തിരുവനന്തപുരം: ഇന്ന് കേരളപ്പിറവി. പ്രളയം വരുത്തിവെച്ച കെടുതികളെ അതിജീവിക്കുന്ന കേരളത്തിന് പുതിയ പ്രതീക്ഷളും സ്വപനങ്ങളും പകര്‍ന്നുകൊണ്ട് ഇന്ന് 62 വയസ്സുതികയുന്നു.
1956 നവംബര്‍ ഒന്നിനാണ് കേരളം എന്ന കൊച്ച് സംസ്ഥാനം ഇന്ത്യയുടെ തെക്കേ അറ്റത്ത് രൂപീകൃതമായത്. സമകാലീന സാമൂഹിക രാഷ്ട്രീയ രംഗങ്ങള്‍ കാറും കോളും നിറഞ്ഞതാണെങ്കിലും നല്ലൊരു നാളെ സ്വപ്നം കണ്ട്‌കൊണ്ട് നമുക്ക് നമ്മുടെ നാടിന്റെ അറുപത്തിരണ്ടാമത് പിറന്നാള്‍ ആഘോഷിക്കാം.
ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടി ഇന്ത്യന്‍ യൂണിയന്‍ രൂപീകൃതമായിട്ടും മലബാറും തിരുകൊച്ചിയും തിരുവിതാംകൂറുമായി ഭിന്നിച്ചു നില്‍ക്കുകയായിരുന്നു മലയാളികള്‍.
1947ല്‍ തുടങ്ങിയ ഭാഷാ സംസ്ഥാന രൂപീകരണമെന്ന ആശയം ശക്തമായപ്പോഴാണ് 5 ജില്ലകളെ കോര്‍ത്തിണക്കി ഐക്യ കേരളത്തിന്റെ പിറവി. 1956 നവംബര്‍ ഒന്നിന് കേരളം യാഥാര്‍ത്ഥ്യമായി.
തിരു കൊച്ചി, തിരുവിതാംകൂര്‍ രാജവംശങ്ങളുടെ ഭരണത്തിനും അതോടെ അറുതിയായി. ആദ്യ തെരെഞ്ഞെടുപ്പും കേരളത്തെ ലോകത്തിന് മുന്നില്‍ വ്യത്യസ്തരാക്കി. ബാലറ്റിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ എന്ന റെക്കോര്‍ഡ് ഇഎംഎസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്. പിന്നീട് സംഭവ ബഹുലമായ അര നൂറ്റാണ്ടിന്റെ രാഷ്ട്രീയ ചരിത്രത്തിലൂടെയാണ് കേരളം കടന്നുപോയത്.
സാംസ്‌കാരിക രംഗത്തും വിദ്യാഭ്യാസ ആരോഗ്യ മേഖലയിലെല്ലാം രാജ്യത്തെ മുന്നോട്ട് നയിക്കാനും മാതൃകയാകാനും എന്നും മലയാളികള്‍ മത്സരിച്ചു. കായിക രംഗത്തും സിനിമയിലും സംഗീതത്തിലുമെല്ലാം എണ്ണം പറഞ്ഞ പ്രതിഭകള്‍. അറുപത്തി രണ്ടാം ജന്മ ദിനം സംസ്ഥാനം ആഘോഷിക്കുമ്പോള്‍ പ്രളയത്തിന് ശേഷം പുതുകേരളം നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ കൂടിയാണ് മലയാളികള്‍. എന്നാല്‍ ഇത്തവണ പ്രളത്തിന്റെ പശ്ചാത്തലത്തില്‍ ഔദ്യോഗിക ആഘോഷ പരിപാടികള്‍ ഒന്നുമില്ല.