുടെ സംഘത്തിലുണ്ട്. ആറു സംഘങ്ങളാണ് ഇപ്പോള്‍ കേസ് അന്വേഷിച്ചുവരുന്നത്.
ആന്ധ്രാപ്രദേശിലേക്കും കര്‍ണാടകയിലേക്കും കേസ് വ്യാപിപ്പിക്കേണ്ടി വരുമെന്നും പോലീസ് സൂചന നല്കി. നെടുങ്കണ്ടം സ്വദേശിയായ ഒരാളാണ് നിധികണ്ടെത്തുന്നതിന് പൂജ ചെയ്യണമെന്നാവശ്യപ്പെട്ട് കൃഷ്ണനെ സമീപിച്ചതെന്നാണ് അറിയുന്നത്. ഇയാള്‍ പോലീസ് കസ്റ്റഡിയിലുണ്ട്.
40 വയസുള്ള താടിവച്ച ഒരാള്‍ സ്ഥിരമായി കൃഷ്ണന്റെ വീട്ടില്‍ എത്തിയിരുന്നതായി നാട്ടുകാര്‍ പോലീസിനോട് പറഞ്ഞിരുന്നു. മന്ത്രവാദത്തിന്റെ മറവില്‍ കൃഷ്ണന്‍ സാമ്പത്തിക തട്ടിപ്പ് നടന്നിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ വസ്തു ഇടപാടുകളും പോലീസ് പരിശോധിച്ചുവരികയാണ്. കവര്‍ച്ചയല്ല കൂട്ടക്കൊലപാതകത്തിന് കാരണമെന്ന് പോലീസ് തറപ്പിച്ചു പറയുന്നു.
ഇപ്പോള്‍ ഏതാനും ചിലരെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുറുകുന്നത്. കൃഷ്ണന്റെ മൊബൈലിലേക്ക് വന്ന ആറ് നമ്പറുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. നൂറിലധികം പേരെ ഇതിനോടകം പോലീസ് ചോദ്യം ചെയ്തുകഴിഞ്ഞു. ആരെയൊക്കെയോ ഭയന്ന് കൃഷ്ണന്‍ വീടിന്റെ ഓരോ മുറിയിലും മാരകായുധങ്ങള്‍ കരുതിവച്ചിരുന്നു. ഈ ആയുധങ്ങള്‍ വച്ചുതന്നെയാണ് കൊലയാളികള്‍ നാലുപേരെയും കൊന്നതെന്നാണ് പോലീസ് കരുതുന്നത്.
മന്ത്രവാദ ക്രിയകള്‍ക്കായി ഉപയോഗിച്ചതെന്ന് കരുതുന്ന പുലിനഖം, മാന്‍കൊമ്പിന്റെ പിടിയുള്ള കഠാര, വെള്ളി പൂശിയ ദണ്ഡുകള്‍ എന്നിവയും വീട്ടില്‍നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇത് നിര്‍മ്മിച്ചു നല്കിയ കൊല്ലന്‍ പോലീസ് കസ്റ്റഡിയിലാണ്. അഞ്ചു പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് കരുതുന്നത്. ഇവര്‍ ക്വട്ടേഷന്‍ സംഘമാവാന്‍ സാധ്യതയുണ്ടെന്നാണ് പോലീസ് വിലയിരുത്തല്‍.