കൊച്ചി: ഹണി ട്രാപ്പിലൂടെ യുവ എഞ്ചിനിയറില്‍ നിന്നും പണം തട്ടിയ കേസിലെ മുഖ്യ പ്രതി വയനാട് സ്വദേശി നസീമക്കെതിരെ കൊലക്കുറ്റവും. മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചു രഞ്ജു കൃഷ്ണനെന്നയാളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ തിരുവനന്തപുരം പോലീസാണു നസീമയെ പ്രതിചേര്‍ത്തത്. നസീമയും മകളും തിരുവനന്തപുരത്തു താമസിക്കുന്ന സമയത്തായിരുന്നു കൊലപാതകം. രഞ്ജുവുമായി നസീമയ്ക്ക് നല്ല ബന്ധമായിരുന്നു. രഞ്ജു മകളെ നോട്ടമിട്ടതോടെയാണു ബന്ധം പിരിഞ്ഞത്. നസീമ ആവശ്യപ്പെട്ട പ്രകാരം ക്വട്ടേഷന്‍ സംഘം രഞ്ജുവിനെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. 2017 ഏപ്രിലിലാണ് രഞ്ജു കൃഷ്ണയെ കൊലപ്പെടുത്തിയത്.
ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ പേരില്‍ തുടങ്ങിയ സൗഹൃദം തങ്ങളുടെ സ്വന്തം മക്കളില്‍ പീഡനമെത്തിയപ്പോഴാണ് രഞ്ജു കൃഷ്ണയെ വകവരുത്താന്‍ നസീമ തീരുമാനിച്ചത്. അഞ്ച് പേരടങ്ങുന്ന സൗഹൃദ വലയത്തില്‍ ഒരാള്‍ തന്നെ തങ്ങളുടെ വില്ലനായി മാറിയാല്‍ അവനെ ഇല്ലാതാക്കുക എന്ന നിയമത്തിലൂന്നി അവസാനിപ്പിച്ചത് രഞ്ജുവിന്റെ ജീവിതമായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നെയ്യാറ്റിന്‍കര സ്‌പെഷ്യല്‍ സബ് ജയിലിലായിരുന്നു കൂട്ടുകെട്ട് ആരംഭിക്കുന്നത്. നാല് പേരടങ്ങുന്ന സംഘത്തിലുണ്ടായിരുന്നത് മലയിന്‍കീഴ് അരുവിപ്പാറ വിറക് വെട്ടിക്കോണം സ്വദേശി അഭിലാഷ്, വെമ്പായം തേക്കട കൊച്ചാലുംമൂട് കിഴക്കതില്‍ വീട്ടില്‍ ദീപക്, ആറ്റിപ്ര കൃതിക ഭവനില്‍ ഹരിലാല്‍ എന്നിവരാണ് ജയിലില്‍ കണ്ടുമുട്ടിയത്. ജയിലിലെ സൗഹൃദം വെളിയിലും തുടര്‍ന്നതോടെ ഓണ്‍ലൈന്‍ പെണ്‍വാണിഭം എന്ന പുതിയ ബിസിനസ്സ് ആരംഭിക്കുകയായിരുന്നു മൂവരും ചെയ്തത്.
ഇതിലേക്ക് ദീപക്കിന്റെ സുഹൃത്തായ ആക്കുളം മടത്തുവിള ലൈനില്‍ ഷാഹിര്‍ വന്നതോടെ ടീം അങ്ങ് കൊഴുത്തു. ഓണ്‍ ലൈന്‍ ഇടപാടായതിനാല്‍ അക്കാലത്തൊന്നും ഇവര്‍ പിടിക്കപ്പെട്ടിരുന്നില്ല. നസീമയും ഇവര്‍ക്കൊപ്പം ചേര്‍ന്നു. ഇതോടെ ജീവിതം അടിപൊളിയായി പോകുന്നതിനിടക്കാണ് ബിസിനസ് ഒന്ന് വിപുലീകരിക്കണം എന്ന് എല്ലാവര്‍ക്കും തോന്നി. സിനിമ സീരിയല്‍ നടിമാര്‍ കൂടെ വന്നാല്‍ തങ്ങളുടെ ബിസിനസ് അടിച്ച് കയറുമെന്ന് പ്രതീക്ഷിച്ച് അതിനായുള്ള ശ്രമം ആരംഭിച്ചു. ഇതിനായാണ് തങ്ങളുടെ ഫേസ്ബുക്ക് ഫ്രണ്ടായ രഞ്ജുകൃഷ്ണയുമായി ബന്ധപ്പെടുന്നത്. സിനിമ രംഗത്ത് പ്രൊഡക്ഷന്‍ കണ്‍ട്രോളറെന്ന പേരിലാണ് അടൂര്‍ കടമ്പനാട് തുവയൂര്‍ ചെറുക്കാട്ട് വീട്ടില്‍ രഞ്ജുകൃഷ്ണ ഇവരോടും ബന്ധപ്പെടുന്നത്.
