അമേരിക്കയിലേക്ക് ചികിത്സയ്ക്കായി പോകുന്ന മുഖ്യമന്ത്രി പിണറായി വിജയന് മുന്‍മന്ത്രി ജി കാര്‍ത്തികേയന്റെ ഭാര്യ സുലേഖയെഴുതിയ കുറിപ്പ് വൈറലാകുന്നു. ചികിത്സയ്ക്കായുളള യാത്രയിലെ കുപ്പി വെളളത്തിന്റെ കണക്ക് വരെ സൂക്ഷിക്കണമെന്നും ഇവിടെ ദേശഭക്തര്‍ ചോദ്യങ്ങളുമായി കാത്തിരിക്കുന്നുണ്ടന്നും സ്വന്തം അനുഭവത്തില്‍ അടിസ്ഥാനത്തില്‍ സുലേഖ പറയുന്നു.
മുഖ്യമന്ത്രി ചികിത്സയ്ക്കായി വിദേശത്ത് പോകുന്നുവെന്ന് വാര്‍ത്തകള്‍ വന്നതിന്റെ പിന്നാലെയാണ് കാര്‍ത്തികേയന്റെ ഭാര്യ എംടി സുലേഖ ഇക്കാര്യം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
അനുഭവത്തിന്റെ ചൂടില്‍ ഞാന്‍ അങ്ങയെ ഓര്‍മ്മപ്പിക്കുന്നു. യാത്രയേയും ചികിത്സയേയും സംബന്ധിക്കുന്ന ചോദ്യങ്ങളും തയ്യാറാക്കി അങ്ങയുടെ വരവും കാത്തിരിക്കുന്ന സമൂഹത്തോട് പ്രതിബദ്ധതയുളള ദേശഭക്തര്‍ ഇവിടെയുണ്ട്. മയോക്ലിനിക്കിലേയ്ക്ക് കയറും വഴി കുടിക്കുന്ന കുപ്പിവെളളത്തിന്റെ കണക്ക് വരെ എഴുതി സൂക്ഷിക്കുക. പിന്നീട് കണക്ക് കൊടുക്കേണ്ടി വരും , സുലേഖ എഴുതുന്നു.
ആരോഗ്യത്തോടെയും സന്തോഷത്തോടെയും അങ്ങ് തിരികെ വരാന്‍ ഹൃദയപൂര്‍വ്വം ആശംസിക്കുന്നു എന്ന് പറഞ്ഞ് അവസാനിപ്പിക്കുന്ന കുറിപ്പില്‍ കാര്‍ത്തികേയന്‍ ചികിത്സയ്ക്കായി പോയി മടങ്ങി വന്നപ്പോള്‍ വിവരാവകാശ നിയമപ്രകാരം ചോദിച്ച ചോദ്യങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയെ ഇക്കാര്യം സുലേഖ ഓര്‍മ്മിപ്പിക്കുന്നത്.
മുഖ്യമന്ത്രി ചികിത്സക്കായി വിദേശത്ത് പോകുന്ന കാര്യം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടപ്പോള്‍ ഞാന്‍ ഓര്‍ത്തത്, ചികിത്സയ്ക്കായി ജികെ യോടൊപ്പം പോയ യാത്രയാണ്. ഉമ്മന്‍ ചാണ്ടി സാറും രമേശും മറ്റും നിര്‍ബന്ധിച്ചപ്പോള്‍ മയോ ക്ലിനിക്കിലേക്ക് അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രയില്‍ മുഴുവന്‍, സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കാനുള്ള അനൗണ്‍സ്മെന്റുകള്‍ക്കിടയില്‍ പോലും, ഒരാള്‍ ടോയ്ലറ്റിനകത്തും, കാവലായി ഞാന്‍ പുറത്തും.. വിമാന ജോലിക്കാരു പോലും അവസ്ഥയറിഞ്ഞു സഹായിക്കുന്നു.
മയോ ക്ലിനിക്കിലെ കാന്‍സര്‍ രോഗ വിദഗ്ധന്‍, വൈദ്യശാസ്ത്രം ഇതിന്റെ ചികിത്സക്ക് ഒന്നാമന്‍ എന്നംഗീകരിച്ച, ഡോക്ടര്‍ പീറ്റര്‍ കാമത് രോഗാവസ്ഥയെക്കുറിച്ച് വിശദീകരിക്കുമ്പോള്‍, രക്ഷിക്കാനാവില്ല എന്ന് ഭംഗ്യന്തരേണ പറയുമ്പോള്‍, ഒരു ക്ഷോഭവും കാണിക്കാതെ, എനിക്ക് ഇനി എത്ര കാലം ജീവിക്കാനാകും എന്ന് ചോദിച്ച രോഗി.
ആകാശത്തേക്ക് നോക്കി കൈമലര്‍ത്തിയ ഡോക്ടറോട് തിടുക്കത്തില്‍ യാത്രപറഞ്ഞിറങ്ങവേ, നീ പേടിക്കേണ്ട ഇതിങ്ങനെ കുറേക്കാലം ഓടിക്കോളും എന്ന് എന്നെ സമാധാനിപ്പിക്കുമ്പോള്‍ ആ ആത്മവിശ്വാസത്തെ ഹൃദയത്തില്‍ എടുത്തു ഞാനും.
തിരുവനന്തപുരത്തെത്തി ഒന്നും വരില്ല എന്നു പരസ്പരം പറഞ്ഞു വിശ്വസിപ്പിക്കാന്‍ ശ്രമിച്ചിട്ടും തോറ്റിരിക്കവേ, ഓഫീസില്‍ വിവരാവകാശനിയമം വഴി എത്തിയ ചോദ്യങ്ങളുമായി ഓഫീസ് സ്റ്റാഫ്. ചോദ്യത്തില്‍ ഏതാനും എണ്ണം ഞാന്‍ പങ്കുവയ്ക്കുന്നു.
സ്പീക്കര്‍ ചികിത്സക്കു പോയപ്പോള്‍ ആരൊക്കെ കൂടെ പോയി?
എത്ര ദിവസം ചികിത്സ നടത്തി? ഏതൊക്കെ ആശുപത്രികളില്‍?
ഏതു ഡോക്ടറാണ് വിദേശ ചികിത്സ വേണമെന്ന് പറഞ്ഞത്?
പോയപ്പോഴും തിരിച്ചു വന്നപ്പോഴും ഇവര്‍ ഏതൊക്കെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു?
ഈ ചികിത്സക്ക് ഇവിടെ ആശുപത്രികളില്ലേ?
സ്പീക്കര്‍ക്കു വിദേശ ചികിത്സ ആവശ്യമാണെന്ന് പറയാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ ഡിപ്പാര്‍ട്‌മെന്റ് തലവന് അധികാരമുണ്ടോ?
മരുന്നായി, ഡോക്ടറുടെ കൈപ്പടയില്‍ എഴുതിയ ഒരു അനാസിന്‍ ഗുളികയുടെ പ്രിസ്‌ക്രിപ്ഷന്‍ പോലും കിട്ടാന്‍ ഭാഗ്യമില്ലാത്തവനോടാണ് ചോദ്യം. ചോദ്യ കര്‍ത്താവ് തിരുവനന്തപുരം ജില്ലയിലെ മുഴുത്ത പരിസ്ഥിതിവാദി. അനുഭവത്തിന്റെ ചൂടില്‍ ഞാന്‍ അങ്ങയെ ഓര്‍മിപ്പിക്കുന്നു, എന്നും സുലേഖ എഴുതുന്നു.