ആലപ്പുഴ: സംസ്ഥാനത്ത് കാലവര്‍ഷം കടുത്തപ്പോള്‍ ദുരിതം കുട്ടനാട്ടിലെ നിവാസികള്‍ക്കായിരുന്നു. കണ്ണീര്‍മഴയാണ് അവിടെ പെയ്തിറങ്ങിയത് എന്നു വേണം പറയാന്‍. കലിതുള്ളി കലാവര്‍ഷം പെയ്തപ്പോള്‍ പലര്‍ക്കും ഉറ്റവരുടെയും ഉടയവരുടെയും ജീവനാണ് നഷ്ടപ്പെട്ടത്. അക്കൂട്ടത്തില്‍ നിന്നൊരു ദുരിതകാഴ്ചയുടെ റിപ്പോര്‍ട്ടാണ് പുറത്തു വരുന്നത്. വെള്ളപ്പൊക്കം വീണ്ടും സര്‍വനാശം വിതച്ചപ്പോള്‍ മകന്റെ ദാരുണ മരണത്തിന് പിന്നാലെ അമ്മ ദുരിതാശ്വാസ ക്യംപില്‍ കുഴഞ്ഞു വീണ് മരിച്ചതാണ് കണ്ണീര്‍ കാഴ്ചയ്ക്ക് ഇടയാക്കിയത്.
കഴിഞ്ഞ ദിവസം ദുരിതാശ്വാസ ക്യാംപില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണാണു തലവടി കുന്തിരിക്കല്‍ കോടത്തുശ്ശേരില്‍ ഗിരിജ (42) മരിച്ചത്. ഇവരുടെ മൂത്തമകന്‍ വിഷ്ണു (12) മൂന്നു വര്‍ഷം മുന്‍പത്തെ വെള്ളപ്പൊക്കത്തില്‍ പാടത്തു പൊട്ടിക്കിടന്ന വൈദ്യുത കമ്പിയില്‍ നിന്നു ഷോക്കേറ്റു മരിച്ചിരുന്നു. വീണ്ടുമൊരു വെള്ളപ്പൊക്കത്തില്‍ രണ്ടാമതൊരു വേര്‍പാടിന്റെ നൊമ്പരത്തിലാണു കോടത്തുശ്ശേരില്‍ ബിജുവിന്റെ വീട്. കൂലിപ്പണിക്കാരനായ ബിജുവിന്റെ ഭാര്യ ഗിരിജ തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു.
തലവടി 13ാം വാര്‍ഡ് കോടത്തുശ്ശേരില്‍ ക്യാംപില്‍ ഇന്നലെ രാവിലെ ഒന്‍പതരയോടെയാണു കുഴഞ്ഞു വീഴുന്നത്. ഉടനെ എടത്വ ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളപ്പൊക്കം മൂലം സംസ്‌കാരം നടത്താന്‍ സാധിക്കാത്തതിനാല്‍ മൃതദേഹം ഇന്നു 11നു തലവടിയില്‍ എത്തിച്ച ശേഷം ഗിരിജയുടെ വീടായ കരുവാറ്റ വടക്ക് മണലേല്‍ കൊച്ചുകുട്ടന്റെ വീട്ടുവളപ്പില്‍ മൂന്നിനു സംസ്‌കരിക്കും. മറ്റു മക്കള്‍ ഗിരീഷ്, വിനീഷ്.