തിരുവല്ല: കുട്ടനാട്ടിലെ മഴക്കെടുതി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാതൃഭൂമി സംഘത്തിലെ രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ കണ്ണീരണിഞ്ഞ് ജനം. അഞ്ചംഗ സംഘം സഞ്ചരിച്ച വഞ്ചി മുങ്ങുകയായിരുന്നു. ഇവരില്‍ മൂന്നു പേരെ രക്ഷപ്പെടുത്തി. എന്നാല്‍ പ്രദേശിക റിപ്പോര്‍ട്ടര്‍ സജിയെയും, ഡ്രൈവര്‍ ബിബിനെയും കണ്ടെത്താനായില്ല. തുടര്‍ന്ന് പിറ്റേ ദിവസം നടത്തിയ തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹം ലഭിച്ചത്.
‘എന്റെ മകനെ ഓര്‍ത്ത് എനിക്ക് അഭിമാനം തോന്നുന്നു. അവന്‍ സ്വന്തം പ്രവൃത്തി കൊണ്ട് സമൂഹത്തിനുമുന്നില്‍ വലിയവനായി. കര്‍ത്തവ്യം ആത്മാര്‍ഥമായി നിറവേറ്റുമ്പോഴാണ് അവന്‍ ജീവന്‍ നഷ്ടപ്പെടുത്തിയത്.’ ഈ വാക്കുകള്‍ മരിച്ച ബിബിന്റെ മൃതദേഹം പൊത്തിപ്പിടിച്ച് കരഞ്ഞ പിതാവ് ബാബു ജോണിന്റേതാണ്. ഹൃദയത്തില്‍തൊട്ട വാക്കുകള്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയ ജനങ്ങളുടെും കണ്ണുകളെ ഈറണിയിച്ചു.
ബിബിനും കുടുംബവും സമൂഹവുമായുള്ള മാതൃകാപരമായ ഇഴയടുപ്പം വ്യക്തമാക്കുന്നതായിരുന്നു അച്ഛന്റെ മറ്റ് വാക്കുകള്‍. രാത്രി ജോലികഴിഞ്ഞ് വൈകി വരുന്നത് ആരായാലും അവര്‍ കാത്തിരിക്കും. താനാണ് ആദ്യം എത്തുന്നതെങ്കില്‍ താന്‍ ബിബിന് വേണ്ടി കാത്തിരിക്കും. മറിച്ചും അങ്ങനെ തന്നെ. അപ്പയും മോനും ഒന്നിച്ചാണ് അത്താഴം. സമൂഹം അവനെ സ്‌നേഹിച്ചത് വീട്ടില്‍നിന്ന് പഠിച്ച നല്ല പാഠങ്ങള്‍ അവന്‍ എവിടെയും പാലിച്ചത് കൊണ്ടാണെന്നും അച്ഛന്‍ ഓര്‍മിച്ചു. മാതൃകാപരമായിരുന്നു ബിബിന്റെ പ്രവര്‍ത്തനം. സമൂഹം അവനെ സ്‌നേഹിച്ചത് തനിക്ക് കാണാന്‍ കഴിഞ്ഞു. ഇതിലപ്പുറം ഒരു അച്ഛന് മറ്റൊന്നും വേണ്ട.-അദ്ദേഹം പറഞ്ഞു.
ബിബിനും സമൂഹവുമായുള്ള അടുത്തബന്ധം വ്യക്തമാക്കുന്നതായിരുന്നു കോഴിമലയിലും പള്ളിയിലും കണ്ട ജനപ്രവാഹം. സമൂഹത്തിന്റെ നാനാതലങ്ങളില്‍ നിന്നുള്ളവര്‍ എത്തിച്ചേര്‍ന്നു. മിക്കവരെയും ബിബിന്‍ പറഞ്ഞ് അച്ഛനും കുടുംബത്തിനും അറിയാം എന്നുള്ളതായിരുന്നു പ്രത്യേകത. വന്നവര്‍ സ്വയം പരിചയപ്പെടുത്തുമ്പോള്‍ വീട്ടുകാര്‍ക്ക് മനസിലാക്കാന്‍ പ്രയാസമുണ്ടായില്ല. ദേശീയ സംസ്ഥാന നേതാക്കള്‍ മുതല്‍ സമീപത്തെ വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ള ജനപ്രതിനിധികള്‍വരെ എത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ വലിയൊരു കൂട്ടവും വന്നെത്തി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കാലത്ത് ബിബിനുമായി അടുപ്പം കൂടിയ ഒട്ടേറെ മാധ്യമപ്രവര്‍ത്തകര്‍ അന്നത്തെ ഓര്‍മകളുമായി ഇവിടേക്ക് എത്തിയിരുന്നു. ബിബിന്റെ വിപുലമായ വ്യക്തിബന്ധം വ്യക്തമാക്കുന്നതായിരുന്നു ഈ ഒഴുക്ക്.