തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വാക്കു തര്‍ക്കത്തിനിടെ ഡിവൈഎസ്പി തള്ളിയിട്ടപ്പോള്‍ കാറിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി ആംബുലന്‍സ് ഡ്രൈവര്‍.
ഗുരുതരമായി പരിക്കേറ്റ സനലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞെങ്കിലും നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് പോയാല്‍ മതിയെന്നായിരുന്നു പോലീസുകാരുടെ നിലപാടെന്ന് ആംബുലന്‍സ് ഡ്രൈവര്‍ അനീഷ് പറഞ്ഞു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്ന സനലിനെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകണമെന്നായിരുന്നു നാട്ടുകാരും ആവശ്യപ്പെട്ടത്. എന്നാല്‍ ആംബുലന്‍സില്‍ കയറിയ പോലീസുകാര്‍ ജനറല്‍ ആശുപത്രിയിലേക്ക് പോകാന്‍ പറഞ്ഞു. അഞ്ച് മിനിറ്റിനകം ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാനായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍നിന്ന് ആംബുലന്‍സ് മെഡിക്കല്‍ കോളേജിലേക്ക് യാത്രതിരിച്ചെങ്കിലും നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനിലേക്ക് പോകാനായിരുന്നു പോലീസുകാരുടെ നിര്‍ദേശം.
ആംബുലന്‍സിലുണ്ടായിരുന്ന പോലീസുകാരന് ഡ്യൂട്ടി മാറാനായിരുന്നു സ്റ്റേഷനിലേക്ക് പോയത്. തുടര്‍ന്ന് പോലീസ് സ്റ്റേഷനിലെത്തി മറ്റൊരു പോലീസുകാരന് വന്നശേഷമാണ് ആംബുലന്‍സ് മെഡിക്കല്‍ കോളേജിലേക്ക് യാത്രതിരിച്ചത്. ഇതിനിടെ സംഭവസ്ഥലത്തുനിന്ന് ആശുപത്രിയിലേക്കും പോലീസ് സ്റ്റേഷനിലേക്കുമുള്ള യാത്രയ്ക്കിടെ വേഗത കുറയ്ക്കാനും പോലീസുകാര്‍ ആവശ്യപ്പെട്ടെന്നും ആംബുലന്‍സ് ഡ്രൈവര്‍ അനീഷ് പറഞ്ഞു.
നെയ്യാറ്റിന്‍കരയില്‍നിന്ന് മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രയ്ക്കിടെയാണ് ഗുരുതരമായി പരിക്കേറ്റ സനല്‍ മരണപ്പെടുന്നത്. ആംബുലന്‍സ് പട്ടത്ത് എത്തിയപ്പോഴേക്കും സനല്‍ മരിച്ചുവെന്നാണ് പോലീസും പറഞ്ഞത്. അപ്പോഴേക്കും അപകടം നടന്ന് ഏകദേശം ഒന്നര മണിക്കൂറോളം വൈകിയിരുന്നു.