തിരുവനന്തപുരം: തന്ത്രിക്ക് ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കാനാകില്ലെങ്കില്‍ സ്ഥാനമൊഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദേവസ്വം ബോര്‍ഡാണ് ക്ഷേത്രം അടയ്ക്കണോ തുറക്കണോ എന്നു തീരുമാനിക്കേണ്ടത്. ദേവസ്വം ബോര്‍ഡ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികള്‍ക്കു പ്രത്യേക പരിഗണന നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സംഘപരിവാര്‍ നോക്കുന്നത് സുപ്രീംകോടതി വിധി അട്ടിമറിക്കാന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നും ശബരിമലയില്‍ എങ്ങനെ പ്രശ്നങ്ങളുണ്ടാക്കാമെന്നുമാണ്. സംഘര്‍ഷങ്ങളില്‍നിന്ന് ശബരിമലയെ മോചിപ്പിക്കാനാണു സര്‍ക്കാര്‍ ശ്രമിച്ചിട്ടുള്ളത്. ഇപ്പോള്‍ ശബരിമല ദര്‍ശനം നടത്തിയ രണ്ട് പേര് കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് അതിന് ശ്രമിച്ച് മടങ്ങിയവരാണ്.
പിന്നീട് അവര്‍ എത്തിയപ്പോള്‍ പൊലീസ് അവര്‍ക്കാവശ്യമായ സുരക്ഷ ഒരുക്കുക മാത്രമാണ് ചെയ്തത്. അവര്‍ ശബരിമലയിലെത്തിയത് സാധാരണ ഭക്തരെ പോലെയാണ്. മറ്റു ഭക്തരോടൊപ്പം തന്നെ അവരും അയ്യപ്പദര്‍ശനം നടത്തി. ഒരു സംഘര്‍ഷവും അവിടെയുണ്ടായില്ല. കുറേ കഴിഞ്ഞപ്പോഴാണു ദര്‍ശനം നടന്നെന്ന് ശബരിമലയ്ക്കു പുറത്ത് അറിയുന്നത്. ഒരു സംഘര്‍ഷവും ഉണ്ടായിട്ടില്ല.
രാഷ്ട്രീയ ലക്ഷ്യം ഉള്ളവര്‍ പ്രത്യേകം സംഘര്‍ഷമൊന്നും ഇല്ലാതിരുന്നപ്പോള്‍ സംഘര്‍ഷത്തിന് നിര്‍ദേശം നല്കി. പിന്നീട് കണ്ടത് ആസൂത്രിതമായ നീക്കമാണ്. രാഷ്ട്രീയ താല്പര്യത്തോടെയുള്ള വ്യക്തമായ ഇടപെടലാണിത്. ഇതിനെ ശക്തമായി നേരിടുകയെന്നതാണു സര്‍ക്കാര്‍ തീരുമാനം. ഒരു തരം അക്രമവും വച്ചുപൊറുപ്പിക്കാനാകില്ല. മുഖ്യമന്ത്രി പറഞ്ഞു.