അതിന് ശേഷം സീരിയല്‍ സിനിമ നടിമാര്‍ക്കായി രഞ്ജുവിനെ കൂട്ടാക്കി മദ്യസല്‍ക്കാരങ്ങള്‍ക്ക് ക്ഷണിച്ചും പെണ്‍കുട്ടികളെ കൂട്ടിക്കൊടുത്തും രഞ്ജുകൃഷ്ണയേയും ഇവര്‍ കൂടെകൂട്ടി. എന്നാല്‍ അടുത്തതിന് ശേഷമാണ് രഞ്ജുവിന് സിനിമ സീരിയല്‍ രംഗത്ത് യാതൊരു പരിചയവും ഇല്ലെന്ന് ഇവര്‍ക്ക് മനസ്സിലാവുന്നത്. എന്നാല്‍ കൂട്ടത്തില്‍ കയറിയവനെ ഇറക്കി വിടാന്‍ സുഹൃത്തുക്കള്‍ തയ്യറായിരുന്നില്ല. തങ്ങളുടെ കൂടെ കൂടാന്‍ ക്ഷണിച്ചപ്പോള്‍ ഒന്നും നോക്കാതെ രഞ്ജു കൂടെ ചേരുകയായിരുന്നു. തന്റെ ആഗ്രങ്ങള്‍ക്ക് ഇവര്‍ നല്ല കൂട്ടാണ് എന്ന് രഞ്ജു അവിടെ കരുതുകയായിരുന്നു. അതോട് കൂടെ വീട്ടുകാരുമായി ഉടക്കിപ്പിരിയുകയും ചെയ്തതോടെ നിയന്ത്രണങ്ങളില്ലാത്ത ജീവിതമായിരുന്നു രഞ്ജു നയിച്ചത്.
ഇതിനിടയിലാണ് കൂട്ടത്തിലൊരാളുടെ മകനെ രഞ്ജു പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുന്നത്. അടുത്ത ദിവസങ്ങളിലായി ഇവരുടെ തന്നെ വനിതാ സുഹൃത്തായ നസീമയുടെ മകളെയും ഇയാള്‍ പീഡിപ്പിച്ചു. എന്നാല്‍ കുട്ടികള്‍ തങ്ങള്‍ക്കേറ്റ പീഡനം നസീമയോട് പറഞ്ഞതോടെ രഞ്ജുവും കൂട്ടുകാരും തമ്മില്‍ തെറ്റി. വിഷയം ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തപ്പോള്‍ പോലീസ് കേസാവുകയും രഞ്ജു മുങ്ങുകയും ചെയ്തു. എന്നാല്‍ ഇവിടെ രഞ്ജു ചെയ്ത തെറ്റിന് മരണശിക്ഷ വിധിക്കാന്‍ നസീമ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ അവന്‍ കുറ്റ സമ്മതം നടത്തിയതിന് ശേഷം മാത്രം കൊലപാതകം നടത്തിയാല്‍ മതി എന്നാണ് ഒടുവില്‍ തീരുമാനിച്ചത്. ഒടുവില്‍ രഞ്ജു മെഡിക്കല്‍ കോളേജ് പരിസരത്തെ ലോഡ്ജിലുണ്ട് എന്ന് മനസ്സിലാക്കിയ നാലുപേരും രാത്രി രഞ്ജു തങ്ങുന്ന ലോഡ്ജിലെത്തുകയായിരുന്നു.
