കൊച്ചി: ഗുജറാത്തിലെ കച്ചുമുതല്‍ കന്യാകുമാരി വരെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന കപ്പല്‍ ഇടനാഴി കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ദോഷമാകുമെന്ന് ആശങ്ക. ഇതിനു പിന്നില്‍ വ്യക്തമായ പഠനങ്ങള്‍ ഒന്നും തന്നെ നടന്നിട്ടില്ല. പരമ്പരാഗത ചെറുകിട മീന്‍പിടിത്തക്കാരുടെ തൊഴിലിടം ഇല്ലാതാക്കുന്നതു കൂടാതെ ഭാവിയില്‍ വന്‍ അപകടങ്ങള്‍ വിളിച്ചുവരുത്തുമെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കേന്ദ്രസര്ക്കാര്നയത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ പ്രക്ഷോഭം ആരംഭിക്കാന്‍ തയ്യാറെടുക്കുകയാണ്.
ഈ ഇടനാഴി പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. കടലില്‍ 15 നോട്ടിക്കല്‍ മൈല്‍മുതല്‍ 20 നോട്ടിക്കല്‍ മൈല്‍വരെ ഏതാണ്ട് 37.5 കിലോമീറ്റര്‍ വീതിയിലാണ് ഗുജറാത്തിലെ കച്ചുമുതല്‍ തമിഴ്നാട്ടിലെ കന്യാകുമാരിവരെ കപ്പല്‍ ഇടനാഴി കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടകം, കേരളം എന്നീ സംസ്ഥാനങ്ങള്‍ കടന്ന് തമിഴ്നാട്ടിലാണ് ഈ ഇടനാഴി അവസാനിക്കുന്നത്.
ഏറ്റവും കൂടുതല്‍ മത്സ്യസമ്പത്തുള്ള ഈ ഇടത്തില്‍ ഇവിടെ കേരളത്തില്‍നിന്നുമാത്രം 31,000 യാനങ്ങളാണ് മത്സ്യബന്ധനം നടത്തുന്നത്. കപ്പല്‍ കോറിഡോര്‍ വന്നാല്‍ വള്ളങ്ങള്‍ക്ക് ഇവിടെ പ്രവേശനാനുമതി നിഷേധിക്കപ്പെടും. കപ്പല്‍ കോറിഡോര്‍ അല്ലാതെ നിരുപദ്രവകരായ (ഇന്നസെന്റ് പാസേജ്) പോക്കുവരവ് അനുവദിച്ചാലും ഇത്രയേറെ യാനങ്ങള്‍ തലങ്ങും വിലങ്ങും സഞ്ചരിക്കുന്ന ഇടമായതിനാല്‍ അപകടങ്ങള്‍ കൂടാനും മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും സുരക്ഷിതമില്ലാത്ത അവസ്ഥ സംജാതമാകാനും ഇത് കാരണമാകും.
കപ്പലുകള്‍ക്ക് തീരദേശമേഖലയോട് അടുത്ത് സഞ്ചരിക്കാന്‍ അവസരം നല്‍കുന്നതിനുപിന്നില്‍ രണ്ടു കാരണങ്ങള്‍ ഉണ്ട്. കപ്പലിലെ വാര്‍ത്താവിനിമയ ഉപകരണങ്ങള്‍ക്ക് റേഞ്ച് കൂടുതല്‍ ലഭിക്കണമെങ്കില്‍ തീരദേശത്തോട് അടുത്തുവരണം. മറ്റൊന്ന് രാജ്യത്തെ 54 തുറമുഖങ്ങള്‍ ലക്ഷ്യംവച്ചുള്ള കേന്ദ്രസര്‍ക്കാരിന്റെ സാഗര്‍മാല പദ്ധതിക്കും കപ്പലുകളുടെ ഗതാഗതം സുഗമമാക്കണം. രാജ്യത്തിന്റെ തുറമുഖങ്ങളെ വന്‍കിട കോര്‍പറേറ്റുകള്‍ക്ക് പതിച്ചുനല്‍കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ സാഗര്‍മാല പദ്ധതി. വികസനം വരുന്നതിന് എതിരല്ലെങ്കിലും പരിസ്ഥിതിക്ക് കോട്ടംതട്ടുന്ന ഈ വിഷയം വേണ്ടത്ര പഠനം ഇല്ലാതെ നടപ്പാക്കുന്നതിനോട് യോജിക്കാനാകില്ലെന്ന് എസ് ശര്‍മ എംഎല്‍എ പറഞ്ഞു.