ന്യൂഡല്‍ഹി: ഉന്നാവ് ബലാത്സംഗ കേസിലെ പരാതിക്കാരി അപകടത്തില്‍പ്പെട്ട സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സിബിഐക്ക് സുപ്രീംകോടതി രണ്ടാഴ്ചത്ത സമയം കൂടി നല്കി.
ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും, പെണ്‍കുട്ടിയുടെ അഭിഭാഷകനും ഗുരുതരാവസ്ഥയിലാണെന്നും, അതിനാല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ നാലാഴ്ചത്തെ സമയം വേണമെന്നും സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് സുപ്രീംകോടതി രണ്ടാഴ്ചത്ത സമയം കൂടി നല്‍കിയത്.
കൂടാതെ അഭിഭാഷകന്റെ ചികിത്സാ ചെലവിലേക്ക് ഇടക്കാല ആശ്വാസമായി അഞ്ച് ലക്ഷം രൂപ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് നല്‍കാനും കോടതി ഉത്തരവിട്ടു.
ജൂലായ് 28-നാണു ഉന്നാവ് ബലാത്സംഗ കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറ് റായ്ബറേലിയില്‍ വച്ച് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ബലാത്സംഗ കേസിലെ സാക്ഷികൂടിയായ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ മരിച്ചിരുന്നു.
ബലാത്സംഗക്കേസ് അട്ടിമറിക്കുന്നതിനായി ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സേംഗറും കൂട്ടാളികളും ആസൂത്രണം ചെയ്തതാണ് അപകടമെന്നാണു പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. തുടര്‍ന്ന് ഇയാളടക്കം പത്തുപേര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി സിബിഐ കേസെടുത്തിരുന്നു. സംഭവം വിവാദമായതോടെ എംഎല്‍എയെ ബിജെപി സസ്പെന്റ് ്ചെയ്തിരുന്നു.