എന്നാല്‍ ദേഷ്യം ഒന്നും പ്രകടിപ്പിക്കാതെ സൗഹാര്‍ദ്ധത്തിലായിരുന്നു മൂന്ന് പേരും ഇടപെട്ടത്. തുടര്‍ന്ന് നാലു പേരും ചേര്‍ന്ന് മദ്യ സല്‍ക്കാരം നത്താന്‍ തീരുമാനിച്ചു. ഇതിനായി താഴെ പാര്‍ക്ക് ചെയ്തിരുന്ന ഇയോണ്‍ കാറിലേക്ക് രഞ്ജുവുമായെത്തിയ സംഘം കാറിലിരുന്ന് ആദ്യം മദ്യപിച്ചു. രണ്ട് പെഗ് വീതം അകത്തായതോടെ ഭക്ഷണം കഴിക്കാനെന്ന പേരില്‍ രാത്രി 9 മണിയോടെ അഭിലാഷിന്റെ കാറില്‍ യാത്ര ആരംഭിച്ചു. സൗഹൃദ സംഭാഷണത്തിലൂടെ പീഡന വിവരം വീണ്ടും വീണ്ടും ചോദിച്ച് കൊണ്ടിരുന്ന സുഹൃത്തക്കളോട് മദ്യലഹരിയില്‍ താന്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന് രഞജു വെളിപ്പെടുത്തി. പിന്നീട് നടന്നത് മൂന്നാം മുറ പീഡനങ്ങളായിരുന്നു. കാറിന്റെ വിന്‍ഡോ ഗ്‌ളാസുകള്‍ ഉയര്‍ത്തി പാട്ടും വെച്ച് അതിവേഗം നഗരത്തില്‍ നിന്ന് പുറത്ത് കടന്ന് ഓണാക്കി വട്ടപ്പാറയിലെ ആളൊഴിഞ്ഞ സ്ഥലത്തിറക്കി ഇരുട്ടിന്റെ മറവില്‍ രഞ്ജുവിനെ ഭീകരമായി മര്‍ധിച്ചു തുടര്‍ന്ന് വീണ്ടും കാറില്‍ കയറ്റിയ ശേഷം സംഘം രഞ്ജുവിനെ കാറില്‍ കയറ്റി വീല്‍ സ്പാനറുപയോഗിച്ച് തലയ്ക്കടിക്കുകയും കൈകാലുകള്‍ അടിച്ചൊടിക്കുകയും ചെയ്തു.
തനിക്ക് മാപ്പ് തരണമെന്ന് രഞ്ജു ഇതിനിടയില്‍ കരഞ്ഞ് പറഞ്ഞു കൊണ്ടിരുന്നു എന്നാല്‍ സംഘം അത് കേള്‍ക്കാതെ രഞ്ജുവിനെ ഉപദ്രവിച്ചുകൊണ്ടേയിരുന്നു. ബൈപ്പാസിലൂടെയുള്ള ഓട്ടത്തിനിടെ രഞ്ജുവിനെപ്പോഴോ പ്രാണന്‍ നഷ്ടമായി. ടെക്‌നോപാര്‍ക്കിന് സമീപമെത്തിയപ്പോഴാണ് രഞ്ജു മരിച്ചതായി ഇവര്‍ക്ക് മനസിലായത്. തുടര്‍ന്ന് ബോഡി എങ്ങനെ ഒളിപ്പിക്കാം എന്നതായിരുന്നു ഇവരുടെ ശ്രമം ഇതിനായി സംഘം ദീപക്കിന്റെ ചങ്ങാതിയായ ആക്കുളം സ്വദേശി ഷാഹിറിനെ സമീപിക്കുകയായുരുന്നു.തുടര്‍ന്ന് കാറിന്റെ പിന്‍സീറ്റിലായിരുന്ന ജഡം പുറത്തിറക്കാതെ അതിനുള്ളില്‍ വച്ച് കൈകാലുകള്‍ മടക്കിയൊടിച്ച് തുണി ഉപയോഗിച്ച് വരിഞ്ഞ് മുറുക്കി കെട്ടിയശേഷം ഡിക്കിക്കുള്ളിലാക്കുകയും കുടകിലെ പോവുകയുമായിരുന്നു. തുടര്‍ന്ന് ആളൊഴിഞ്ഞ ഒരു സ്ഥലത്ത് റേഡരികിലെ കൊക്കയ്ക്കരികില്‍ വണ്ടി നിര്‍ത്തുകയും ഉടന്‍ ജഡം പുറത്തെടുത്ത് റോഡരികില്‍ നിന്ന് താഴ്ചയിലേക്ക് ചവിട്ടിതള്ളിയിടുകയും ചെയ്തു. ജഡം താഴ്ചയില്‍ പതിച്ചെന്നുറപ്പാക്കിയശേഷമാണ് ഇരുവരും അവിടെ നിന്ന് കേരളത്തിലേക്ക് തിരിച്ചത്.ഒടുവില്‍ മൃദദേഹം കണ്ടെത്തിയ ശേഷം പൊലീസ് നടത്തിയ അന്വേഷണമാണ് സത്യം പുറത്തു കൊണ്ടു വന്നത്. ഈ കേസിലാണ് നസീമ ഇപ്പോള്‍ പ്രതിയാകുന്നത്.
