തൃശ്ശൂര്‍: സ്‌കൂളിലെ ജോലിയ്ക്കായി ലക്ഷങ്ങള്‍ കൈപ്പറ്റിയ ശേഷം കാര്യകാരണമില്ലാതെ പുറത്താക്കിയെന്ന പരാതിയുമായി യുവതി രംഗത്ത്. തൃശൂര്‍ മാള പാലിശേരി എസ്എന്‍ഡിപി സ്‌കൂളിനെതിരെയാണ് ഗുരുതര ആരോപണവുമായി ബിന്ദു രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് യുവതി സ്‌കൂളിനു മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തി. അമ്മയുടെ സമരത്തിന് കൂട്ടായി നാലുവയസുകാരി മകളും കൂടെയുണ്ട്.
സംഭവം കേസെടുത്ത് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. രണ്ട് വര്‍ഷം മുമ്പാണ് പാലിശേരി എസ്എന്‍ഡിപി സ്‌കൂളില്‍ ബിന്ദു ലാബ് അസിസ്റ്റന്റായി നിയമിതയായത്. ഇതിനായി മുന്‍ഭരണസമിതിയ്ക്ക് 17.35 ലക്ഷം രൂപ കോഴയായി കൊടുത്തു. ഒരു വര്‍ഷത്തിലധികം ജോലി ചെയ്ത ബിന്ദുവിനെ പെട്ടെന്നൊരു ദിവസം പിരിച്ചുവിട്ടു. ഇപ്പോള്‍ ജോലിയുമില്ല, കൊടുത്ത പണവുമില്ല. പണം തിരികെ കിട്ടാന്‍ പലവട്ടം സ്‌കൂള് മാനേജ്‌മെന്റിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ഏഴു ദിവസം മുമ്പാണ് കുത്തിയിരിപ്പ് സമരം തുടങ്ങിയത്.
ഇടയ്ക്ക് 11 ലക്ഷം രൂപ ഭരണസമിതി തിരികെ കൊടുത്തെങ്കിലും വീണ്ടും അത് തിരികെ വാങ്ങിയതായി ബിന്ദു പറയുന്നു. എന്നാല്‍ ഇക്കാര്യം സ്‌കൂള്‍ രേഖകളില്‍ ഇല്ലെന്നും അതിനാല്‍ മുഴുവന്‍ പണവും നല്‍കാനാകില്ലെന്നുമാണ് സ്‌കൂള് മാനേജ്‌മെറിന്റെ വിശദീകരണം. ക്യാന്‍സര്‍ ബാധിച്ച് നാലു വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച ബിന്ദുവിന് രണ്ട് പെണ്‍മക്കളുണ്ട്. വായ്പ എടുത്താണ് 17.35 ലക്ഷം രൂപ സ്‌കൂളില്‍ അടച്ചത്. തിരിച്ചടവ് മുടങ്ങിയതിനാല്‍ ആകെയുളള കിടപ്പാടം പോലും ജപ്തി ഭീഷണിയിലാണ്.