മൃതദേഹം തമിഴ്നാട്ടിലെ വിരാജ്‌പേട്ടയില്‍ നിന്നാണ് കണ്ടെടുത്തത്. നസീമയെ വിട്ടുകിട്ടാന്‍ തിരുവനന്തപുരം പൊലീസ് കൊടുങ്ങല്ലൂര്‍ മജിസ്‌ട്രേറ്റിനു ഹര്‍ജി നല്‍കി. പുരുഷന്മാരുമായി സാമൂഹിക മാധ്യമങ്ങളിലൂടെ സൗഹൃദമുണ്ടാക്കി വലയില്‍ കുടുക്കുന്ന സംഘത്തിലെ അംഗമാണ് ഇവര്‍. സുന്ദരികളുടെ ചിത്രം കൂടി പ്രദര്‍ശിപ്പിച്ചാണ് ഇരകളെ ആകര്‍ഷിക്കുന്നത്. ഇവരുടെ സുഹൃത്ത് ഷെമീനയും തട്ടിപ്പു സംഘാംഗമാണെന്നു പൊലീസ് പറഞ്ഞു. ദിവസങ്ങള്‍ക്കു മുമ്ബ് നസീമ ഫ്‌ളാറ്റിലേക്ക് എന്‍ജിനീയറെ വിളിച്ചു വരുത്തിയ ശേഷം ജ്യൂസ് നല്‍കുകയായിരുന്നു. അതിനിടെ സദാചാര പൊലീസ് ചമഞ്ഞെത്തിയ ചിലര്‍ ആക്രോശിച്ചു. രക്ഷപ്പെടാന്‍ ചോദിക്കുന്ന പണം നല്‍കാന്‍ നസീമയും സുഹൃത്തും എന്‍ജിനീയറെ നിര്‍ബന്ധിച്ചിരുന്നു. ഇയാള്‍ പിന്നീട് പൊലീസില്‍ നല്‍കിയ പരാതിയാണു വഴിത്തിരിവായത്.
ഫോണ്‍ നമ്ബര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കബളിപ്പിക്കല്‍ നാടകം വ്യക്തമായത്. തൃശൂര്‍ അരണാട്ടുകരയിലെ ഫ്‌ളാറ്റിലായിരുന്നു ഷെമീന താമസിച്ചിരുന്നത്. ഈ കേസില്‍ നസീമ അറസ്റ്റിലയാതോടെയാണ് രഞ്ജു കൃഷ്ണ കേസിലെ പ്രതിയേയും പൊലീസിന് കിട്ടുന്നത്. ഈ സാഹചര്യത്തില്‍ രഞ്ജു കൃഷ്ണ കേസിലും നസീമയെ ചോദ്യം ചെയ്ത് കൂടുതല്‍ തെളിവ് കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. രഞ്ജു കൃഷ്ണ കേസിലെ അഞ്ചാം പ്രതിയായ നസീമ വിദേശത്തായിരുന്നതിനാല്‍ പിടികൂടാനായിരുന്നില്ല. നസീമ നാട്ടിലെത്തിയ വിവരമറിഞ്ഞു പൊലീസ് അറസ്റ്റിനൊരുങ്ങുന്നതിനിടെയാണു കൊടുങ്ങല്ലൂരില്‍ പെണ്‍കെണി കേസില്‍ ഇവര്‍ അറസ്റ്റിലാകുന്നത്.